സമീറയുടെ ഒരു പകല്‍

നിഷ ആന്റണി
മാർച്ച് 2024

സ്വന്തം നാടായ കുട്ടിക്കാനത്തേക്ക് പോകാന്‍ തയ്യാറെടുത്തു കൊണ്ട് നില്‍ക്കുമ്പോഴാണ് സമീറയ്ക്ക് പെരിഞ്ചേരില്‍ ജോണിച്ചന്റെ ഫോണ്‍ വന്നത്.
'സമീറാ, മണിക്കൊമ്പേലെ അമ്മച്ചി മരിച്ചൂട്ടോ. '
നനഞ്ഞ തലമുടിയെ വാരിപ്പുതച്ച വെള്ള ടൗവ്വല്‍ ബെഡ്ഡിലേക്ക് എറിഞ്ഞ ശേഷം സമീറ ഒന്നുകൂടി ജോണിച്ചേട്ടനെ വിളിച്ചു.            
'മണിക്കൊമ്പേലെ അമ്മച്ചിയാണോ? അതോ  കടപ്ലാമറ്റത്തെ അമ്മച്ചീടെ കാര്യമാണോ ജോണിച്ചന്‍ പറഞ്ഞെ?'
'നമ്മടെ മണിക്കൊമ്പേലെ അമ്മച്ചി തന്നെയാന്നേ. സമീറയൊരു കാര്യം ചെയ്യ് .അങ്ങോട്ട് ചെന്ന് വീടൊക്കെ ഒന്ന് വൃത്തിയാക്കിയിട്. ഞങ്ങള് അര മണിക്കൂറ് കഴീമ്പഴേയ്ക്കും ആശൂത്രീന്ന് ഇറങ്ങും.'

രണ്ട് മാസം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകാന്‍ കിട്ടിയ അവസരത്തെ ചുരുട്ടിക്കൂട്ടി വെയ്സ്റ്റ് ബിന്നിലേക്ക് ഇട്ട ശേഷം തന്നിലേക്ക് പ്രവേശിക്കാന്‍ കാത്തിരുന്ന പുതിയ ചുരിദാര്‍ കുര്‍ത്തയെ സമീറ  അലമാരയ്ക്കുള്ളിലേക്കൊളിപ്പിച്ചു.
വിഷമിക്കാന്‍ നേരമില്ല. തൊട്ടയലോക്കമാണ്. കഴിഞ്ഞ വര്‍ഷം ആഘോഷിച്ചവസാനിച്ച മഹത്തായ തൊണ്ണൂറ്റിയെട്ടാം പിറന്നാളിന്റെ പിറ്റേന്നാണ് മക്കളെല്ലാം കൂടി അത് പ്രഖ്യാപിച്ചത്. 'അമ്മച്ചീടെ പെറ്റാട്ടോ സമീറ. ഞങ്ങള് നാളെ  പോകും.അതോണ്ട് ഒരു കണ്ണ് എപ്പോഴും നമ്മുടെ വീട്ടിലേക്കും  മിന്നിച്ചേക്കണം. '
അങ്ങനെ അമ്മച്ചി തന്റെയായി.

ക്രിസ്മസ് കാലമാണ്. പുലര്‍മഞ്ഞ് വഴിയില്‍ സൂര്യനുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തണുപ്പ് മാറിയിട്ടില്ല. ആളുകളാരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സമീറ ചെന്നപ്പോഴേയ്ക്കും ബംഗാളി പൂങ്കൊടി ശുഭ പാത്രങ്ങള്‍ കഴുകുന്നുണ്ട്. രാവിലെ ആശുപത്രിയില്‍ പോയതിന്റെ സകലവിധ അലങ്കോലങ്ങളും  കാണാം. അമ്മച്ചിയുടെ മുറിയിലേക്ക് കടന്നപ്പോള്‍ സമീറയ്ക്ക് ഹൃദയം തണുത്തു. രണ്ട് ജനാലയ്ക്കും നാല് ചുവരുകള്‍ക്കും അപ്പുറത്തുള്ള ആകാശത്തിന്റെ അവസാനച്ചെരുവിലേക്ക് കണ്ണുംനട്ട് താനും ശുഭയും അമ്മച്ചിയും കഥ പറഞ്ഞ വീട്. പെട്ടെന്ന് ഫോണിലേക്ക് വന്ന വാട്ട്‌സാപ്പ് കോളില്‍ സമീറ മുഖം ചേര്‍ത്തു.
'ചേച്ചി .... അവരൊക്കെ വരൂല്ലേ ?' ഫോണ്‍ അവസാനിച്ചപ്പോള്‍ ശുഭ ചോദിച്ചു. 'ആരും വരില്ല ശുഭ. നമ്മള്‍ മാത്രം.' സമീറ മറുപടി പറഞ്ഞു.
അപ്പോഴേയ്ക്കും വിവരമറിഞ്ഞ്

ജിന്‍സിയും മരിയറ്റും വന്നു. വീട് വൃത്തിയാക്കുന്നതിനിടയില്‍ അമ്മച്ചിയെയും കൊണ്ട് ജോണിച്ചനും ആള്‍ക്കാരും എത്തി. ഒപ്പം ലൈവ് സ്ട്രീമിങ്ങ് ടീമും. അവര്‍ ക്യാമറ അമ്മച്ചീടെ മുഖത്തേക്ക് സെറ്റ് ചെയ്തു.
'സമീറ.... ഒന്നിനും ഒരു കുറവുമുണ്ടാവരുത്.'

'സ്ഥലം എം.എല്‍.എയോടൊപ്പം ഒരു സെലിബ്രിറ്റിയെയും ഫ്യൂണറലിന് എത്തിക്കാനുള്ള ഏര്‍പ്പാട് ജോര്‍ജച്ചായന്‍ റെഡിയാക്കുന്നുണ്ട്. സമീറ ഒന്നും വിചാരിക്കരുത്.  ഒഴിവാക്കാന്‍ പറ്റാത്ത തെരക്കുണ്ടായിട്ടാ ഞങ്ങള്‍ വരാത്തത്. പ്രത്യേകിച്ച് സമീറയ്ക്കറിയാല്ലോ, ഞാനും ജോര്‍ജച്ചായനും തുടങ്ങിയ വേള്‍ഡ് ടൂര്‍ കമ്പനി. അതിന്റെ സ്റ്റാര്‍ട്ടിങ്ങ് പ്രോഗ്രാമാണ് നാളെ. അമ്മച്ചീടെ വല്ല്യാഗ്രഹമായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങരേടെ സഞ്ചാരം പോലെ ഞങ്ങടെ കമ്പനീം ലോകം മുഴുവനറിയണമെന്ന്. ഒരു തരത്തിലും ഞങ്ങള്‍ക്ക്.... 'ഇളയ മകന്‍ ജോര്‍ഡിയുടെ വാക്കുകള്‍ മുറിഞ്ഞു. സമീറ മറുപടി പറയാതെ അമ്മച്ചിയുടെ മെലിഞ്ഞ നെഞ്ചിലേക്ക് നോക്കിയിരുന്നു.
'സമീറാ'...., ജോണിച്ചേട്ടന്‍ അരികിലെത്തി.
'എന്താ ജോണിച്ചേട്ടാ....'
'അമ്മച്ചീടെ പേരെന്നാ? ഇടവകേലെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇടണ്ടെ? പിന്നെ പത്രത്തില്‍ കൊടുക്കണ്ടെ?'
രണ്ടുവര്‍ഷം മുമ്പ് സമീറ ആദ്യമായ് അമ്മച്ചിയെ കണ്ട സമയം ഓര്‍ത്തു.
കണ്‍കോണുകളില്‍ കാക്കക്കാലടയാളങ്ങള്‍ തെളിഞ്ഞ് ചിരിക്കുന്ന മുഖം. നനഞ്ഞ പഞ്ഞിത്തണുപ്പാര്‍ന്ന  കൈ തന്റെ കവിളില്‍ തൊട്ട് അമ്മച്ചി ചോദിക്കുന്നു.
'മോടെ പേര്?'
'സമീറ ഈപ്പന്‍.'
'അമ്മച്ചീടെ പേര്?'
അമ്മച്ചി ചിരിച്ചു.
'തൊണ്ണൂറ് കഴിഞ്ഞ എന്നെ മോളിനി അമ്മച്ചീന്ന് വിളിച്ചാ പോരെ. മോളിപ്പോ വാങ്ങിയ സ്ഥലോം വീടും ജോര്‍ഡീടപ്പന്റെ അനിയന്റെയാ. അവരൊക്കെ ഇവിടം വിട്ട് പോയി. എല്ലാരും അങ്ങ് അമേരിക്കേലാ.
അന്ന് മുതല്‍ അമ്മച്ചീന്ന് വിളിച്ചാണ് ശീലം.
'നിങ്ങളൊക്കെ ഇവിടെ പണ്ടേ ഉള്ള ആള്‍ക്കാരല്ലെ ജോണിച്ചേട്ടാ. നിങ്ങക്കറിഞ്ഞൂടെ പേര്?'
സമീറ ചോദിച്ചു.
'അതിപ്പം സമീറാ. ഞങ്ങളെല്ലാം കൊച്ചുന്നാള് മൊതലേ മണിക്കൊമ്പേലമ്മച്ചീന്നാ വിളിച്ചോണ്ടിരുന്നേ.സ്‌കൂളിന്റടുത്തുള്ള വീടായത് കാരണം വെളിക്കിരിക്കുന്നതടക്കം ഈ പറമ്പിലായിരുന്നു. സ്‌കൂള് വിട്ടാ ഈ പറമ്പി കേറാതെ ഒറ്റ പിള്ളാരും പോകൂല്ല. ഒള്ള ചക്കേം മാങ്ങേം മുഴുവന്‍ തല്ലിപ്പറിച്ച് പറമ്പിലെ കൊളത്തിലും ചാടി മറിഞ്ഞാ ഞങ്ങള് പോകുന്നത്. എന്തു ചെയ്താലും അമ്മച്ചി ഒന്നും മിണ്ടൂല. നോക്കി നിന്ന് ചിരിക്കും. അന്ന് മുതലേ എല്ലാരും ഇങ്ങനത്തന്നാ വിളിച്ചോണ്ടിരുന്നെ. വീട്ടില് ചോയ്ക്കാന്ന് വിചാരിച്ചാ അപ്പന് ഓര്‍മേം ബോധോമില്ല.'
'ഇനി?'
സമീറ മുഖമുയര്‍ത്തി.
ജോണിച്ചേട്ടന്‍ മുറ്റത്തേക്കിറങ്ങി.
സമീറ അടുക്കളയിലേക്ക് നടന്നു.
നാണിത്തള്ളയും, കുട്ടിമാണിയും ഉണ്ട്.
രണ്ട് കണ്ണീര്‍ത്തോടുകള്‍ കൈകോര്‍ത്തൊഴുകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.
'നാണിയമ്മയ്ക്കറിയ്യോ ഇവിടുത്തെ അമ്മച്ചീടെ പേര്?'
നാണിയമ്മ കുട്ടിമാണിയുടെ മുഖത്തേക്ക്   നോക്കി. ശേഷം പറഞ്ഞു തുടങ്ങി.
'ഞാനും എവളും മുന്നെപ്പിന്നെ വന്നു കേറീതാ ഈ പെരേല്. അന്നേരെ കേക്കുന്നതാ അമ്മച്ചീന്നുള്ള വിളി. ഇവിടുത്തെ ചാച്ചന്‍ ഞാള് വരും മുമ്പേ മരിച്ചിന്. അതോണ്ട് ആരും അമ്മച്ചീനെ പേര് വിളിച്ച് കേട്ടിട്ടില്ല. അമ്മച്ചീന്ന് വിളിച്ചൊരു വെഷമം പറഞ്ഞാ ഇതുവരേം സാധിച്ച് തരാതിരുന്നിട്ടില്ല. '
നാണിയമ്മയുടെ കണ്ണുകള്‍  പ്രതിരോധം വകവയ്ക്കാതെ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
അകമുറിയിലേക്ക് നടക്കും വഴി സമീറ ചിന്തിച്ചു.
തനിക്കാരായിരുന്നു അമ്മച്ചി? മഴ പൊടിയുന്ന രാത്രികളില്‍ സാജന്‍ വരാതെ ഒറ്റയ്ക്കിരുന്ന് തണുക്കുമ്പോ മടി കൂടാതെ കേറിച്ചെല്ലാന്‍ ഒരു കമ്പിളിക്കൂട്. പഴങ്കഥകളുടെ ചില്ലലമാരകള്‍ അമ്മച്ചി മെല്ലെ തുറക്കും. കട്ടപ്പനേല് മഞ്ഞ് പറന്നിറങ്ങുന്നതും നോക്കി കുടിയേറ്റക്കഥകളുടെ കെട്ടഴിക്കും. പിള്ളാരടപ്പന്‍ എന്ന് പറഞ്ഞോണ്ട് മധുരാനുഭൂതികളുടെ ചന്ദ്രക്കല മുഖത്ത് തെളിക്കും. ജോര്‍ഡിയുടെയും, ജോർജച്ചായന്റെയും കഥ പറയുമ്പോള്‍ തന്റെ ഉള്ളിലുയരാന്‍ സാധ്യതയുള്ള എല്ലാ ആഗ്രഹങ്ങളെയും എച്ച്.ഡി കളറിലാക്കിക്കൊണ്ട് അമ്മച്ചി ചോദിക്കും. "എന്റെ മക്കള്‍ക്ക് പെണ്ണന്വേഷിച്ചപ്പോ കുട്ടിക്കാനത്ത് ഒളിച്ചിരിക്കുവായിരുന്നോ നീ?" നേരാണ്. അന്നീ കണ്ണിന്റെ മുമ്പില് പെട്ടായിരുന്നേല് ചങ്കുപൊട്ടിപ്പറയുന്ന നേരത്തൊക്കെ കെട്ടിപ്പിടിക്കാനും, പൊട്ടിക്കരയാനും സ്വന്തം വീട്ടിലേക്ക് പറക്കണ്ടായിരുന്നു. എല്ലാ ദിവസവും സാജന്‍ വൈകിയെത്തുന്നതിന്റെ കാരണം ഇതുവരെ അമ്മച്ചി ചോദിച്ചിട്ടില്ല. പുതുവേര് പൊട്ടാത്ത തന്റെ അടിവയറിനെ നോക്കി വേദനിപ്പിച്ചിട്ടില്ല. തനിക്ക് സങ്കടം വരുന്നുണ്ടോ? ഇനിയാരും ഈ നാട്ടില്‍ ഇത്ര സ്‌നേഹത്തോടെ തന്നെ കെട്ടിപ്പിടിക്കാനില്ല. സമീറ ഓര്‍ത്തു.
ജോണിച്ചേട്ടന്‍ കത്തിച്ച മെഴുകുതിരിക്കാലുകളുമായി വരുന്നത് കണ്ടു.
'സമീറ ജോര്‍ഡിയെ വിളിച്ച് പേര് ചോദിച്ചോ?'
'ഇപ്പം വിളിക്കാം ജോണിച്ചേട്ടാ...
സമീറ ഫോണ്‍ കൈയിലെടുത്തു. വാട്ട്‌സാപ്പ് കോളില്‍ ജോര്‍ഡിയുടെ പേര് മിന്നിമറഞ്ഞ് പോയി. അമ്മച്ചീടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായ് വേള്‍ഡ് ടൂര്‍ എന്ന വലിയ സ്വപ്നത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന കമ്പനിയുടമയുടെ മറുപടി കാക്കാതെ സമീറ ജോണിച്ചേട്ടനോട് പറഞ്ഞു.
 

വര: ആയിശ നിമി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media