മെയ് ലക്കം 'ആരാമ'ത്തിലെ ''പഠിച്ചുമുന്നേറുന്ന പെണ്ണും കവച്ചുവെക്കാനാവാതെ ആണും'' എന്ന ചര്‍ച്ചയിലെ പ്രതികരണങ്ങള്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ശരിയല്ലാത്ത ചില ആശയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നുന്നു.
'എന്താണ് സ്ത്രീശാക്തീകരണം?' എന്ന് കൃത്യമായി നിര്‍വചിക്കാതെ കുറെ വാചാടോപം നടത്തുന്നതിലെന്തര്‍ഥമാണുള്ളത്? സ്ത്രീയുടെ വളരെ മൗലികമായ ദൗത്യം നിര്‍വഹിക്കാന്‍ അവളെ പ്രാപ്തയാക്കുകയെന്നതിന്ന് പകരം പുരുഷന് സമാന്തരമായും ഒരുവേള പുരുഷനെ വെല്ലുവിളിച്ചും നീങ്ങാനുള്ള പ്രവണത വളര്‍ത്തുംവിധമുള്ള ശാക്തീകരണയത്നങ്ങള് അനഭിലഷണീയമായ ഫലങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്നുണ്ട്. ''മറ്റു സമുദായങ്ങളെപ്പോലെ....'' എന്ന് പറയുന്നതിലും പന്തികേടുണ്ട്. എല്ലാ സാമുദായിക, അസ്തിത്വവും അതിന്റെ നിദാനവും ലക്ഷ്യവും ഒരുപോലെയല്ല. 'പുരോഗതി'യെ പറ്റിയുള്ള കാഴ്ചപ്പാടും ഒരുപോലെയല്ല. 'പുരോഗമനം' എന്ന പദം അലക്ഷ്യമായി ഉപയോഗിക്കുന്നവരാണ് ഏറെയും. പുരോഗമിക്കുക എന്നാല്‍ മറ്റൊരു വിഭാഗത്തെ പോലെയാവലല്ല. ''ലക്ഷ്യത്തിലേക്ക് മുന്നേറുക'' എന്നതാണ് ആ പദത്തിന്റെ പൊരുള്‍. പരലോകമെന്ന അനിഷേധ്യ സത്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് കേവല ഭൗതികതയിലൂന്നി നില്ക്കുന്നവരുടെ പുരോഗതി ഭൂഷണമാവില്ല. പരമാവധി സുഖിച്ചാനന്ദിച്ച് ജീവിതം കഴിച്ചുകൂട്ടാനായാല് പരലോക ചിന്തയില്ലാത്ത ശുദ്ധഭൗതികവാദിക്ക് അത് പുരോഗതിയാണെങ്കില്‍ ശാശ്വതമായ പരലോകത്തെ വിചാരണയിലും രക്ഷാശിക്ഷകളിലും പൂര്‍ണമായും വിശദമായും അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് അത് വിനാശകരമായ അധോഗതിയാണ്. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോകേണ്ട യാത്രികന് മദിരാശിയിലേക്കുള്ള ട്രെയ്നില്‍ കയറിയാല്‍ ട്രെയ്ന്‍ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോഴും നമ്മുടെ അപഥസഞ്ചാരി അനുനിമിഷം ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം അകന്ന് കൊണ്ടിരിക്കയാണ്. ടിക്കറ്റ് മംഗലാപുരത്തേക്കാണെന്ന സമാശ്വാസം തീര്‍ത്തും വ്യര്‍ഥമാണ്. പരലോകത്തെ പരമപ്രധാനമായി ഉള്‍ക്കൊണ്ടവര്‍ക്ക് ഭൗതിക വീക്ഷാഗതിയിലധിഷ്ഠിതമായ പരിപാടികള്‍ പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടില്ല. പരലോകമെന്ന മഹാസത്യത്തെ കേവലം ഒരു ഉപവിഷയമാക്കി ഇടക്ക് വല്ലപ്പോഴും ഓര്‍ക്കുന്നവര്‍ ഒരു മേമ്പൊടി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുക. അത്തരം ആളുകള്‍ കവിഞ്ഞാല്‍ തങ്ങള്‍ തെറ്റായി കയറിപ്പറ്റിയ വാഹനത്തില്‍ (മദിരാശി വണ്ടി) മംഗലാപുരം ഭാഗത്തേക്ക് മുഖം തിരിച്ച് ഇരുന്നു കൊണ്ടാണ് ആശ്വാസം കൊള്ളാറ്. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. സ്ത്രീശാക്തീകരണത്തിന് സന്താന നിയന്ത്രണം നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് വരെ ചില പുരോഗമനവാദികള്‍ ചിന്തിക്കുന്നുണ്ട്. അപ്രഖ്യാപിതമായി- പരോക്ഷമായി- സന്താന നിയന്ത്രണത്തിനുള്ള പ്രേരണകള്‍ പല മാര്‍ഗേണ വിദഗ്ധമായി നടക്കുന്നുണ്ട്. പല ഡോക്ടര്‍മാരും ഇങ്ങനെയുള്ള വിക്രിയകള്‍ക്ക് അരുനില്ക്കുന്നുമുണ്ട്. ഇവിടെയാണ് '' മക്കളെ നോക്കാന്‍ എന്ന പേരിലാണ് അവന് അവളുടെ വളര്‍ച്ച തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്. ആറും എട്ടും കുട്ടികളുണ്ടായിരുന്ന കാലത്തെ ചിലര്‍ ഇപ്പോഴും നിരത്തിക്കൊണ്ടിരിക്കുന്നു'' എന്ന പരാമര്‍ശം (പേജ് 21) ആശങ്കയുണ്ടാക്കുന്നത്.
ആറും എട്ടും കുട്ടികളുണ്ടാവുകയെന്നത് വളരെ മോശപ്പെട്ട കാര്യമാണോ? പ്രസവിക്കാനും മുലയൂട്ടാനും മക്കളെ പോറ്റിവളര്ത്താനുമുള്ള ന്യായമായ സ്ത്രൈണ താല്പര്യത്തിന് കൂച്ചുവിലങ്ങിടുന്നതെന്തിന്? സൊസൈറ്റി ലേഡികളായി അങ്ങാടികളിലും തെരുവുകളിലും വിലസുന്നവരേക്കാള്‍ വളരെ മെച്ചപ്പെട്ട സാമൂഹ്യസേവനമാണ് നല്ലരീതിയില്‍ മക്കളെ പോറ്റിവളര്‍ത്തുന്ന സഹോദരിമാര്‍ നിര്‍വഹിക്കുന്നത്. അങ്ങനെയുള്ള കുടുംബിനികളുടെ മനസ്സില്‍ അക്ഷന്തവ്യമായ അപകര്‍ഷതാബോധം ഉണ്ടാക്കിയെടുക്കുന്നത് ഭ്രാന്തന് ഫെമിനിസത്തിനും കാടുകയറിയ മോഡേണിസത്തിനുമുള്ള പാദസേവയാണ്. ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തില്‍ വിജയിക്കാറില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തെ തുലക്കുന്നവരുമാണ്.
അകാരണമായും അനാവശ്യമായും നടത്തുന്ന സന്താന നിയന്ത്രണം (വന്ധ്യംകരണം) സന്താപഹേതുകമാണ്. നേരത്തെ ഈ അബദ്ധം ചെയ്തുപോയ പലരും ഇപ്പോള്‍ വിലപിക്കുന്നുണ്ട്. ഗര്‍ഭാശയം എടുത്തുമാറ്റല്‍ (ൗൃേല െൃലാീ്മഹ) പണ്ടുകാലത്തേക്കാള്‍ ഇന്ന് വ്യാപകമാണ്. രണ്ട് പ്രസവിച്ച് വന്ധ്യംകരണം നടത്തിയ നാല്‍പ്പത് വയസ്സില്‍ താഴെയുള്ള നാരികള്‍ ഗര്‍ഭാശയം പറിച്ചെടത്ത് കളയുമ്പോള്‍ എട്ടുമക്കളെ പ്രസവിച്ച ഗര്‍ഭാശയത്തിനൊന്നും സംഭവിച്ചിട്ടില്ലാത്ത മാതാക്കളാണ് ആശുപത്രികളില്‍ അവര്‍ക്ക് കൂട്ടിരിക്കുന്നത്. അകാലത്ത് അനാവശ്യമായി ഗര്‍ഭധാരണം ഒഴിവാക്കിയവര്‍ക്കാണ് ഗര്‍ഭാശയം എടുത്തുമാറ്റേണ്ട ഗതികേട് കൂടുതലായി ഉണ്ടാവുന്നതെന്ന് പല ഡോക്ടര്‍മാരും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ കുടുംബജീവിതത്തില്‍ (ദാമ്പത്യം, കിടപ്പറ) പ്രശ്നസങ്കീര്ണതകള് ഉണ്ടെന്നും നിരീക്ഷണമുണ്ട്. അനാവശ്യമായി അകാലത്ത് നടത്തുന്ന വന്ധ്യംകരണം മാനസിക ഘടനയെയും സ്വഭാവത്തെയും മറ്റും ബാധിക്കുകയും പലപ്പോഴും അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
വെളിയില്‍ തൊഴിലെടുക്കുക എന്നതൊന്നും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഗണിച്ചുകൂടാ. അങ്ങനെ ചിന്തിച്ചവര്‍ പല പ്രദേശങ്ങളിലും ചാക്രിക ലേഖനമിറക്കി മാതൃത്വത്തിന്റെ മഹനീയതയിലേക്ക് മടങ്ങിവരാന്‍ സ്ത്രീകളെ വളരെ സജീവമായി ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. '' ഇതര സമുദായങ്ങളെപ്പോലെ'' എന്ന് താരതമ്യം നടത്തി ബേജാറാവുന്നവര്‍ അവര്‍ക്ക് പിണഞ്ഞ തെറ്റില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.
വൃദ്ധജനത്തിന്റെ എണ്ണം പെരുകുകയും യുവാക്കളും കുട്ടികളും കുറയുകയും ചെയ്തതിന്റെ വിനകള്‍ 'പുരോഗമിച്ചു'വെന്ന് നാം തെറ്റിദ്ധരിച്ച നാടുകളും സമുദായങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഗതികേടിലേക്ക് മുസ്ലിം സമുദായത്തെ തള്ളിവിടാതിരിക്കാനുള്ള ശരിയായ ബോധവല്‍ക്കരണമാണ് മഹല്ലുകള്‍ നടത്തേണ്ടത്.
യുവാക്കളും കുട്ടികളുമടങ്ങുന്ന സന്തതികള്‍ സമൂഹത്തിന്റെ ഈടുവെപ്പും നല്ലൊരു സമ്പത്തുമാണ്. ഭാവിതലമുറയെ പാകത്തിന് ചുട്ടെടുക്കുന്ന ചൂള (ബേക്കറി)യാണ് കുടുംബം. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബഭരണം നടത്തി, മക്കളെ പോറ്റിവളര്‍ത്തുന്ന ദൗത്യം നിര്‍വഹിക്കുന്നത് ഒരിക്കലും ഒരശ്ലീലമല്ല, അഭിമാനകരമായ മഹനീയ സേവനമാണ്. ഇതിനെ പുരുഷന്മാര് അംഗീകരിക്കണം. ഇങ്ങനെയുള്ള കുടുംബിനികളെ പരാന്നഭോജികളായി(പാരസൈറ്റ്) ഗണിക്കുന്ന പുരുഷമനസ്സ് പ്രസ്തുത ചര്‍ച്ചയില്‍ ചിലേടത്തൊക്കെ നിഴലിച്ചു കാണുന്നുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ അധിക പുരുഷന്മാരും അങ്ങിനെയല്ല. വളരെ ഉദാരമായി തങ്ങളുടെ മക്കളുടെ ഉമ്മമാരെ പരിഗണിക്കുന്നവരാണ്. മുസ്ലിം ഭവനങ്ങളിലെ ഊഷ്മളാന്തരീക്ഷത്തെ പറ്റി നല്ലവരായ അമുസ്ലിം സഹോദരിമാര്‍ വളരെ മതിപ്പോടെ വാചാലമായി സംസാരിക്കുന്നത് സന്തോഷകരമായ ഒരനുഭവ സത്യം മാത്രമാണ്. ഇടതുപക്ഷ വാതമെന്ന മാരകരോഗം ഗ്രസിച്ചവരാണ് മുസ്ലിം സ്ത്രീകളുടെ ''കഷ്ടപ്പാടുകളെപ്പറ്റി ഇല്ലാകഥകള്‍ പറഞ്ഞുപരത്തുന്നത്. മുസ്ലിംകളുടെ കുടുംബജീവിതം എന്നത് മറ്റുള്ളവരുടെ കുടുംബജീവിതത്തില്‍ നിന്നും വളരെ വ്യത്യസ്തവും മഹനീയവുമാണ്. അത് പരലോകമെന്ന മഹാസത്യത്തെ കൂടി പരിഗണിച്ചുകൊണ്ടാണ്. സല്സന്താനങ്ങളുടെ പ്രാര്‍ഥനകള്‍ മാതാപിതാക്കള്‍ക്ക് പരലോകത്ത് ഏറെ ഉപകാരപ്പെടുമെന്നത് വലിയ കാര്യമാണ്. ദാമ്പത്യത്തിലെ പ്രേമത്തെ(വുദ്ദ്)യും പ്രസവത്തെയും ബന്ധപ്പെടുത്തിയാണ് നബിയുടെ ഉദ്ബോധനം. ഓരോ പ്രസവം വഴി നാരികള്‍ക്ക് ഒട്ടേറെ നന്മകള് സിദ്ധമാകുന്നുണ്ട്. ധാരാളം ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും. ദാരിദ്ര്യഭയത്താല്‍ സന്താന നിയന്ത്രണം നടത്തിയവര്‍ സന്താപത്തിലാണ്ട് നെടുംഖേദത്തിലാണിപ്പോള്.