അരികില്‍ ചെളിയാര്‍ന്ന നഖങ്ങള്‍
ഇണചേരുമ്പോഴാണ്
ഞാനില്ലാതാവുന്നത്.
ചെവിക്കുറ്റിയും മൂര്‍ധാവും
പിരടിയുമെന്‍ പിരിശപ്പാര്‍പ്പിടമാകിലും
ജീവന്‍ കാത്തു ഞാനുറങ്ങാതെ
കേശംവഴി പാഞ്ഞുനടന്നു.
തപ്പിപ്പിടിച്ചുപോയാല്‍
തീര്‍ന്നെന്റെ കാര്യം.
അന്നേ പഠിച്ച പാഠമോര്‍ത്ത്-
കാത്തു ഞാനെന്നുയിരും,
ഒട്ടിയ വയറും.
ഒന്നനങ്ങാനിത്തിരിയേ
വേണ്ടൂ ചുടുനിണം.
അതിനായി
ഇടത്തുകടിച്ച് വലത്തോട്ടും
പിരടി കടിച്ച് മുന്നോട്ടും പാഞ്ഞു.
കടും ശബ്ദത്തില്‍ കൂടപ്പിറപ്പുകള്‍
ഒന്നായ് പൊട്ടിത്തകരുമ്പോഴെന്‍
കിനാക്കളും കനലായ് കനത്തു.
നുള്ളി വലിച്ചുപോയാല്‍
ഇല്ലെന്റെ കാര്യം.
കാശ്മീരു കണക്കെ മൂര്‍ദ്ധാവില്‍നിന്ന്
കാറ്റും വെളിച്ചവും കൊണ്ടും കണ്ടും
ഇരിക്കുമ്പോള്‍ ചോരകുടിക്കാന്‍
ആക്രാന്തമായിരുന്നെനിക്ക്.
നിനക്കാതെവന്ന കഷണ്ടി
എന്റെ സ്വാതന്ത്യത്തെ
ഹനിച്ചിട്ടു.
കൊഴിഞ്ഞുപോയ
നിറംമങ്ങിയ മുടിയിഴകള്‍ക്കിടയില്‍
വിരലുകള്‍ നുഴഞ്ഞുകയറിയാല്‍
പോയെന്റെ കാര്യം
വെള്ളം പേടിച്ച്
കുടിവിട്ട് അഭയം തേടിയിടത്ത്
മുടിയിഴകള്‍ അലസമായി
പിണഞ്ഞു കിടന്നപ്പോഴാണ്
ഞാന്‍ കുടുംബസമേതം
ഒളിച്ചോടിയത്.
നിവര്‍ത്തിവെച്ച പുസ്തകത്തില്‍
അവള്‍ മുഖം പൂഴ്ത്തും വേളയില്‍
ഞാനാദ്യമായി ഭയമറിഞ്ഞു.
ഒന്നു തൊട്ടുപോയാല്‍
കഴിഞ്ഞെന്റെ കാര്യം.
അവനെന്നിണയായ് വന്നതെന്നെന്ന്
ഓര്‍മയില്ലെന്നാകിലും
തലയ്‌ക്കൊപ്പം വളര്‍ന്നു
തലമുറയും.
നിനക്കാതൊരു വേളയില്‍
തിരക്കൊഴിഞ്ഞ്
നാളേക്കു വേണ്ടി
പിണയുമ്പോഴായിരുന്നത്,
ഒരു ദൃഢസ്പര്‍ശം.
ഒന്നിച്ചതു മുതല്‍
ഒന്നിച്ചു മരിച്ചാല്‍ മതിയെന്ന
വെറും വാചകം
വൃഥാവിലായില്ല.