ഇന്നലെ
ഉച്ചമയക്കത്തിലേക്ക്
നിങ്ങളൊക്കെയും വഴുതിവീണ നേരത്ത്
വേഗപ്പൂട്ടില്ലാത്ത കാലത്തിന്റെ
എമര്‍ജന്‍സി വാതിലിലൂടെ
ഞാന്‍ പുറത്തു ചാടി.
കാലം താഴിട്ടു പൂട്ടിയ
ഗതകാലത്തിന്റെ കനത്തവാതില്‍
ഓര്‍മയെന്ന
ഒറ്റത്താക്കോല്‍ കൊണ്ട്
ഞാന്‍ തുറന്നു.
ഓര്‍മകളുടെ നനവ്
ഇടക്കിടെ വീഴുന്നത് കൊണ്ടാവാം
ഒട്ടും പ്രതിഷേധിക്കാതെ,
അലമുറയിടാതെ,
അത് തുറക്കപ്പെട്ടു.
പെരുമഴയത്ത്
ഒറ്റക്കിരുന്ന് കരയുന്ന
ഒരു കുട്ടിയെ കണ്ടു.
രാമഴ കവര്‍ന്നെടുത്ത
ഒരുറക്കച്ചടവും
അന്തിപ്പട്ടിണിയുടെ കത്തലും
കുട്ടിയുടെ കണ്ണിലൂടെ ചോരുന്നുണ്ടായിരുന്നു.
പറയാതെ
പടിയിറങ്ങിപ്പോയ
പ്രിയപ്പെട്ടവര്‍,
ഉപേക്ഷിച്ചുപോയ ഉടയാടകള്‍
ചിതറിക്കിടപ്പുണ്ടായിരുന്നു
അവിടവിടെ.
മുലപ്പാലിന്റെ നറുഗന്ധം വമിക്കുന്ന
ഉമ്മയുടെ ഉടയാടകളാണ്
ആപാദചൂഡം കെട്ടിപ്പുണര്‍ന്ന്
ആദ്യം ചുംബിച്ചത്.
പാതിയില്‍ നിര്‍ത്തിയ ഒരു താരാട്ടിന്റെ
മറുപാതിയപ്പോള്‍ കേട്ടു.
വിയര്‍പ്പിന്, നാരങ്ങാമിഠായിയുടെ ഗന്ധമുള്ള
ഉപ്പയുടെ ഉടയാട
നീട്ടിപ്പിടിച്ച ചൂണ്ടു വിരലായി
തല്ലിയും പിച്ചിയും
കലമ്പിച്ചിരിച്ചും, ചിരിപ്പിച്ചും
നിറകണ്‍ചിരിയായ് നിന്ന
ഇത്തയുടെ, ഞൊറിയിട്ട പട്ടു
പാവാട
മരിച്ചു വീണ ഋതുക്കളുടെ
ഖബറിടങ്ങളില്‍
മിഴിനീരര്‍പിച്ച്
തിരിച്ചുപോരുമ്പോള്‍,
മൗനത്തിന്റെ ഒരു മഹാപര്‍വതം
കൂടെ പോന്നു.