പ്രവാചക തിരുമേനി(സ) തന്റെ അനുചരന്മാരോടൊപ്പം ഒരു യാത്രയിലാണ്. യാത്രാമധ്യേ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത ഒരു സ്ഥലത്തെത്തി. കൂടെ സൈന്യവും അനുചരന്മാരുമുണ്ട്. വെള്ളമില്ലാത്ത ബുദ്ധിമുട്ട് അവര്‍ തിരുമേനിയെ അറിയിച്ചു. ഉടനെ അദ്ദേഹം ഹസ്രത്ത് അലിയെയും ഹസ്രത്ത് അംറാനുബ്‌നു ഹുസൈനെയും വിളിച്ച്, നിങ്ങളിരുവരും പോയി എവിടെയെങ്കിലും വെള്ളം കിട്ടാനുണ്ടോ എന്നന്വേഷിക്കുക എന്നാവശ്യപ്പെട്ടു. അല്‍പം ചെന്നപ്പോള്‍ ഗോത്രത്തില്‍ പെട്ട ഒരു യുവതിയെ അവര്‍ കണ്ടുമുട്ടി. അവര്‍ ഒരു ഒട്ടകപ്പുറത്ത് ഇരുകാലുകളിലും രണ്ട് വലിയ കാനുകളിലായി വെള്ളം തൂക്കിയിട്ടുണ്ട്.
'വെള്ളം എവിടെനിന്ന് കൊണ്ടുവന്നു?' അവര്‍ ഇരുവരും ആ യുവതിയോട് ചോദിച്ചു.
'എനിക്ക് എട്ട് യാമം വേണ്ടി വന്നു ഈ വെള്ളം ഇവിടെ എത്തിക്കാന്‍'
'എന്നാല്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം വന്നാലും!'
നബിശിഷ്യന്മാര്‍ അവരോടാവശ്യപ്പെട്ടു.
യുവതി: 'എവിടേക്ക്?'
അവര്‍: 'റസൂല്‍ തിരുമേനിയുടെ അടുക്കലേക്ക്.'
യുവതി: 'മതമില്ലാത്തവന്‍ (സാബീ) എന്നാണല്ലോ അദ്ദേഹത്തെ പറ്റി പറഞ്ഞുകേട്ടത്!?'
'മുശ്‌രിക്കുകള്‍ അങ്ങനെ ആരോപിക്കുന്നു' -അവര്‍ പ്രതികരിച്ചു.
അങ്ങനെ ഇരുവരും ആ സ്ത്രീയെയും കൂട്ടി നബിതിരുമേനി(സ)യുടെ അടുക്കലെത്തി.
'നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഈ തുകല്‍ സഞ്ചിയില്‍ ഒരല്‍പം വെള്ളം തന്നാലും!'
സ്ത്രീ: 'എടുത്തോളൂ. എന്നാല്‍ കുറച്ച് മാത്രം. ഞാനിത് കുറേ ദൂരെ നിന്ന് കൊണ്ടുവരികയാണ്. ഈ വെള്ളം ഇവിടെ എത്തിക്കാന്‍ പെട്ട പാട് ചില്ലറയല്ല.'
നബിതിരുമേനി ആ വെള്ളപ്പാത്രത്തില്‍നിന്ന് കുറച്ച് വെള്ളം മാത്രം എടുത്തു. പിന്നീട് സൈനികരോട് ആ വെള്ളത്തില്‍ നിന്ന് കുടിക്കാനും കാലികളെ കുടിപ്പിക്കാനും ആവശ്യപ്പെട്ടു. നിര്‍ദേശമനുസരിച്ച് എല്ലാവരും വെള്ളം കുടിച്ച് ദാഹം തീര്‍ത്തു. കാലികളെ കുടിപ്പിക്കുകയും ചെയ്തു. എന്നാല്‍ എത്രയോ പേര്‍ കുടിച്ചിട്ടും കാലികളെ വെള്ളം കാട്ടിയിട്ടും ആ തോല്‍സഞ്ചിയില്‍ നേരത്തേ ഉണ്ടായിരുന്ന വെള്ളത്തിന് മാറ്റമില്ല. നിങ്ങളുടെ തോല്‍സഞ്ചിയില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട് - നബിതിരുമേനി(സ) ആ ഗോത്രസ്ത്രീയോട് പറഞ്ഞു.
ഈ കാഴ്ച കണ്ട് അവര്‍ക്ക് വിസ്മയം! പിന്നീട് നബിതിരുമേനി(സ) ഈ സ്ത്രീക്ക് കുറച്ച് ആഹാരസാധനങ്ങളും മറ്റും സമ്മാനമായി നല്‍കാന്‍ അനുചരന്മാരോട് ആവശ്യപ്പെട്ടു. ഉടനെ ആഹാരസാധനങ്ങള്‍ ഒരു ഭാണ്ഡമാക്കി അവരുടെ ഒട്ടകപ്പുറത്ത് വെച്ചുകൊടുത്തു. തുടര്‍ന്ന് അവരെ യാത്രയാക്കുമ്പോള്‍ തിരുമേനി(സ) അവരോട് പറഞ്ഞു: ഈ വസ്തുക്കള്‍ കൊണ്ടുപോയി നിന്റെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക.
അവര്‍ മടങ്ങാന്‍ നേരം തിരുമേനി ഇത്രകൂടി പറഞ്ഞു: 'സൈന്യം പാനം ചെയ്ത വെള്ളം അവര്‍ക്ക് ദൈവം നല്‍കിയതാണ്. നിന്റെ വെള്ളം നിന്റെ തോല്‍സഞ്ചിയില്‍ ഭദ്രമായുണ്ട്.'
ആ സ്ത്രീ ഊരില്‍ മടങ്ങിയെത്തിയപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. വീട്ടുകാര്‍ വെപ്രാളപ്പെട്ടിരിക്കെ എത്തിയ സ്ത്രീയോട് അവര്‍ ചോദിച്ചു; നേരം ഇരുട്ടിയല്ലോ. നീ എവിടെപോയിരുന്നു?!
അവര്‍ പറഞ്ഞു; 'ഞാന്‍ വഴിമധ്യേ രണ്ട് ആളുകളെ കണ്ടുമുട്ടി. അവര്‍ എന്നെ ഒരു വ്യക്തിയുടെ അടുക്കല്‍ കൊണ്ടുപോയി. അദ്ദേഹത്തെ 'സാബീ' എന്നാണ് നമ്മള്‍ പറയുക. അദ്ദേഹം എന്റെ തോല്‍സഞ്ചിയില്‍നിന്ന് പട്ടാളക്കാരെ മുഴുവന്‍ വെള്ളം കുടിപ്പിച്ചു. കൂടാതെ അവരുടെ മൃഗങ്ങള്‍ക്ക് വെള്ളം നല്‍കി. എന്നാല്‍ എന്റെ വെള്ളം ഒട്ടും കുറഞ്ഞതുമില്ല. ദൈവമാണ! ഇയാളെപ്പോലെ വിദ്യ കാട്ടുന്ന ഒരാള്‍ വേറെയില്ല. അദ്ദേഹം ദൈവദൂതുമായി വന്ന ആളാകാനും ഇടയുണ്ട്. അങ്ങനെയാണ് കൂടെയുള്ളവര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.'
അതേസമയം ദാഹിച്ച നേരം തനിക്കും അനുയായികള്‍ക്കും തെളിനീര്‍ തന്ന് സഹായിച്ച ആ ഗോത്രവുമായുള്ള ബന്ധം പ്രവാചകനും അനുയായികളും തുടര്‍ന്നും നിലനിര്‍ത്തി. ആ മേഖലയില്‍ മുശ്‌രിക്കുകളുമായി യുദ്ധം വേണ്ടിവന്നപ്പോള്‍ മേല്‍ഗോത്രത്തെ സംരക്ഷിച്ചുനിര്‍ത്തി. പ്രവാചക ശിഷ്യന്മാരുടെ ഈ നന്മനസ്സ് ഗോത്രതലത്തില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചത് സ്വാഭാവികം. ഗോത്രസഭ വിളിച്ചുകൂട്ടി നേതാക്കള്‍ പറഞ്ഞു: 'ഈ ആളുകള്‍ നമ്മോട് കാണിക്കുന്ന സ്‌നേഹബന്ധങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നാം ഒരിറക്ക് വെള്ളം കുടിക്കാന്‍ കൊടുത്തതിന്റെ കടപ്പാടാണ് അവര്‍ നമ്മോട് കാണിക്കുന്നത്. അവരില്‍ ഉള്ള നന്മ കാണാതെ വയ്യ. അവരുടെ നേതാവ് ദൈവത്തിന്റെ പ്രവാചകന്‍ തന്നെ. നാം അവരില്‍ ചെന്നു ചേരലാണ് നമുക്ക് അഭികാമ്യം. ആ ദൈവദൂതനില്‍ വിശ്വസിക്കുന്നത് നമുക്ക് ഗുണകരമായേക്കും.' ഗോത്രനേതാക്കളുടെ ഈ അഭിപ്രായം സഭ ഒന്നാകെ ആര്‍പ്പോടെ സ്വീകരിച്ചു. ഈ മനംമാറ്റത്തിന് ഹേതുഭൂതയായ ഗോത്രവനിതയെ അവര്‍ വാനോളം വാഴ്ത്തി. ഗ്രാമ്യജീവിതം നയിച്ചിരുന്ന ആ ഗോത്രം ഒന്നാകെ ഇസ്‌ലാം സ്വീകരിച്ചത് സംഭവചരിത്രം. സ്വഹാബി വനിതകളില്‍ ഉള്‍പ്പെടുന്ന ഈ ഗോത്രസ്ത്രീയുടെ ഊരോ പേരോ ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നില്ല.
(തദ്കിറെ സ്വഹാബിയ്യാത്ത്)