തൊപ്പിക്കുട പാറിപ്പോയത്
ദാരിദ്ര്യനിര്‍മാര്‍ജന കൊടുങ്കാറ്റിലല്ല.
അമ്മിക്കുട്ടീം ഉരലും ഉരുണ്ടുപോയത്
മലവെള്ളപ്പാച്ചിലല്ല.
കയിലാട്ടയും ചിരട്ടക്കയിലും
നാടു വിട്ടത്
പ്രണയ പരവശതയാലല്ല.
ഉറി കൂടെപ്പോയത്
രക്ഷിതാക്കളില്ലാതെ പെണ്‍മക്കളെ
പുറത്തിറക്കാന്‍ പറ്റാത്തതുകൊണ്ടല്ല.
ചാക്കണയും മുതടിയും
റിസര്‍ച്ചിന് ജ്ഞാനഖനികളിലേക്ക്
സ്വയം പറിച്ചുനട്ടതല്ല.
കിണ്ടിയും സുപ്രയും മഷിക്കുപ്പിയും
പുതിയ പുരാവസ്തു ശേഖരങ്ങളിലുമില്ല.
റാന്തലും കൊളാമ്പിയും
വല്ലിമ്മയോടൊപ്പം വൃദ്ധസദനത്തില്‍
സുഖം കൊള്ളുകയല്ല.
പൂളയും ണ്ണിക്കാമ്പും പനങ്കഞ്ഞീം
പട്ടിണി മാറ്റാന്‍ മാത്രമല്ല.
വറുതിയുടെ പോയ നാളുകള്‍
മണ്‍ചട്ടിയില്‍
ഇനിയും തിളച്ചുകൂടായ്കയില്ല.