ലക്ഷ്യബോധമുള്ളവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഓട്ടോറിക്ഷയും ധാരാളം

യാസീന്‍ അഷ്‌റഫ്
ജൂണ്‍ 2025
മഹാരാഷ്ട്രയിലെ ആദ്യ മുസ് ലിം ഐ.എ.എസുകാരി അദീബ അനം അശ്ഫാഖ് അഹ്മദ്

മഹാരാഷ്ട്രയിലെ യവത് മാല്‍ പിന്നാക്ക പ്രദേശമാണ്. വരള്‍ച്ചയുടെയും കര്‍ഷക ആത്മഹത്യയുടെയും പേരില്‍ കുപ്രസിദ്ധവും. ഏറെയും ഗോത്രവര്‍ഗക്കാര്‍. മറ്റു പിന്നാക്ക വിഭാഗക്കാരും. വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവ്. സാമ്പത്തിക നിലവാരവും മോശം. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിനപ്പുറം വിദ്യാഭ്യാസം ആവശ്യമില്ലെന്ന് കരുതുന്ന സമൂഹം. പ്ലസ് ടു വരെയാണ് അവര്‍ക്കുള്ളത്.

അവിടെ അദീബ അനം അശ്ഫാഖ് അഹ് മദ് എന്ന പെണ്‍കുട്ടിക്ക് ഒരു മോഹം- സിവില്‍ സര്‍വീസിന് പഠിക്കണം. ഐ.എ.എസുകാരിയാകണം.

സൗകര്യങ്ങളില്ല, വിഭവങ്ങളില്ല. വീടില്ലാത്തതുകൊണ്ട് വാടക വീട്ടിലാണ് താമസം. ഉപ്പ അശ്ഫാഖ് അഹ് മദ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ആ തുച്ഛമായ വരുമാനം കൊണ്ടാണ് വാടകയും വീട്ടുചെലവും ഒപ്പിക്കുന്നത്. ഓട്ടോറിക്ഷ പോലും സ്വന്തമല്ല.

പ്രതികൂല സാഹചര്യങ്ങള്‍ മാത്രം ചുറ്റും. പക്ഷേ അവള്‍ ആഗ്രഹം പറഞ്ഞപ്പോള്‍, അതിലെ നിശ്ചയദാര്‍ഢ്യം തിരിച്ചറിഞ്ഞ പിതാവും മാതാവും അവള്‍ക്കൊപ്പം നിന്നു. ശ്രമിക്കാം, ദൈവം കൈവിടില്ല.

ഇന്ന് അദീബ മഹാരാഷ്ട്രയിലെ ആദ്യ മുസ് ലിം ഐ.എ.എസുകാരി എന്ന ഖ്യാതിയുമായി നില്‍ക്കുന്നു. ഏപ്രില്‍ 22-ന് യു.പി.എസ്.സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അവള്‍ക്ക് റാങ്ക് 142.

വളരെ സാധാരണമായിരുന്നു വിദ്യാഭ്യാസം. സഫര്‍നഗര്‍ ജില്ലാ പരിഷദ് ഉര്‍ദു പ്രൈമറി സ്‌കൂളിലും തുടര്‍ന്ന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പഠിച്ചു. അവിടെ പ്ലസ് ടു വരെ പഠിച്ചപ്പോഴേക്കും ഡോക്ടറാകണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. എന്നാല്‍ പൂനെ ഇനാംദര്‍ സീനിയര്‍ കോളേജില്‍ മാത്്സ് ബി.എസ്.സിക്കാണ് ചേരാനായത്.

ജനസേവനത്തിലെ താല്‍പര്യമാണ് ഡോക്ടര്‍ മോഹത്തിനു കാരണം. അത് നടക്കില്ലെന്ന നിരാശയിലിരിക്കെ യവത് മാളിലെ 'സേവ എന്‍.ജി.ഒ' എന്ന സന്നദ്ധ സംഘത്തിന്റെ സെക്രട്ടറി കൂടിയായ അമ്മാവന്‍ നിസാമുദ്ദീന്‍ ശൈഖുമായി സംസാരിക്കാനിടയായി.

അദ്ദേഹമാണ് യു.പി.എസ്.സി പരീക്ഷയെപ്പറ്റി പറഞ്ഞ് ആവേശം കയറ്റിയത്. അവള്‍ക്ക് ബോധ്യപ്പെട്ടു. ഇതാണ് തന്റെ വഴി എന്ന്.

പക്ഷേ, ഉദ്ദേശ്യം പോരല്ലോ. വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. അവള്‍ പഠനം തുടങ്ങി.

ആദ്യ പരീക്ഷ വന്നു. തോറ്റിരിക്കുന്നു. അവള്‍ക്ക് വലിയ നിരാശ തോന്നി. എങ്കിലും, ഒന്നുകൂടി ശ്രമിക്കാമെന്ന് തീരുമാനിച്ചു. പിന്നെയും തോറ്റു. പിന്നെയും ശ്രമിച്ചു. ഇന്റര്‍വ്യൂവരെ എത്തി, തോറ്റു.

നാലാമത്തെ ശ്രമത്തിലാണ് ഇക്കൊല്ലം വിജയം കണ്ടത് - തിളക്കമുള്ള ജയം.

മുംബൈയിലെ ഹജ്ജ് ഹൗസ് ഐ.എ.എസ് കോച്ചിംഗ് സെന്ററിലും ദല്‍ഹിയിലെ ജാമിഅ റെസിഡെന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയിലും സൗജന്യ പരിശീലനം നേടിയിരുന്നു. സേവ എന്‍.ജി.ഒയുടെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു.

വളരെ സാധാരണമായ, ദരിദ്രമായ സാഹചര്യങ്ങളില്‍നിന്ന് അസാധാരണ നേട്ടം കൈക്കലാക്കിയ അദീബ പറയുന്നത്, ദൃഢനിശ്ചയമുണ്ടെങ്കില്‍ ഇത് ആര്‍ക്കും സാധിക്കുമെന്നാണ്. തീരുമാനത്തിലെ ഉറപ്പ്, തിരിച്ചടി ഉണ്ടായാല്‍ കാരണമെന്തെന്ന് കണ്ടെത്തി പിന്നെയും ശ്രമിക്കാനുള്ള സ്ഥൈര്യം- ഇത്രയേ വേണ്ടൂ. തോല്‍വി എന്നാല്‍ അവസാനമല്ല. കുറവ് എന്ത് എന്ന പാഠമാണത്. പാഠം പഠിച്ച് മുന്നോട്ടു തന്നെ പോവുക. ഇതേ ബാച്ചില്‍ 671-ാം റാങ്ക് നേടിയ പരിചയക്കാരി നമ്രത ഠാക്കറെ ജയിച്ചത് ഏഴാമത്തെ ശ്രമത്തിലാണ്.

തടസ്സങ്ങളുണ്ടാകും. പക്ഷേ, അവ നീങ്ങും. 'നീയൊരു പെണ്ണാണ്' എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയ ഉമ്മ തന്നെ പിന്നീട്, കുടുംബത്തിലെ പലരുടെയും എതിര്‍പ്പും സമ്മര്‍ദവും മറികടന്നുകൊണ്ട് പ്രോത്സാഹിപ്പിച്ചത് അദീബ പ്രത്യേകം ഓര്‍ക്കുന്നു.

സിവില്‍ സര്‍വീസിന്റെ ഭാഗമായിക്കൊണ്ട് തിരസ്‌കൃത വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേകിച്ച്, പെണ്‍കുട്ടികള്‍ക്കു വേണ്ടി ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദീബ പറയുന്നു.

അദീബയുടെ ഉപ്പ പത്താം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടി വന്നയാളാണ്. മാതാവ് അത്രപോലും പഠിച്ചിട്ടില്ല. പക്ഷേ, അദീബയെയും അവളുടെ രണ്ട് അനുജന്മാരെയും പഠിപ്പിക്കണമെന്ന അവരുടെ തീരുമാനം കൂടിയാണ് വിജയിക്കുന്നത്.

ഇത്തവണ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ ഉന്നത സിവില്‍ സര്‍വീസ് പോസ്റ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1009 പേരില്‍ 142 കാരിയാണ് അവരുടെ മകള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media