അവര്‍
വെള്ളിക്കൊലുസില്‍ ചോര ചിന്തിയ രണ്ടാത്മാക്കള്‍
നടക്കുന്തോറും വളര്‍ന്നു തുടങ്ങിയാ വഴിയില്‍
നടക്കാനിറങ്ങിയ രണ്ട് ശേഷിപ്പുകള്‍
ഊടുമണ്‍പാതയിലെ വഴികാട്ടിപ്പലകയില്‍
മൗനം കൊണ്ടവര്‍ കോറിയിട്ടു.
'സങ്കീര്‍ണത'
വെറുമക്ഷരങ്ങളല്ല
അത് നേര്‍ത്ത നെടുവീര്‍പ്പുകളത്രെ.....
സങ്കീര്‍ണമായിരുന്നു ജീവിതമെങ്കിലും
സൗമ്യമായിരുന്നെന്നൊരാള്‍.....
അവിടെയാ റെയില്‍വേ ട്രാക്കിലാണ്
അവളുടെ ചുവന്ന ചേല കിടന്നത്.
ഉടഞ്ഞ വളകളും പിന്നെ
ബാര്‍ബി ഡോളിന്റെ
പടമുള്ളൊരാ ബാഗും.
അവിടെ തല വെച്ചാണത്രെ
അവള്‍ കിടന്നത്
അതും
തീര്‍ത്തും നഗ്‌നയായ്!
ചോരുന്ന കൂരയും അമ്മയും
സ്വര്‍ഗമായിരുന്നെന്ന് കൂട്ടുകാരി.
കുത്തിയിറക്കിയ ഇരുമ്പ് ദണ്ഡ് കരഞ്ഞിട്ടും
വീടിന്റെ ജീര്‍ണിച്ച ഭിത്തികള്‍
ഒറ്റിക്കൊടുത്തത്രെ.....
ചെരുപ്പും കുളക്കടവും
കഥകളില്‍ നിറഞ്ഞപ്പോള്‍
തറയിലെ രക്തക്കറ
കണ്ണീര്‍ വാര്‍ത്തിരുന്നത്രെ....
ഉണര്‍ന്നെണീക്കണം പോല്‍
അവര്‍ക്കിനിയും ഒരിക്കല്‍ കൂടി...
അമ്മ മടിത്തട്ടിലുറങ്ങാനല്ല
ബാല്യ കൗമാര യൗവനങ്ങളില്‍
ഊളിയിട്ടിറങ്ങാനുമല്ല....
ദൈന്യതയുടെ മുഖപടം വലിച്ചെറിഞ്ഞ്
മനസ്സാക്ഷിയുടെ കോടതിയില്‍
പെണ്ണിന്റെ മാനത്തിനു
വിലയിടാന്‍....
കാമം അരിഞ്ഞെടുക്കാന്‍
കഴുകന്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍
ഉയര്‍ത്തെഴുന്നേല്‍ക്കണം.....
കറുത്ത കാലത്തിന്‍ കെട്ട കനലില്‍ നിന്ന്
പ്രതിഷേധ ജ്വാലയായ്
ഒരിക്കല്‍ കൂടി...