അഡ്മിഷന്‍ പ്രൊസീജ്യര്‍

കെ.വൈ.എ
2012 ജൂണ്‍

ല്‍.കെ.ജിയില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ടെസ്റ്റും ഇന്റര്‍വ്യൂവും നിരോധിച്ചിരിക്കയാല്‍ അത് രണ്ടും തുടരുന്നുണ്ട്. ഡൊണേഷന്‍ നിരോധിച്ചിരിക്കയാല്‍ അതിന്റെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു.
ചെറിയ പേരുമാറ്റം വേണ്ടി വന്നു എന്നേയുള്ളൂ. ടെസ്റ്റ് മാറി സ്‌ക്രൂട്ടിനിയായി. ഇന്റര്‍വ്യൂവിനു പകരം കൗണ്‍സലിങ് വന്നു. തലവരിയോ ഡൊണേഷനോ ഇല്ല- പകരം സ്‌പോണ്‍സേഴ്‌സ് ഫീ ആയി.
പെഡഗോജിക് ടെര്‍മിനോളജി എത്ര പ്രായോഗികം! ആദ്യം ചെന്ന സ്‌കൂളില്‍ ഞങ്ങള്‍ രക്ഷിതാക്കള്‍ക്കായിരുന്നു കൗണ്‍സലിങ്. മേശപ്പുറത്ത് വെള്ളം.
സ്‌കൂള്‍ അധികൃതര്‍ എല്ലാം മുന്‍കൂട്ടി കണ്ടിരിക്കുന്നു. ഞങ്ങളുടെ പേര്, ജോലി, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ആയിരുന്നു ആദ്യ ചോദ്യങ്ങള്‍. എളുപ്പമായിരുന്നു. ഞാന്‍ ഗണിതശാസ്ത്രം മെയിനായി ഡിഗ്രി ചെയ്ത വിവരം പറഞ്ഞപ്പോള്‍ വന്നു അടുത്ത ചോദ്യം.
'പൈ' എന്നാലെന്തെന്ന ചോദ്യം കേട്ട് എന്റെ ഭാര്യ ചെറുതായൊന്ന് ചിരിച്ചോ? വീട്ടില്‍ വളര്‍ത്തുന്നതും പാല്‍ തരുന്നതുമായ ഒരു നാല്‍ക്കാലി എന്നവള്‍ ഉടനെ പറയുകയും ചെയ്തു.
എനിക്കും ചിരിവന്നു- അവളുടെ വിവരക്കേടോര്‍ത്ത്. 'പശുവിനെയാണ് മിസ്സിസ് ഉദ്ദേശിച്ചത്.' ചോദ്യം അതല്ലെന്ന് എനിക്കറിയാം. ഒരു വലിയ വാണിജ്യ പ്രമുഖനാണല്ലോ ഈ പൈ. അവള്‍ കേട്ടിട്ടുണ്ടാവില്ല.'
ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ഒരിക്കലും ചിരിക്കാറില്ലെന്നാണ് കേള്‍വി. എങ്കിലും ഇടംകണ്ണ് ഒന്ന് ചുരുങ്ങുകയും ചിരി വരക്കുകയും ചെയ്‌തോ എന്ന് സംശയം.
''നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. ഓരോരുത്തരുടെയും പരിചയ വൃത്തത്തില്‍ ഓരോ ഉത്തരവും ശരിയാണ്. അടുത്ത ചോദ്യത്തിലേക്ക് കടക്കാം.''
അതിന് മുമ്പ് ഒരു ചെറിയ കൊമേഴ്‌സ്യല്‍ ബ്രേക് എന്ന ഭാവത്തില്‍ ഞാന്‍ എന്റെ മുന്നിലെ വെള്ളമെടുത്തു.
''വെള്ളത്തിന്റെ രാസനാമം എന്ത്?'' എച്ച്. എം സിസ്റ്ററുടെ അടുത്ത ചോദ്യം.
''സി.ടു എച്ച്.ഫൈവ്, ഒ.എച്ച്'' എന്ന് പറഞ്ഞ് ഞാനൊന്ന് നിവര്‍ന്നിരുന്നു. ഭാര്യ അമ്പരപ്പോടെ എന്നെ നോക്കിയത് കണ്ടില്ലെന്ന് വെച്ചു. എനിക്ക് വിവരമുണ്ടെന്ന കാര്യം അവള്‍ ആദ്യമായി അറിയുകയാണ്.
''അത് വേറെ വെള്ളം. ആല്‍കഹോള്‍ മിസിസ്സിന് പറയാമോ?'' എച്ച്.എം. സിസ്റ്റര്‍ വിടുന്നില്ല.
അവളെന്നെയൊന്ന് നോക്കി. ഈ സമയത്ത് തന്നെ വെള്ളം കുടിക്കേണ്ടിയിരുന്നോ എന്നാണ് ആ നോട്ടത്തിന്റെ അര്‍ഥം. പിന്നല്ലാതെ എന്ന മട്ടില്‍ ഞാന്‍ എന്റെ ഗ്ലാസ്സെടുത്ത് ഒരു കുടി കൂടി കുടിച്ചു.
''ഇംഗ്ലീഷില്‍ വാട്ടര്‍ എന്ന് പറയും. ഹിന്ദിയില്‍ പാനി. തമിഴില്‍ തണ്ണി. മലയാളത്തില്‍ ജലം, നീര്, പാനീയം...'' പര്യായങ്ങള്‍ എത്രവേണമെങ്കിലും തരാമെന്ന ഭാവത്തില്‍ അവളൊന്ന് അമര്‍ന്നിരുന്നു.
''ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല.'' - എച്ച്.എം സിസ്റ്റര്‍ പിന്നെയും പറഞ്ഞു. അവര്‍ അങ്ങനെയാണ് ആളുകളെ കുറ്റപ്പെടുത്താറ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി.
''നിങ്ങള്‍ക്ക് പരിചയമുള്ളതല്ലേ നിങ്ങള്‍ക്ക് പറയാനാവൂ. ചോദ്യം അറ്റംറ്റ് ചെയ്യുന്നത് തന്നെ വലിയ കാര്യമാണ്. ഗുഡ്. മോനെ ഇവിടെ ചേര്‍ക്കാം. കാപ്പിറ്റേഷന്‍ ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അത് നിരോധിച്ചിരിക്കുകയാണല്ലോ. ഞങ്ങള്‍ നിയമം ലംഘിക്കാറില്ല. അതുകൊണ്ട് ഡൊണേഷന്‍ വേണ്ട. പക്ഷേ, സ്‌പോണ്‍സേഴ്‌സ് ഫീ ഉണ്ട്. എമൗണ്ട് നിങ്ങള്‍ക്ക് നിശ്ചയിക്കാം. ആട്ടെ എത്ര തരാന്‍ പറ്റും?''
ഇന്റര്‍വ്യൂവിലെ യഥാര്‍ഥ ചോദ്യം ഇതാണെന്ന് ഞങ്ങള്‍ക്കറിയാത്തതല്ല. ഒറ്റ സീറ്റെ ബാക്കിയുള്ളൂ എന്ന് ആദ്യമേ ഞങ്ങളെ ഓര്‍മിപ്പിച്ചതും ഈ ഉത്തരം ശരിയാകണമെന്ന് ഓര്‍മിപ്പിക്കാനായിരുന്നു.
ഞാന്‍ വെള്ളം ഒരിറക്കുകൂടി കുടിച്ചു. ഒറ്റ ശ്വാസത്തില്‍ പറഞ്ഞു: ''രണ്ടുമാസത്തെ അവധി കിട്ടിയാല്‍ അരലക്ഷം വരെ തരാം.''
അത് ശരിയുത്തരമായിരുന്നില്ലെന്ന് പിന്നീട് അറിഞ്ഞു. പിറ്റേന്ന് തന്നെ ഒരു ലക്ഷം കൊടുക്കാമെന്ന് ഉത്തരം പറഞ്ഞ മറ്റേ രക്ഷിതാക്കള്‍ക്ക് അഡ്മിഷന്‍ കിട്ടി.
***    ***    ***
അടുത്ത സ്‌കൂളില്‍ മോന് കൗണ്‍സലിങ്ങാണ്. നന്നായി കോച്ചിങ് കൊടുത്തതാണ് അവന്. എന്നാലും ടെന്‍ഷന് കുറവില്ല.
സ്‌കൂളിലെത്തിയ ഉടനെ അവര്‍ കൊടുത്തിരുന്ന മിഠായി തൊലിക്കുകയായിരുന്നു അവന്‍. ഹെഡ്മിസ്ട്രസ്സിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴും അവന്റെ ശ്രദ്ധ അതില്‍ തന്നെ.
''മോന്റെ പേരെന്താ?'' ആദ്യ ചോദ്യം. ഈസി.
അവന്‍ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ നില്‍ക്കുകയാണ്;    അല്ല, മിഠായി തൊലിക്കുക തന്നെയാണ്- പതുക്കെ, വളരെ പതുക്കെ.
''മോന്റെ പേരു പറയൂ.'' അവന്‍ മിഠായി വായിലിട്ടു ഞങ്ങളെ നോക്കി. നമ്മളെന്തിനാ വെറുതെ ഇവിടെ ഇങ്ങനെ... എന്നാണ് നോട്ടം.
ഞാനും ഭാര്യയും പരസ്പരം നോക്കി- നന്നായി കോച്ചിങ് കൊടുത്തതല്ലേ എന്ന അര്‍ഥത്തില്‍. എച്ച്.എം ഒന്ന് മാറ്റിച്ചോദിച്ചു: ''മോനെ അമ്മയെന്താ വിളിക്യാ?''
''മോനൂന്ന്''
എച്ച്.എം വീണ്ടും ഞങ്ങളെ നോക്കി. അതിനും അര്‍ഥമുണ്ട്. അപേക്ഷാ ഫോറത്തില്‍ അവന്റെ പേര് ബേബി എന്നാണ്.
''മോനൂന്നല്ലല്ലോ. ബേബീന്നല്ലേ?''
''അയ്യേ, അത് വാട്ടീസ് യുവര്‍ നെയിമല്ലേ?''
എച്ച്.എമ്മിന്റെ നോട്ടം പിന്നെയും ഞങ്ങള്‍ക്കു നേരെ. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. വാട്ടീസ് യുവര്‍ നെയിമെന്നങ്ങ് ചോദിച്ചാല്‍ അവന്‍ മണിമണിയായി പറയും, മൈ നെയിം ഇസ് ബേബീന്ന്. അത്ര നന്നായി കോച്ച് ചെയ്തതാണ്. ചോദ്യം തന്നെ തെറ്റിച്ചാലെന്ത് ചെയ്യും കുട്ടി?
ഏതായാലും രണ്ടാമത്തെ ചോദ്യം മനഃപൂര്‍വം എളുപ്പമാക്കിയെന്ന് തോന്നുന്നു.
''നാലുകാലും വാലുമുള്ള, ങ്യാവൂ എന്ന് കരയുന്ന ജന്തു ഏതാണ്?''
ബേബി ഒട്ടും മുഷിപ്പില്ലാതെ മിഠായി കടിച്ചിറക്കുകയാണ്. എല്ലാവരും കാത്തിരുന്നു.
മിഠായി മുഴുവന്‍ ഇറക്കിയിട്ടും അവന്‍ മിണ്ടുന്നില്ല; ചുറ്റും നോക്കുകയാണ്. അവന് ഇനിയും വേണം മിഠായി.
എച്ച്.എം ക്ഷമിച്ച് കാത്തിരിക്കുന്നു. ആ കസേരയിലിരിക്കാന്‍ നല്ല ക്ഷമ വേണമല്ലോ.
''മോനിങ്ങോട്ട് നോക്ക്. ഒരു ജന്തു. നാലു കാലുണ്ട്. വാലുണ്ട്. ങ്യാവൂ എന്ന് കരയും. കണ്ടിട്ടില്ലേ''?
അവന്‍ അനങ്ങുന്നില്ല. ഞാന്‍ വായകൊണ്ട് 'ക്യാറ്റ്' എന്ന് വരച്ചു കാണിച്ചു. അവന്‍ നോക്കിയതേയില്ല.
പെട്ടന്നവന്‍ ചോദിച്ചു: ''ഇംഗ്ലീഷിലുള്ള പേരോ?''
ഞങ്ങള്‍ക്ക് ആശ്വാസം. കോച്ചിങിന്റെ ഗുണം ഇതാണ്. മറക്കില്ല കുട്ടികള്‍.
''അതെ, ഇംഗ്ലീഷിലെ പേര്''-എച്ച്.എമ്മും നല്ല പ്രത്യാശയിലാണ്.
''ടോം!'' ബേബി വിജയ ഭാവത്തില്‍ പറഞ്ഞു: ''ജെറിയെ കണ്ടാല്‍ ങ്യാവൂ എന്നല്ല പറയുക.'' വീണ്ടും എച്ച്.എമ്മിന്റെ ആ നോട്ടം. എന്നിട്ടവര്‍ പിന്നെയും മോന്റെ നേരെ തിരിഞ്ഞു: ''ടോം ആന്റ് ജെറി കാണാറുണ്ടല്ലേ? ഗുഡ്. ടോം ഒരു ക്യാറ്റാണ്. ജെറിയോ?'' കുട്ടി മിണ്ടുന്നില്ല.
''ഏതാണ് മൗസ്?'' എച്ച്.എം ചോദ്യം ലളിതമാക്കി. മോന്റെ മുഖം തെളിഞ്ഞു. ''നിക്കറിയാം. കമ്പ്യൂട്ടറില്‍ കളിക്കാന്‍ വേണ്ടി ഞെക്കുന്ന സാധനമല്ലേ?''
കൗണ്‍സിലിങില്‍ കുട്ടി തോറ്റു.
 തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ എച്ച്.എം സിസ്റ്റര്‍ വിളിച്ചു. ഒരവസാന ചോദ്യം കൂടിയുണ്ടത്രേ. അത് ഞങ്ങളോട്.
''സ്‌പോണ്‍സര്‍ ഫീ - ഡൊണേഷന്‍- തരാന്‍ പറ്റുമോ?''
''അമ്പതിനായിരം ഇന്നു തന്നെ തരാം.''
അത് ശരിയുത്തരമായിരുന്നു. മോന്‍ പരീക്ഷയില്‍ ജയിച്ചിരിക്കുന്നുവത്രെ.
കുട്ടിയെ എല്‍.കെ.ജിയില്‍ ചേര്‍ത്ത് തിരിച്ചു നടക്കുമ്പോള്‍ വലിയ ഭാരം ഒഴിഞ്ഞ പോലെ. പ്രത്യേകിച്ച് പോക്കറ്റില്‍.        
പൈ' എന്നാലെന്തെന്ന
ചോദ്യം കേട്ട് എന്റെ ഭാര്യ ചെറുതായൊന്ന് ചിരിച്ചോ? വീട്ടില്‍ വളര്‍ത്തുന്നതും
പാല്‍ തരുന്നതുമായ ഒരു നാല്‍ക്കാലി എന്നവള്‍
ഉടനെ പറയുകയും ചെയ്തു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media