ഇന്ത്യന്‍ ദേശീയസമരങ്ങളെ പഠനവിധേയമാക്കിയാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയവരെയും അടയാളപ്പെടുത്തിയതില്‍ തന്നെ മുഖമില്ലാതെ പോയവരെയും നമുക്കവിടെ കണ്ടെത്താം. സവര്‍ണ വരേണ്യവര്‍ഗ പൗരുഷം വെട്ടിയ പാതകളിലൂടെ മാത്രം ചരിത്രം എഴുതിയവര്‍ മറന്നുപോയ മുസ്‌ലിം സ്ത്രീകളെയും കൂടി ഓര്‍മിച്ചുകൊണ്ടേ സ്വാതന്ത്ര്യ സമരത്തിന്റെ പാഠഭാഗങ്ങളെ പൂരിപ്പിക്കാനാവൂ.
ഒന്നാം ക്ലാസ്സ് മുതല്‍ പി.ജി തലം വരെ പഠിപ്പിക്കപ്പെടുന്ന കരുത്തുറ്റ അക്കാദമിക സിലബസ്സില്‍ എവിടെയും പറയപ്പെടാതെ പോയ മുസ്‌ലിം സ്ത്രീ നാമങ്ങളില്‍ ചിലരെ കുറിച്ച്.
ധീരരായ മക്കളുടെ ധീരയായ ഉമ്മ
''ഇതുപോലുള്ള ഏതെങ്കിലും ഒത്തുതീര്‍പ്പില്‍ നീ ഒപ്പുവെക്കുകയാണെങ്കില്‍ ഈ കൈകള്‍ പ്രായം ചെന്ന് തളര്‍ന്നതാണെന്ന് നീ കരുതേണ്ടതില്ല. നീ അങ്ങനെ ചെയ്താല്‍ നിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനുള്ള ശക്തി ഇപ്പോഴും ഈ കൈകള്‍ക്കുണ്ട്.''
ഇന്ത്യയില്‍ തീക്ഷ്ണമായ സ്വാതന്ത്രസമരം നടക്കുകയാണ്. ചിന്ദ്‌വാര ജയിലില്‍ ബ്രിട്ടീഷ് പട്ടാളത്താല്‍ തടവിലാക്കപ്പെട്ട ഒരു യുവാവുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടുന്ന അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹോദരനെയും ഇടക്കിടെ പോലീസ് മര്‍ദ്ദിച്ച് പിടിച്ചുകൊണ്ടുപോകും. കൊണ്ടുപോകുമ്പോള്‍ 27-ാം വയസ്സില്‍ വിധവയായ, അടങ്ങാത്ത സ്വാതന്ത്ര്യ ദാഹമുള്ള അവരുടെ മാതാവും അവരെ അനുഗമിക്കാറുണ്ടായിരുന്നു. ചിന്ദ്‌വാര ജയിലിലും ആ മകനോടൊപ്പം ഉമ്മയും പോയി. ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധികള്‍ ആ യുവാവിന്റെ അടുത്തു വന്നു. ലോകമഹായുദ്ധങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ശത്രുക്കള്‍ക്ക് സഹായകമാകുന്ന യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുകയില്ലെന്ന കരാറില്‍ ഒപ്പുവെക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു കേട്ട ആ വൃദ്ധ മാതാവ് മറയ്ക്കു പിന്നിലിരുന്നു ഗര്‍ജിക്കുന്ന വിധം വിളിച്ചു പറഞ്ഞ വാക്കുകളാണ് മുകളിലുദ്ധരിച്ചത്.
അത് മറ്റാരുമായിരുന്നില്ല, ശുദ്ധിപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദന്‍ ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നമുക്ക് മുമ്പിലേക്ക് പരിചയപ്പെടുത്തിത്തന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ധീരരായ രണ്ടു മക്കളെ- ശൗക്കത്തലി, മുഹമ്മദലി- പെറ്റ് വളര്‍ത്തിയ ബീ അമ്മാന്‍ (അബാദി ബാനു ബീഗം) എന്ന ഭാഗ്യവതിയായ മാതാവായിരുന്നു അത്. 1919 ഡിസംബറില്‍ മുസ്‌ലിം ലീഗിന്റെ സമ്മേളനത്തില്‍ അവര്‍ ചെയ്ത പ്രൗഢമായ പ്രസംഗം ആവേശകരമായ അനുഭവമാണ് ജാതിമതഭേദമന്യേയുള്ള സ്ത്രീപുരുഷന്മാരില്‍ ഉണ്ടാക്കിയത്. 'പയാമെ അമല്‍' എന്ന പേരില്‍ ഈ പ്രസംഗം പിന്നീട് പ്രസിദ്ധീകരിച്ചു. 'പാരമ്പര്യത്തിന്റെ വിലക്കുകള്‍ മറികടന്നുകൊണ്ട് ഒരു വൃദ്ധ ചെയ്ത പ്രസംഗം എല്ലാ സമുദായക്കാരിലും അഗാധമായ സ്വാധീനം ചെലുത്താന്‍ പോന്നതായിരുന്നു തീര്‍ച്ചയായും അതവരെ പ്രവര്‍ത്തനസജ്ജരാക്കും' എന്നായിരുന്നു ന്യൂ ഇന്ത്യ പത്രം ആ പ്രസംഗത്തെക്കുറിച്ച് അന്ന് അഭിപ്രായപ്പെട്ടത് എന്ന് നാം അറിയാതെ പോയ ചരിത്രമാണ്. 1921 ഡിസംബര്‍ 31-ന് ആള്‍ ഇന്ത്യാ ലേഡീസ് കോണ്‍ഫറന്‍സിലെ അവരുടെ പ്രസംഗം വൈദേശികാധിപത്യത്തിനെതിരെയുളള ഉറച്ച പോരാട്ട ശബ്ദമായിരുന്നു. 'വൈദേശികാധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ സുഖാഡംഭരങ്ങളെക്കുറിച്ച് നാം ചിന്തിക്കുകയില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഓരോ സ്ത്രീയും പുരുഷനും ദൈവത്തിന്റെ പട്ടാളമായി കണ്ട് രംഗത്തിറങ്ങേണ്ട കാലമാണിത്. സഹോദരന്മാരേ, വെടിയുണ്ടകളെ പേടിക്കരുത്. ജയിലുകളെ പേടിക്കരുത്. മരണം അനിവാര്യമാണ്. വെടിയുണ്ടകളിലൂടെയാണത് സംഭവിക്കുന്നതെങ്കില്‍ നാം രക്തസാക്ഷികളായിത്തീരും.' അവര്‍ പറഞ്ഞു. 'ബോലി അമ്മാന്‍ മുഹമ്മദലി കീ ജാന്‍ ബോട്ടാ ഖിലാഫത്ത് പര്‍ദോ' (മുഹമ്മദലിയുടെ ഉമ്മ പറഞ്ഞു; ത്യജിക്കണം മോനേ ജീവന്‍ ഖിലാഫത്തിനായി) എന്ന പാട്ട് അക്കാലത്ത് പ്രചാരം സിദ്ധിച്ച ഒരു സമരഗാഥയായിരുന്നു. 1924-ല്‍ ബീ അമ്മാന്‍ മരിച്ചപ്പോള്‍ മതജാതിഭേദമന്യേ എല്ലാവരും ദുഃഖമാചരിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ദേശസ്‌നേഹം ഇവരില്‍നിന്ന് പഠിക്കണം
'ആണുങ്ങളെപ്പോലെ ധൈര്യമായി ഇതു സഹിക്കുക. എന്നെയോ വീടിനെയോ കുറിച്ച് ഒരു നിമിഷവും ചിന്തിക്കരുത്. ഒരു തരത്തിലുള്ള ദൗര്‍ബല്യവും താങ്കളില്‍നിന്നുണ്ടാവാന്‍ പാടില്ല.' ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട പ്രിയ ഭര്‍ത്താവ് ജയിലിലടക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു പിന്‍ബലം നല്‍കി സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണ സമരങ്ങളിലേക്ക് പുറപ്പെട്ട മറ്റൊരു മുസ്‌ലിം സ്ത്രീയുടെ ആര്‍ജവവും ആത്മാഭിമാനവും ആവേശവും സ്ഫുരിക്കുന്ന വാക്കുകള്‍. അത് മറ്റാരുമായിരുന്നില്ല, 'യുവതലമുറ ഈ ദേവിയുടെ കാല്‍ചുവട്ടിലിരുന്ന് മാതൃഭൂമിക്കുവേണ്ടി അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ഥതയുടെയും മാനവമൈത്രിയുടെയും ത്യാഗങ്ങള്‍ പഠിക്കേണ്ടതുണ്ട്' എന്ന് പണ്ഡിറ്റ് ബ്രിജ് നാരായണന്‍ പക്ബസ്ത് 'സുബ്‌ഹെ ഉമ്മീദ്' എന്ന പത്രത്തില്‍ വിശേഷിപ്പിച്ച സ്വാതന്ത്ര്യ സമരനായിക നിശാത്തുന്നിസാ ബീഗം ആയിരുന്നു ഇങ്ങനെയൊരു കത്തെഴുതിയ മഹതി.
പ്രസിദ്ധ കവിയും സ്വദേശിപ്രസ്ഥാനത്തിന്റെ ശക്തനായ വക്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഹസ്രത്ത് മൊഹാനിയുടെ പത്‌നിയാണ് നിശാത്തുന്നിസാ ബീഗം. ഇന്ന് നാം റാലികളിലും ധര്‍ണകളിലും വിളിക്കുന്ന ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന വിപ്ലവ മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയ ധീര ദേശാഭിമാനിയായിരുന്നു ഹസ്രത്ത് മൊഹാനി. അവരുടെ പത്‌നിയായ നിശാത്തുന്നിസാ ബീഗത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗാന്ധിജി ലേഖനമെഴുതി. 1906-ല്‍ ഹസ്രത്ത് മൊഹാനി അറസ്റ്റ്‌ചെയ്യപ്പെട്ടപ്പോഴാണ് നിശാത്തുന്നിസാ ബീഗം അദ്ദേഹത്തിനു ധൈര്യം പകര്‍ന്ന കത്തെഴുതിയത്. ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം ആദ്യമായി അവതരിപ്പിച്ചത് 1920-ലെ എ.ഐ.സി.സി സമ്മേളനത്തിലായിരുന്നു. ഹസ്രത്ത് മൊഹാനി മുഴക്കിയ പൂര്‍ണ സ്വരാജ് മുദ്രാവാക്യത്തെ ഗാന്ധിജി അടക്കം ഒരൊറ്റ കോണ്‍ഗ്രസ് നേതാവും അനുകൂലിക്കാതിരുന്നിട്ടും ധീരതയോടെ നിശാത്തുന്നിസാ ബീഗം പിന്തുണയുമായെത്തി. മാത്രമല്ല പിന്തുണക്കാത്തതിന് ഗാന്ധിജിയെ നിശിതമായി വിമര്‍ശിക്കുന്നതിനുള്ള ധൈര്യവും അവര്‍ കാണിച്ചു. ഹസ്രത്ത് മൊഹാനിയോടൊപ്പം തീക്ഷ്ണമായ എല്ലാ സമരപോരാട്ടങ്ങളിലും സജീവമായിരുന്നു അവര്‍.
സാഹോദര്യത്തിന്റെ സ്ത്രീമാതൃക
മുകളില്‍ പറഞ്ഞവരെപ്പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്ര ഭൂപടത്തില്‍ ധീരദേശക്കൂറിന്റേതും സഹവര്‍ത്തിത്വത്തിന്റേതുമായ മുദ്രകള്‍ പേറി ഒട്ടനേകം മുസ്‌ലിം സ്ത്രീ നാമങ്ങള്‍ നില്‍പ്പുണ്ട്. ചരിത്രനിര്‍മിതിക്കാര്‍ ബോധപൂര്‍വം വിസ്മൃതിയിലാക്കാന്‍ ശ്രമിച്ചവരിലൊരാളാണ് 'നാനാസാഹിബ് കീ ജയ്' എന്നു വിളിച്ചു മരണത്തിനു കീഴടങ്ങിയ അസീസാന്‍ ബീഗം 1832-ല്‍ ഹുസൈന്‍-ഹമീദാ ബീഗം ദമ്പതികളുടെ മകളായി ജനിച്ച അസീസാന്‍ ബീഗം. ഇന്ന് നമ്മെ ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ചെയ്തതു പോലെ ഹൈന്ദവ മുസ്‌ലിം വിരോധം ആളിക്കത്തിച്ച് സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ വിശാലമാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ ഹൈന്ദവ മുസ്‌ലിം സാഹോദര്യത്തിലൂടെ തന്നെ ഇന്ത്യയെ തിരിച്ചുപിടിക്കണമെന്നാഗ്രഹിച്ച നാനാസാഹിബ,് ഹിന്ദുക്കളോടും മുസ്‌ലിംകളോടും സമരരംഗത്തേക്കിറങ്ങാന്‍ ആഹ്വാനം ചെയ്തപ്പോള്‍ വീടുവീടാന്തരം കയറിയിറങ്ങി ഹൈന്ദവ മുസ്‌ലിം സ്ത്രീകളെ സംഘടിപ്പിച്ചു ദേശീയ സ്വാതന്ത്ര്യത്തിന് സമരോര്‍ജം നല്‍കി. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ പോരാടുന്നതിനിടയില്‍ പിടിക്കപ്പെട്ട് ബ്രിട്ടീഷ് പട്ടാള മേധാവിയായ സര്‍ ഹെന്റി ഹാവ്‌ലോക്കിന്റെ മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോള്‍ സുന്ദരിയായ ആ ധീരവനിതയോട് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും കരുത്തിന്റെ പ്രതീകമായ ആ പെണ്‍പോരാളി അതിനു സന്നദ്ധയായില്ല. ബ്രിട്ടീഷ് പട്ടാളമേധാവിയായ സര്‍ ഹെന്റ് ഹാവ്‌ലോക്കിന്റെ മുഖത്തുനോക്കി ബ്രിട്ടീഷുകാരെ നശിപ്പിച്ചേ, ഞാനടങ്ങൂ അതിന് ഞാന്‍ പ്രതിജ്ഞാബദ്ധയാണ് എന്നാക്രോശിച്ചു. ബ്രിട്ടീഷ് ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയുണ്ടയേറ്റുവീഴുമ്പോള്‍ ധീരദേശാഭിമാനിയായ ആ സ്ത്രീശബ്ദം വീണ്ടുമുയര്‍ന്നു, 'നാനാസാഹിബ് കീ ജയ.്'
ചെറുത്തുനില്‍പ്പിന്റെ പ്രതീകം
ബ്രിട്ടീഷുകാര്‍ ലഖ്‌നൗ കീഴടക്കിയപ്പോള്‍ ഹൈന്ദവ മുസ്‌ലിം സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലൂടെ ഹൈന്ദവ മുസ്‌ലിം ജനസാമാന്യത്തെ സംഘടിപ്പിച്ച വീറുറ്റ പോരാളിയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. അവധ് രാജാവായിരുന്ന വാജിദ് അലി ഷായുടെ പത്‌നി. ഭര്‍ത്താവ് ബ്രിട്ടീഷുകാരുടെ തടവിലായിരുന്നപ്പോള്‍ പോരാളികളായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരയോദ്ധാക്കള്‍ ഭരണസാരഥ്യമേറ്റെടുക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അതിനുവഴങ്ങാതെ പുത്രന്‍ ബിര്‍ജിസ് ഖദറിനെ രാജാവായി നിയോഗിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഹസ്രത്ത് മഹല്‍ ആഹ്വാനം ചെയ്യുകയും നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തു. പതിനായിരത്തോളം പേരടങ്ങുന്ന നാനാജാതി മതസ്ഥരെ സായുധരായ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തിയ അവര്‍ ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കുകയില്ലെന്ന ഉറച്ച വിശ്വാസത്തോടെ രാജാധികാര കോട്ട വിട്ട് ഹിമാലയത്തിലെ നിബിഢ വനങ്ങളില്‍ അലഞ്ഞു നടന്നു. പിന്നീട് നേപ്പാളിലേക്ക് പോയ അവര്‍ അവിടെ വെച്ചാണ് 1874-ല്‍ മരണപ്പെട്ടത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കു നേരിടേണ്ടിവന്ന ഏറ്റവും ശക്തമായ ചെറുത്തുനില്‍പിന്റെ പ്രതീകമായി അവരുടെ സ്മാരകം ചരിത്രത്തെ പക്ഷപാതിത്വമില്ലാതെ സമീപിക്കുന്നവര്‍ക്ക് ഇന്നും ലഖ്‌നൗവില്‍ കാണാം.
സ്വദേശി പ്രസഥാനത്തിന്റെ ശക്തയായ വക്താവ്
'നമ്മള്‍ കുടുംബത്തിലെ നാഥരല്ലേ, ആണെങ്കില്‍ നമ്മുടെ പുരുഷന്മാരെക്കൊണ്ട് നിസ്സഹകരണ പ്രമേയം കണിശതയോടെ പാലിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്'. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വതാല്‍പര്യത്തിനെതിരെ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് വീറുറ്റ പോരാട്ടം നടത്തിയ അഖ്തരീ ബീഗത്തിന്റേതാണീ വാക്കുകള്‍. 1920-ല്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിംസ്ത്രീകളുടെ ഒരു സമ്മേളനത്തില്‍ വെച്ചാണ് അവര്‍ ഉജ്ജ്വല ഈ പ്രസംഗം നടത്തിയത.് പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ബാരിസ്റ്റര്‍ ആസിഫ് അലിയുടെ ഉമ്മയാണവര്‍. ആസിഫലിയേക്കാള്‍ മുന്നേ ഗാന്ധിജിയുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടില്‍ ആകൃഷ്ടയായി സ്വദേശി പ്രസ്ഥാനത്തിന്റെ വക്താവായി ഖദര്‍ വസ്ത്രം ധരിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ സജീവ പങ്കുവഹിച്ചു അവര്‍.
'ധീരനായ ഭര്‍ത്താവിന്റെ ധീര പത്‌നി'
1921-ല്‍ ഗാന്ധിജി 'യംഗ് ഇന്ത്യ'യിലൂടെ 'ധീരവനിത' എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതി. ദേശീയപ്രസ്ഥാനത്തിലൂടെ സര്‍വമത സാഹോദര്യത്തിനും നാടിന്റെ മോചനത്തിനും പ്രയത്‌നിച്ച മൗലാനാ മുഹമ്മദലിയുടെ ഭാര്യ അംജദീ ബീഗത്തെ കുറിച്ചായിരുന്നു അത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനായി ബീ അമ്മാനോടൊപ്പം സഞ്ചരിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവര്‍ ചെയ്ത പ്രസംഗം സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിദര്‍ശനമായിരുന്നു. ബോംബെ, ബിഹാര്‍, ആസ്സാം, പശ്ചിമബംഗാള്‍, മദ്രാസ് തുടങ്ങിയ പല സ്ഥലങ്ങളിലും അവര്‍ മഹാത്മാ ഗാന്ധിയോടൊപ്പം സഞ്ചരിക്കുകയും സ്ത്രീകളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു. മദ്രാസില്‍ വെച്ച് അവര്‍ ചെയ്ത പ്രസംഗത്തെക്കുറിച്ച് മഹാത്മാ ഗാന്ധി എഴുതി: 'മധുരമായ ഹിന്ദുസ്ഥാനിയില്‍ വിക്കാതെ അവര്‍ പ്രസംഗിച്ചു. അവരുടെ അധരങ്ങളില്‍നിന്നു വാക്കുകള്‍ ഊര്‍ന്നുവീണിരിക്കുന്നതു കണ്ട് ധീരനായ ഭര്‍ത്താവിന്റെ ധീരനായ പത്‌നി തന്നെ എന്ന് ഞാന്‍ സ്വയം പറഞ്ഞു. ഞങ്ങളുടെ സഹയാത്രിക എന്ന നിലയില്‍ എനിക്ക് അവളില്‍ അഭിമാനം തോന്നുന്നു.'
സകീന ലുഖ്മാനി
മദ്യം, മയക്കുമരുന്ന് പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടി വിവിധ മതജാതി ചിന്താഗതിക്കാരായ സ്ത്രീപുരുഷന്മാരില്‍ മൂല്യബോധമുള്ള സാംസ്‌കാരികശീലങ്ങളിലൂടെ സമൂഹത്തില്‍ സഹവര്‍ത്തിത്വമുള്ള ജനതയെ ഉണ്ടാക്കിയെടുത്തുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന് പങ്കാളിത്തം വഹിച്ച കരുത്തുറ്റ വനിതയായിരുന്നു ബദ്‌റുദ്ദീന്‍ ത്വയ്യിബ്ജിയുടെ മകള്‍ സകീന ലുഖ്മാനി. ബോംബെയിലെ കോണ്‍ഗ്രസ്സിന്റെ ലോക്കല്‍ കമ്മറ്റി പ്രസിഡന്റായിരുന്നു. മദ്യഷാപ്പ് പിക്കറ്റിംഗുകളില്‍ നാനാജാതി മതസ്ഥരെ അവര്‍ ഊര്‍ജസ്വലരായി പങ്കെടുപ്പിച്ചുകൊണ്ട് സഹവര്‍ത്തിത്വത്തിന്റേതായ മേഖല വിശാലമാക്കിക്കൊണ്ടായിരുന്നു സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് അവര്‍ നേതൃപരമായ പങ്കുവഹിച്ചത്.
വര്‍ഗീയതക്കെതിരെയുള്ള ഉറച്ച ശബ്ദം
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതസഹിഷ്ണുതയുടെയും മറ്റൊരു വനിതാ മാതൃകയാണ് ബീബി അമത്തുസ്സലാം. ഇന്നത്തെപോലെ തന്നെ ഹിന്ദുവിനെയും മുസല്‍മാനെയും തമ്മിലടിപ്പിച്ച് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ വിശാലമാക്കാന്‍ വ്യാമോഹിച്ച ബ്രിട്ടീഷ് ഇന്ത്യയില്‍ വര്‍ഗീയത നാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്വേഷവും അക്രമവും നടമാടി. സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചണിനിരക്കേവരുടെ മനസ്സില്‍ പരസ്പരം സംശയത്തിന്റെ നിഴലുകള്‍ വീണു. വെള്ളക്കാരന്റെ കുല്‍സിതത്തിനു കീഴില്‍ വീഴാതെ സ്വാതന്ത്ര്യത്തിനായി ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് രാജ്യസ്‌നേഹികളും സ്വാതന്ത്ര്യദാഹികളുമായവര്‍ രാജ്യത്തിന്റെ നാനാഭാഗത്തും ധീര ദേശാഭിമാനത്തിന്റെ കഹളം മുഴക്കി മുന്നേറിക്കൊണ്ടിരുന്നു. 1940-ല്‍ സിന്ധില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോള്‍ അവിടെ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഹാത്മാ ഗാന്ധി അയച്ചത് അമത്തുസ്സലാമിനെയായിരുന്നു. അവിടെ ഹിന്ദു മുസ്‌ലിം സാഹോദര്യം പുനഃസ്ഥാപിക്കുന്നതിനായി അവര്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു. കൂടാതെ നവഖാലിയിലെ ചരിത്രപ്രസിദ്ധമായ സമാധാന ദൗത്യത്തിലും ഗാന്ധിജിയോടൊപ്പം അവരുണ്ടായിരുന്നു.
ദേശീയ പതാകയും സുറയ്യ ത്വയ്യിബ്ജിയും
നമ്മുടെ ദേശീയ പതാകയുടെ ശില്‍പി ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങള്‍ കാണാനാകില്ലെങ്കിലും ചരിത്രം പരതിയാല്‍ അവിടെ ഒരു മുസ്‌ലിം സ്ത്രീ നാമം കണ്ടെത്താനാകും. അത് മറ്റാരുമല്ല; തയ്യിബ്ജി കുടുംബത്തില്‍ തന്നെയുള്ള സുറയ്യ ത്വയ്യിബ്ജി എന്ന ധീരവനിതയായിരുന്നു അത്. 1921-ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചായിരുന്നു ദേശീയ പതാക എന്ന ആശയം ഗാന്ധിജി മുന്നോട്ടുവെച്ചത.് ഹിന്ദു, മുസ്‌ലിം, മറ്റു സംസ്‌കാരങ്ങള്‍ എന്നിവ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, വെള്ള എന്ന കളറിനോടൊപ്പം ചര്‍ക്കയും കൂടി വേണമെന്നായിരുന്നു നിര്‍ദേശം. അപ്രകാരം ആന്ധ്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പിങ്കാലി വെങ്കയ്യ അത് രൂപകല്‍പന ചെയ്തു. 1931-ല്‍ ഈ ത്രിവര്‍ണ പതാകയില്‍ ചില മാറ്റങ്ങള്‍ വരുത്തി. മതങ്ങളെ പ്രതിനിധീകരിക്കുന്നവ മാറ്റി ചുവപ്പിനെ കുങ്കുമവും ചര്‍ക്കക്ക് പകരം അശോക ചക്രവുമാക്കി. 1947 ജൂണ്‍ 23 കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി ഒരു പ്രമേയം പാസാക്കി. അതില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ കൊടിയിലെ ചര്‍ക്കക്ക് പകരം സിംഹത്തിന്റെ ചിഹ്നത്തോടൊപ്പമുള്ള അശോക ചക്രം വേണമെന്നു നിര്‍ദേശിച്ചു.
ആ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നു കാണുന്ന രൂപത്തിലുള്ള ദേശീയ പതാക രൂപകല്‍പന ചെയ്തത് ഹൈദരാബാദുകാരിയായ സുറയ്യ ത്വയ്യിബ്ജി ആണ്. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ നയിച്ച ഫഌഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍.ജി.ഒയും പാണ്ഡുരംഗ റഡ്ഢി എന്ന ഹൈദറാബാദ് ചരിത്രകാര
നും കോണ്‍സ്റ്റിറ്റിയൂഷനല്‍ അസംബ്ലി അംഗീകരിച്ച ഫഌഗിന്റെ ശില്‍പി സുറയ്യയാണെന്നു സമര്‍ഥിക്കുന്നു. ബ്രിട്ടീഷ് എഴുത്തുകാരന്‍ ട്രവല്‍ റോയലിന്റെ ലാസ്റ്റ് ഡെയ്‌സ് ഓഫ് ദ രാജ് എന്ന പുസ്തകത്തില്‍ ദേശീയ പതാക ഡിസൈന്‍ ചെയ്തത് സുറയ്യ ത്വയ്യിബ്ജിയാണെന്നും നെഹ്‌റു ഓടിച്ച കാറില്‍ സുറയ്യ ത്വയ്യിബ്ജി ഡിസൈന്‍ ചെയ്ത ഫഌഗായിരുന്നു ഉായതെന്നും പറയുന്നു. പാര്‍ലമെന്റ് ആര്‍ക്കൈവ്‌സില്‍ ഫഌഗ് കമ്മിറ്റിയില്‍ സുറയ്യാ ത്വയ്യിബ്ജിയുടെ പേര് രേഖപ്പെടുത്തിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുറയ്യ ത്വയ്യിബ്ജിയുടെ മകള്‍ ലൈല ത്വയ്യിബ്ജിയും അവരുടെ മാതാവാണ് ദേശീയ പതാക ഉണ്ടാക്കിയത് എന്ന് പ്രസ്താവിച്ചിട്ടുണ്ട്. സുറയ്യ ത്വയ്യിബ്ജി കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയിലെ വിവിധ കമ്മിറ്റിയില്‍ മെമ്പറായിരുന്നു. റഹാനാ ത്വയ്യിബ്ജി, സുഹൈലാ ത്വയ്യിബ്ജി തുടങ്ങിയ ത്വയ്യിബ്ജി കുടുംബത്തിലെ മറ്റുസ്ത്രീകളും സ്വാതന്ത്ര്യസമരപോരാട്ടത്തിലെ വീറുറ്റ മുസ്‌ലിം സ്ത്രീ സാന്നിധങ്ങളിലെ പലരില്‍ ചിലര്‍ മാത്രമാണ്.
ഇന്ന് നാം ആവേശത്തോടെയും അഭിമാനത്തോടെയും വിളിക്കുന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ് എന്നത്. ആ വാക്കിനു പിന്നാലെ പോയാല്‍ അവിടെയും കാണാം ഇന്ന് പൂര്‍വികരുടെ രേഖകള്‍ കാണിച്ചാല്‍ മാത്രം ഈ രാജ്യത്തു നില്‍ക്കാം എന്നു പറയപ്പെടുന്നവരുടെ പൂര്‍വ തലമുറയെ. ആബിദാ ഹസന്‍ സഫാനി എന്ന ജനിച്ച മണ്ണിനോട് കൂറുള്ള ധീര ദേശാഭിമാനിയായ മുസ്‌ലിം സ്ത്രീയായിരുന്നു ആ വാക്യം ഉയര്‍ത്തിയത്.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ രാജ്യത്തിനായി പോരാടി വീരചരിത്രം രചിച്ച ജാന്‍സിയിലെ റാണി ലക്ഷ്മീ ഭായിയുടെ സൈനിക മേധാവികളിലും അടുത്ത വിശ്വസ്തരിലും അംഗരക്ഷകരിലും ഒട്ടനേകം മുസ്‌ലിംകളുണ്ടായിരുന്നു. അവരില്‍ പ്രധാനികളായ അഹ്‌സുന്‍ അലിയും ഹുസൈന്‍ അലി ഖാനുമുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു നിന്നാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ത്സാന്‍സിയിലെ പോരാട്ടം നയിച്ചത്. അവരില്‍ രണ്ടുപേര്‍ സ്ത്രീകളുമായിരുന്നു. സുഹ്‌റാ ബായ്, മോട്ടി ഭായ് എന്നീ പേരുകള്‍.
1857 സെപ്റ്റംബറില്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നടന്ന കലാപത്തിനുശേഷം നടന്ന ബ്രിട്ടീഷ് പട്ടാള വെടിവെപ്പില്‍ 'ബ്രിട്ടീഷുകാര്‍ക്കുനേരെ കൈയിലുള്ള റൈഫിള്‍ കൊണ്ട് കുതിരപ്പുറത്തുനിന്ന് നിറയൊഴിച്ച് നിരവധി ബ്രിട്ടീഷ് പട്ടാളക്കാരെ വെടിവെച്ചുവീഴ്ത്തിയവള്‍. പച്ചവസ്ത്രത്തിനു മുകളില്‍ ബുര്‍ഖ ധരിച്ച അമ്പത് വയസ്സു തോന്നിക്കുന്നവര്‍ മാത്രം ബാക്കിയായി. അവസാനം അവളെ ബ്രിട്ടീഷ് പട്ടാളം പിടികൂടി അബാല ജയിലിലടച്ചു.' ചരിത്രം അവരെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ചരിത്രത്തില്‍ സ്വന്തം പേരില്ലാതെ രേഖപ്പെട്ടു കിടക്കുന്നുവെങ്കിലും വിശ്വാസത്തിന്റെ ബലത്തില്‍ വൈദേശികാധിപത്യത്തിനു നേരെ പൊരുതിയ അവരെ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ധീരമായി പൊരുതുകയും ചെങ്കോട്ടയില്‍ വെച്ച് 40-ഓളം ബ്രിട്ടീഷ് പട്ടാളക്കാരെ വകവരുത്തുകയും ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷ് സൈന്യം പിടികൂടി റങ്കൂണിലേക്ക് നാടുകടത്തിയ അവസാനത്തെ മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ കീഴടക്കിയ പട്ടാള മേധാവി.വൈ.ഡബ്ലിയു ഹഡ്‌സണ്‍ ആ ധീര വനിതയെ വിശേഷിപ്പിച്ചത് 'ജുവാന്‍ ഓഫ് ആര്‍ക്ക്' എന്നാണ്.
ചരിത്രത്തില്‍ പേരില്ലെങ്കിലും അവളെ തിരിച്ചറിയപ്പെട്ടത് വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രം കൊണ്ടു തന്നെയാണ്. ഇന്ന്, രേഖകള്‍ കാണിച്ചു ബോധ്യപ്പെടുത്താന്‍ പറയുന്ന ഫാഷിസ്റ്റു ഭരണാധികാരികള്‍ക്കെതിരെ പൊരുതുന്നവരെ നോക്കി വസ്ത്രം കൊണ്ടവരെ തിരിച്ചറിയാം എന്നു പറയുമ്പോള്‍ വിശ്വാസത്തിന്റെ അതേ വസ്ത്രമിട്ടവള്‍ തന്നെയാണ് മതേതര ജാനാധിപത്യ റിപ്പബ്ലിക്ക് ഇന്ത്യയെന്ന പിറന്ന നാടിനെ അഭിമാനബോധത്തോടെ ലോകത്തിനു മുന്നില്‍ നിര്‍ത്തിയത് എന്ന് മറന്നു പോകരുത്.
അവലംബം: 'സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകള്‍', റഹ്മാന്‍ മുന്നൂര്, ലേഖന പരമ്പര.