അര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ഇടയില്‍ പരിചിതയായ, ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ കലാകാരി നിലമ്പൂര്‍ ആയിഷ നിലമ്പൂരിലെ മുക്കട്ടയില്‍ കൊച്ചുമകനും പേരക്കുട്ടികള്‍ക്കുമൊത്ത് താമസിക്കുന്നു. അവരിപ്പോള്‍ ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും സന്ദര്‍ശനങ്ങളും ഫോണ്‍വിളികളും സ്വീകരണചടങ്ങും അഭിനന്ദന പ്രവാഹങ്ങളുമായി തിരക്കില്‍ മുങ്ങിനില്‍ക്കുകയാണ്.
നാടകത്തിന് ഇതുവരെ വാങ്ങിക്കൂട്ടിയ അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ലെങ്കിലും ആദ്യമായി സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ നല്ല നടിക്കുള്ള അവാര്‍ഡ് വൈകിയ വേളയിലെങ്കിലും കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ബാല്യവും കൗമാരവും യൗവ്വനവും ഒന്നിച്ച് തിരിച്ച് വന്ന സന്തോഷമാണ് ഇപ്പോള്‍ ആയിഷാത്തക്ക്.
സിദ്ദീഖ് സംവിധാനം ചെയ്ത ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് ആയിഷക്ക് അവാര്‍ഡ്. കലയും സാഹിത്യവും ഇഷ്ടപ്പെടുന്ന ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. അവളെ അതിന് വിലക്കുന്ന മാതാപിതാക്കള്‍. ആ വിലക്കിനെ മറികടക്കാന്‍ അവള്‍ക്ക് പ്രചോദനമേകുന്ന വല്ല്യുമ്മ. ആ വല്ല്യുമ്മയുടെ വേഷമാണ് നിലമ്പൂര്‍ ആയിഷ ചെയ്തത്. സ്വന്തം ജീവിതം പോലെത്തന്നെ പുരോഗമന ചിന്തകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് അംഗീകാരം കൂടി കിട്ടിയപ്പോള്‍ അതിന് ഇരട്ടിമധുരം.
1952-ല്‍ 16-ാം വയസ്സില്‍ അഭിനയത്തിന്റെ തുടക്കത്തില്‍ സമുദായത്തിന്റെ സദാചാരവിലക്കുകളോടെ കലകളിലേക്കും നാടകത്തിലേക്കും ഇറങ്ങിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തലും അവഗണനയുമായിരുന്നു.
ആദ്യം അഭിനയിച്ച നാടകം തന്നെ രണ്ടായിരം വേദികളില്‍ അഭിനയിച്ചുകൊണ്ട് പല ട്രൂപ്പുകളിലായി ഒരുപാട് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. എഴുപത്താറാം വയസ്സിലും ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കും പ്രസരിപ്പും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ആയിഷാത്തക്ക് പുതിയ അംഗീകാര തിളക്കത്തില്‍ വീണ്ടുമൊരു യൗവനം തിരിച്ചു നല്‍കിയിരിക്കുന്നു.
പതിമൂന്നാമത്തെ വയസ്സില്‍ വിവാഹിതയാവുകയും അഞ്ചു ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വിവാഹമോചനം നേടുകയും ചെയ്തു. ആ ബന്ധത്തില്‍ പിറന്ന മകള്‍ക്കുവേണ്ടിയും ജീവിതോപാധിക്കായി, ഒരു സാധാരണ പെണ്‍കുട്ടി എന്നതിലപ്പുറം ഒരു മുസ്‌ലിം പെണ്‍കുട്ടി അഭിനയപാത തിരഞ്ഞെടുത്തതില്‍ സമുദായങ്ങളുടെയും സമൂഹത്തിന്റെയും പ്രതിഷേധങ്ങളോടെ ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ക്കും തടസ്സങ്ങള്‍ക്കും ഇടയിലും ഉറച്ച തീരുമാനത്തില്‍ അഭിനയവഴിയില്‍ നിന്നും പിന്‍മാറിയില്ല. സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ പ്രതികാരങ്ങളായും പ്രതിരോധങ്ങളായും വഴിമുടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മനോധൈര്യത്തിന്റെ പിന്‍ബലത്തില്‍ അവര്‍ പിടിച്ചു നിന്നു.
ആ സമയത്ത് ആയിരക്കണക്കിന് നാടകവേദികളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമയിലേക്കും ചുവടുമാറ്റം നടത്തി. മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ 'കണ്ടംബെച്ച കോട്ടി'ലൂടെയാണ് നിലമ്പൂര്‍ ആയിഷ സിനിമയിലെത്തുന്നത്. പിന്നീട് 'കുട്ടിക്കുപ്പായം, കുപ്പിവള, കാട്ടുപൂക്കള്‍, കാവ്യമേള....' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിപ്പിക്കപ്പെടുന്ന വേറിട്ട അഭിനയമികവ് അവര്‍ തന്റേതായ ശൈലിയില്‍ നെയ്‌തെടുത്തു.
മലയാളത്തില്‍ പേരെടുത്ത എല്ലാ കലാകാരന്മാരുടെയും കൂടെ അഭിനയിക്കാനും ഒരുപാടു പേരെ പരിചയപ്പെടാനും അവസരവും ഭാഗ്യവും ഒത്തുവന്ന ആയിഷാത്ത കൂടെയുണ്ടായിരുന്നവരെ കുറിച്ച് പറയുമ്പോള്‍ അഭിമാനം കൊണ്ടു.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകങ്ങള്‍ക്കിടയിലും 'അമ്മക്കിളിക്കൂട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്ന ആയിഷാത്ത ജീവിതത്തിലും അഭിനയത്തിലും പലവേഷങ്ങള്‍ ചെയ്യേണ്ടിവന്ന തിക്താനുഭവങ്ങളിലൂടെ പുതുതലമുറക്ക് പ്രചോദനമേകിക്കൊണ്ട് ഇപ്പോഴും അഭിനയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാനുള്ള മോഹത്തില്‍ ഇനിയും അഭിനയിച്ചു തീര്‍ന്നിട്ടില്ലാത്ത അഭിനയമോഹങ്ങള്‍ പങ്കുവെക്കുന്നു.
1. ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത.് ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്തു തോന്നുന്നു?
എനിക്ക് സിനിമ അഭിനയത്തിന് ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നാടകങ്ങള്‍ക്ക് ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും സിനിമക്ക് ഇത് ആദ്യമായാണ്. അതിന്റെ സന്തോഷം വളരെ വലുതാണ്. എന്റെ അഭിനയത്തിനുള്ള മഹത്തായ ഒരു അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്.
അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിന് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുപോലെ അതില്‍ അഭിനയിച്ച പെണ്‍കുട്ടിക്കും.
2. കലാരംഗത്തേക്ക് വരുന്നതിന് കരുത്തു നല്‍കിയ വല്യുമ്മയുടെ കഥാപാത്രമാണ് ഊമക്കുയിലില്‍ എന്നു പറഞ്ഞു. എന്തായിരുന്നു വല്യുമ്മയുടെ സമീപനം? ഏതു രൂപത്തിലുള്ളതായിരുന്നു കഥാപാത്രം?
ഒരു പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയാണ് നായിക. ആ പെണ്‍കുട്ടിയുടെ കലാ-സാഹിത്യ താല്‍പര്യത്തിന് തടസ്സം നില്‍ക്കുന്ന മാതാപിതാക്കള്‍. അവളെ പഠിപ്പിക്കാനും ഡോക്ടറാക്കാനും കഷ്ടപ്പെടുന്ന പിതാവും അതിനായി ബാങ്കില്‍ കാശ് നിക്ഷേപിക്കുന്ന മാതാവും. അവളുടെ പഠനത്തിന്റെ ഉന്നതിക്കായി മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിച്ചേര്‍ത്തുന്നു അവളുടെ നിസ്സഹായാവസ്ഥയില്‍ ആ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതും അവളെ പ്രോത്സാഹിപ്പിക്കുന്നതും വല്യുമ്മയാണ്. ആ വല്യുമ്മയുടെ കഥാപാത്രമാണ് ഞാന്‍ ചെയ്തത്.
3. ആദ്യമായി അഭിനയ രംഗത്തേക്കു വരാനുണ്ടായ സാഹചര്യം? അതിനെ സമുദായവും കുടുംബവും എങ്ങനെ നേരിട്ടു?
മുസല്‍മാന് വിദ്യാഭ്യാസം തീരെ പാടില്ല എന്ന് പറയുന്ന, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ജന്മിത്വത്തിനും മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാനും നിലകൊണ്ടിരുന്ന നാടക ട്രൂപ്പിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വന്നത്.
അന്ന് സമുദായം അതിന് വളരെ ഭീകരമായ മുഖഛായയാണ് നല്‍കിയിരുന്നത്. അടിയും ഇടിയുമൊക്കെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കുടുംബത്തിന്റെ നല്ല പ്രചോദനമുണ്ടായിരുന്നു. രണ്ട് സഹോദരന്മാര്‍ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു.
4. കലാ രംഗത്തെ മറക്കാനാവാത്ത ജീവിതാനുഭവങ്ങള്‍?
ഏറ്റവും മറക്കാന്‍ കഴിയാത്തത് മണ്ണാര്‍ക്കാട് നാടകം കളിക്കാന്‍ പോയപ്പോള്‍ ഒരു കുട്ടിയെ നാടകം പഠിപ്പിച്ചു എന്ന പേരില്‍ ഒരാള് വന്നിട്ട് എന്റെ ചെവിടടക്കി തന്ന അടിയായിരുന്നു. അതേറ്റപ്പോള്‍ കണ്ണില്‍ നിന്നും പൊന്നീച്ച പാറി. അന്ന് പ്രായം പതിനാറ്. പക്ഷെ ഇന്ന് എഴുപത്തിയാറ് വയസ്സായപ്പോഴേക്കും ആ ചെവിയുടെ കേള്‍വിശക്തി നന്നെ കുറഞ്ഞു.
പിന്നൊരിക്കല്‍ മഞ്ചേരി മേലാക്കത്ത് നാടകം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെടിയുണ്ട എന്റെ നേരെ ചീറിവന്നു. ഡയലോഗ് പറഞ്ഞുകൊണ്ട് ഞാന്‍ മാറിയപ്പോള്‍ വെടിയുണ്ട സ്റ്റേജില്‍ ചെന്ന് തറച്ചു.
സന്തോഷമുള്ള അനുഭവങ്ങളുമുണ്ട്. ഇരിട്ടിയില്‍ നാടകം കളിക്കാന്‍ പോയപ്പോള്‍ 'കേരളത്തിന്റെ വീരപുത്രി' എന്ന സ്വര്‍ണമെഡല്‍ കിട്ടി. പിന്നെ പല സ്ഥലങ്ങളില്‍ ചെല്ലുമ്പോഴും 'കേരളത്തിന്റെ നൂര്‍ജഹാന്‍' ഇതാ എത്തിക്കഴിഞ്ഞു എന്ന് വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. ചിലയിടത്ത് 'മുസ്‌ലിം വനിത നാടകത്തിലേക്കല്ല, നരകത്തിലേക്ക്' എന്ന മുദ്രാവാക്യം ഉയരും. അതൊക്കെ അന്ന് ഒരു ആവേശമായിരുന്നു. നമ്മെ അനുകൂലിക്കാനും വിമര്‍ശിക്കാനും കുറേ ആളുകളുണ്ടല്ലോ എന്ന സന്തോഷവും.
5. ഇടക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം?
കെ.ടി. മുഹമ്മദിന്റെ ട്രൂപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവിടെ വെച്ച് പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പറയുകയാണ്, ഇതുവരെ സഹകരിച്ചതിന് നന്ദി, ഇനി മുതല്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമില്ല. രാവിലെ നാടകത്തിന് പോവാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. അതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അങ്ങനെ ആ നാടകം ഒഴിവാക്കി.
പുരോഗമന ആശയക്കാരനായ കെ.ടി. മുഹമ്മദിന്റെ ട്രൂപ്പില്‍ നിന്ന് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാനിതുവരെ ചെയ്തതൊക്കെ തെറ്റായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി.
അതുവരെ പിടിച്ചുനിന്നിട്ടും നാടകത്തിലൂടെ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അതിനാല്‍ ജീവിക്കാന്‍ ആ പ്രതിസന്ധിഘട്ടത്തില്‍ എനിക്ക് മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അങ്ങനെയാണ് ഗള്‍ഫിലേക്ക് പോവുന്നത്, അതും ഗദ്ദാമയാണെണ് അറിഞ്ഞു കൊണ്ടു തന്നെയാണ് പോയത്.
മൂന്ന് മാസത്തെ ഗദ്ദാമ ജോലി ചെയ്തപ്പോള്‍ അവിടത്തെ മാമയെ (ഉമ്മയെ) നോക്കുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്യുന്നത് മാത്രമായി എനിക്കവിടെ ജോലിക്കയറ്റം കിട്ടി. അത്ര നല്ല അറബിയെ ഈ ഗള്‍ഫ് നാട്ടില്‍ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല എന്നതായിരുന്നു എന്റെ ഭാഗ്യം. കുറഞ്ഞ നാള്‍ കൊണ്ട് അവിടത്തെ ഭാഷ മനസ്സിലാക്കാനും അവരുടെ പ്രിയപ്പെട്ടവളാകാനും എനിക്കു കഴിഞ്ഞു... അങ്ങനെ പത്തൊമ്പത് വര്‍ഷത്തോളം ഞാനവിടെ താമസിച്ചു.
രണ്ടാം വരവിനു പിന്നില്‍?
ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നതിനുശേഷം നിലമ്പൂര്‍ ബാലന്റെ ഡെത്ത് ആനിവേഴ്‌സറി നടക്കുകയാണ്. അന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു: 'നിങ്ങള്‍ വരണം, സംസാരിക്കണം. നിങ്ങള്‍ക്ക് ഒരു അവാര്‍ഡ് ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.' അങ്ങനെ ആ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ കഷ്ടപ്പെട്ടതെല്ലാം പറഞ്ഞു. അപ്പോഴാണ് ഇബ്രാഹിം വെങ്ങര നാടകത്തിനോടും നാടകസമിതിയോടും മറ്റും എതിര്‍പ്പില്ലെങ്കില്‍ എന്റെ ഒരു നാടകസമിതിയുണ്ട്. അതില്‍ അഭിനയിക്കാന്‍ വരണം എന്ന് പറയുന്നത്.
മൂന്ന് മാസം ഞാന്‍ മറുപടി കൊടുത്തില്ല. കാരണം എനിക്ക് നാടകത്തോട് അത്രമാത്രം വെറുപ്പ് വന്നിരുന്നു. പിന്നെ നാലാം മാസമായപ്പോഴേക്കും നാട്ടില്‍ ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായി. ജീവിതം കഴിഞ്ഞു കൂടണ്ടെ. അപ്പൊ എനിക്ക് തോന്നി, എന്തുകൊണ്ട് നാടകത്തില്‍ അഭിനയിച്ചുകൂടാ എന്ന്. അങ്ങനെയാണ് വീണ്ടും ഞാന്‍ നാടകത്തിലേക്ക് വരുന്നത്.
6. മുസ്‌ലിം സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് ഈ മേഖല നോക്കിക്കാണുന്നത്?
മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ വളരെ നല്ല അഭിപ്രായമാണ് എനിക്കീ മേഖലയെ കുറിച്ച് പറയാനുള്ളത്. കാരണം, ഒരുപാട് ആളുകളെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം ഏറെ ആശ്വാസം നല്‍കുന്നു.
കലാരംഗത്തെ നല്ല പ്രകടനം കൊണ്ടാണ് ഞാന്‍ മുന്നേറിയിട്ടുള്ളത്. എനിക്ക് അഞ്ചുവരെ പഠിക്കാനുള്ള ഭാഗ്യമേയുണ്ടായിരുന്നുള്ളൂ. വളര്‍ന്നു വരുന്ന യുവതലമുറക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ നേട്ടം. നാടകപ്രസ്ഥാനത്തിലൂടെ ഒരുപാട് പ്രവര്‍ത്തിച്ചിട്ടാണ് ഞങ്ങള്‍ക്കത് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇപ്പോള്‍ വളരെയധികം സന്തോഷമാണ് അക്കാര്യത്തില്‍.
താങ്കള്‍ ഈ രംഗത്തേക്കു വരുമ്പോള്‍ സമുദായം ദൃശ്യ- ശ്രാവ്യ മേഖലകളിലെ സാധ്യതകളോട്് ഒരടഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇന്നത് ഏറെക്കുറെ മാറിയിട്ടുണ്ട്. ഈ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു.
തീര്‍ച്ചയായും അന്നത്തെ അപേക്ഷിച്ച് ഇന്നത്തെ ആളുകള്‍ക്ക് കലയോടുള്ള സമീപനത്തില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും നാടകം എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് ഒരു മടുപ്പാണ്. എല്ലാ രംഗങ്ങളിലും മേഖലകളിലും ഇന്ന് മുസ്‌ലിം സമുദായത്തിലുള്ളവരുണ്ട്. മുസ്‌ലിം സമുദായത്തിലുള്ള സ്ത്രീകളുണ്ട്. അതിനൊന്നും ഇന്ന് എതിര്‍പ്പില്ല. കലയോടുള്ള എതിര്‍പ്പുകള്‍ കാരണം നാടകത്തിലേക്കും ആളുകള്‍ തീരെ വരില്ല. വന്നവര്‍ക്കു തന്നെ തീരെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവരുമുണ്ട്. എന്നാല്‍ നാട് നന്നാക്കാന്‍ നാടകം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
7. കലാ രംഗത്തെ അടുപ്പവും പരിചയവും കൂടുതല്‍ ആരോടാണ്?
കൂടുതല്‍ പേരുണ്ട്. എന്നാലും ഇപ്പോഴും കൂടുതല്‍ അടുപ്പമുള്ളതും കടപ്പാടുകളുള്ളതും നിലമ്പൂര്‍ ബാലന്റെ കുടുംബത്തോടാണ്.
കലയോടുള്ള സമീപനത്തില്‍ ആദ്യകാല കലാകാരന്മാരില്‍ നിന്നും എന്ത് വ്യത്യസ്തതയാണ് പുതുതലമുറയില്‍ കാണുന്നത്?
ആദ്യകാലത്ത് നമുക്ക് അഭിനയത്തിന് കാശ് ചോദിച്ച് വാങ്ങിക്കൊണ്ട് വില പറയലായിരുന്നു. പക്ഷെ, ഇന്ന് അതല്ല. ഇന്ന് നന്നായി വില പേശിക്കൊണ്ടു തന്നെയാണ് അഭിനയിക്കാനൊരുങ്ങുന്നത്. ആ ഒരു വലിയ വ്യത്യാസമുണ്ട്.
8. സ്വാധീനം ചെലുത്തിയ വ്യക്തി.?
തീര്‍ച്ചയായും ഡോ. ഉസ്മാന്റെ ഒരു സ്വാധീനമുണ്ടായിരുന്നു. അതുപോലെ കുഞ്ഞുക്കുട്ടന്‍ തമ്പുരാനും മറ്റു പലരും സ്വാധീനിച്ചിട്ടുണ്ട്.