റാബിയാന്റെ ദണ്ണം

ഹസീന കെ.സി
ജൂണ്‍ 2025

ആ കത്ത് കിട്ടിയ ദിവസമായിരുന്നു റാബിയക്ക് ആദ്യമായി ദണ്ണമിളകിയത്, നിന്ന നില്‍പ്പില്‍ പഴേരി തറവാട് ഒന്നടങ്കം വട്ടം കറങ്ങി റാബിയാനെ ചുഴറ്റി എറിഞ്ഞു.

കണ്ണു തുറക്കുമ്പോള്‍ എടേമുറിയുടെ അപ്പുറത്തുള്ള തളത്തിലെ കട്ടിലുമ്മെ ആയിരുന്നു .... ചുറ്റും പരിചാരകരും കുട്ടികളും പേടിയോടെ നില്‍ക്കുന്നുണ്ട്.

തനിക്കെന്താണ് സംഭവിച്ചത്?

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍ റാബിയ.

പഴേരി തറവാട്ടിലേക്ക് റാബിയാടെ മേല്‍വിലാസത്തില്‍ ആദ്യമായിട്ടാണ് ഒരു കത്ത് വരുന്നത്. അറബി മലയാളമല്ലാതെ മറ്റൊന്നും വായിക്കാനറിയാത്ത റാബിയ കത്തുമായി വന്ന കാര്യസ്ഥന്‍ അലിയാരോട് തന്നെ അത് വായിക്കാന്‍ പറഞ്ഞു.

'തനിക്കാരാപ്പോ കത്തയക്കാന്‍' എന്ന ആകാംക്ഷയില്‍ സന്തോഷ വാര്‍ത്ത പ്രതീക്ഷിച്ച റാബിയ, കത്തിലെ ഉള്ളടക്കവും അത് എഴുതിയത് ഏറെ പ്രിയപ്പെട്ട ഒരാളാണ് എന്നറിഞ്ഞതും, ദണ്ണമിളകി ശ്വാസം കിട്ടാതെ പിടഞ്ഞ് താഴെ വീണു.

ഒറ്റാലുമുക്ക് എന്ന കുഗ്രാമത്തില്‍ നിന്നും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണ് പഴേരി തറവാട്ടിലെ ഉഗ്രപ്രതാപി കമ്മു ഹാജി റാബിയാനെ നികാഹ് ചെയ്ത് തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് രാജാത്തിയാക്കി വാഴിച്ചത്. കൂപ്പായ കൂപ്പെല്ലാം ലേലത്തിനെടുത്ത് തടി കച്ചവടവും ഏക്കറ കണക്കിന് തെങ്ങിന്‍ തോപ്പും കൊല്ലത്തോട് കൊല്ലം തിന്നാല്‍ തീരാത്ത നെല്ലും പത്തായപ്പുരയില്‍ ഭദ്രം. നിറയെ പരിചാരകരും ആശ്രിതരും ചുറ്റും. പത്ത് കൊല്ലമായപ്പോഴേക്കും ആറ് പെറ്റു. മുലകുടി മാറാത്ത കുട്ടികള്‍ക്കെല്ലാം മുലക്കുപ്പിയുമായി പരിചാരകര്‍.

ആറ് മക്കളില്‍ അഞ്ചാമനായി ഒരേ ഒരു ആണ്‍ തരി. അവന്‍ ഇത്തിരി കുറുമ്പുകാരന്‍. വാപ്പയിരിക്കുന്ന നടുത്തളത്തില്‍ തൊട്ടില്‍ കെട്ടി അതിലാട്ടിയാലേ അവന്‍ ഉറങ്ങൂ, കുറുമ്പടങ്ങൂ...

ഹാജിയാര്‍ക്ക്  എപ്പോഴും തിരക്കായിരുന്നു. കച്ചവടവും ലേലവും യാത്രകളും... വീട്ടിലെത്തുമ്പോഴാണെങ്കില്‍ കൂടെ നിറയെ കൂട്ടുകാരും. വീട്ടുകാരും സത്കാരവും ദര്‍ബാറും കഴിഞ്ഞ് അവര്‍ പിരിയുമ്പോള്‍ പാതിരയാവും.

റാബിയാക്കാണ് തറവാട്ടിലെ ബാക്കി എല്ലാ കാര്യത്തിന്റേയും ഉത്തരവാദിത്വം. പാടത്തേയും പറമ്പിലേയും തോട്ടത്തിലേയും കാര്യങ്ങള്‍ അവളാ വീട്ടിലിരുന്നു നിയന്ത്രിക്കും. എത്ര പരിചാരകരുണ്ടെങ്കിലും അടുക്കളയും അവളുടെ കൈയില്‍ ഇരുന്ന് വട്ടം കറങ്ങും.

ഇടക്കെല്ലാം അവള്‍ തിരക്കുകളെ വെറുക്കും. അവളുടെ ഹാജിയാരെ ഒറ്റക്ക് കിട്ടാന്‍ കൊതിക്കും. തിരക്കും ബഹളവും ഇല്ലാത്ത ആകാശം കാണുന്ന വിശാലമായ ഒരിടം അവള്‍ കൊതിക്കും. അവള്‍ ചെറുപ്പത്തില്‍ കളിക്കാന്‍ പോയിരുന്ന മഞ്ചാടിക്കുന്ന് പോലുള്ള സ്ഥലത്തൊരു വീട്. അവിടെ അവളും അവളുടെ പ്രിയപ്പെട്ടവനും മാത്രം. നിലാവുദിക്കുന്ന രാത്രികളില്‍ നടുമുറ്റത്തെ ആട്ടുകട്ടിലില്‍ ഹാജിയാരുടെ മടിയില്‍ കിടന്ന് ആകാശം കാണാന്‍, അവളുടെ ആഗ്രഹ പ്രകാരമാണ് ഹാജിയാര്‍ കിഴക്കേ തലക്കലെ തെങ്ങിന്‍ തോപ്പില്‍ പുതിയ മാളിക പണിയാന്‍ തീരുമാനിച്ചത്. റാബിയായുടെ വാക്കിന് എതിര്‍വാക്കില്ലായിരുന്നു ഹാജിയാര്‍ക്ക്.

ആയിടെയാണ് റാബിയക്ക് ഒരു കൂട്ടുകാരിയെ കിട്ടുന്നത്. അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കാന്‍ വന്ന സുലൈഖയെ.

മംഗലം കഴിഞ്ഞ് വര്‍ഷം കുറേ ആയെങ്കിലും സുലൈഖക്കും മജീദിനും കുട്ടികളുണ്ടായില്ല.

പഴേരിയിലെ കുഞ്ഞുങ്ങളുടെ കരച്ചിലും ബഹളവുമാണ് സുലൈഖയുടെ പുലരികള്‍ക്ക് ഉന്മേഷം നല്‍കുന്നത്.

മെല്ലെ മെല്ലെ സുലൈഖ റാബിയയുടെ സുലുവും, കുട്ടികളുടെ സുലുമ്മയുമായി. മജീദ് രാവിലെ പണിക്കിറങ്ങിയാല്‍, വീട്ടുപണികളൊതുക്കി കുളിച്ചൊരുങ്ങി കഞ്ഞി മുക്കി അലക്കി തേച്ച കോട്ടണ്‍ സാരി വൃത്തിക്ക് ഉടുത്ത് സുലൈഖ തറവാട്ടിലെത്തും. അവളെത്തും മുമ്പേ അവളുടെ കുപ്പിവള കൊഞ്ചലുകളും പാദസര കിലുക്കങ്ങളും അവളുടെ വരവറിയിക്കും. അടുക്കളയില്‍ പണിക്കാരത്തികളെ സഹായിച്ചും കുട്ടികളെ കൊഞ്ചിച്ചും റാബിയാനോട് കിസ്സകള്‍ പറഞ്ഞും ആ വീട്ടിലെ ഒരാളായി മാറി.

ഒറ്റപ്പാലത്തുകാരിയുടെ വള്ളുവനാടന്‍ ഭാഷയും സരസ സംഭാഷണവും കാരണം എല്ലാവരുടേയും പ്രിയപ്പെട്ടവളായി മാറാന്‍ ഏറെ നാളെടുത്തില്ല, ഇടക്കെല്ലാം പഴേരിയിലെ അടുക്കളയില്‍നിന്ന് വറുത്തരച്ച ഇറച്ചിക്കറികള്‍ക്ക് പകരം നല്ല കായം മണക്കുന്ന സാമ്പാറും അവിയലും പുളിയിഞ്ചിയും വിരുന്നു വന്നു. പഴേരിയിലെ അടുക്കളയും പുത്തന്‍ മണങ്ങളേയും പാചകക്കാരിയേയും ചേര്‍ത്ത് പിടിച്ചു.  

കുഞ്ഞിമോന് സുലുമ്മാനെ കിട്ടിയാല്‍ പിന്നെ ഊണിനും ഉറക്കിനും സുലുമ്മ മതി.

ഹാജിയാരുടെ നടുത്തളത്തിലെ തൊട്ടിലില്‍ പിന്നെ സുലുമ്മായുടെ കഥകളും താരാട്ടുപാട്ടും കേട്ടാണ് ആടിക്കൊണ്ടിരുന്നത്. കോളേജ് പഠനമൊക്കെ കഴിഞ്ഞ സുലു, ഹാജിയാരുടെ കണക്കിലും ഇംഗ്ലീഷിലുമുള്ള സംശയങ്ങളുടെ ഒക്കെ ഉപാധിയായി മാറി.

കത്ത് കിട്ടുന്നതിന് ഒരാഴ്ച മുമ്പാണ് സുലൈഖ ആരോടും ഒന്നും പറയാതെ അപ്രത്യക്ഷമായത്. അതിനും 6 മാസം മുമ്പാണ് മജീദ് വിസ വന്ന്  ദുബായിലേക്ക് പോയത്. പഴേരി തറവാടും അടുക്കളയും റാബിയയും കുട്ടികളും സുലുവിനെന്ത് പറ്റി എന്നോര്‍ത്ത് ആധി പിടിച്ചു.

കുഞ്ഞിമോന്‍ സുലുമ്മായുടെ കൊഞ്ചലും താരാട്ടും തേടി തേങ്ങി തേങ്ങി കരഞ്ഞാണ് ഉറങ്ങുന്നത്. തറവാട്ടിലെ കുറിഞ്ഞി പൂച്ച വരെ ഇടക്കിടെ സുലുവിന്റെ വീടിന്റെ അടുക്കള വാതിലില്‍ മുട്ടിയുരുമ്മി തിരികെ പോരുന്നുണ്ട്.

ആ ആശങ്കയുടെ നാളുകളിലാണ് റാബിയാനെ തേടി ആ കത്ത് വന്നത്.

അവളുടെ ഏറ്റവും പ്രിയപ്പെട്ട സുലുവിന്റെ കത്തായിരുന്നു അത്.

സുലു കൂട്ടുകാരിക്കപ്പുറം ജീവിത പങ്കാളിയായിരിക്കുന്നു, അവളുടെ കരളിന്റെ കരളായ ഹാജിയാരുടെ മനസ്സിനറയിലും തറവാട്ടിന്റെ അറയിലും സുലു കയറി പറ്റിയിരിക്കുന്നു, കുഞ്ഞിമോനും പെങ്ങന്മാര്‍ക്കും കൂട്ടായി കുഞ്ഞുവാവ വരുന്നു.

ഹാജിയാരോടൊപ്പം മദ്രാസിലിരുന്നാണ് സുലു കത്തയക്കുന്നത്.

തെറ്റു കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുന്നത്.

ഇതായിരുന്നു ആ കത്തിലെ ഉള്ളടക്കം.

പൊറുതിയും പൊറുക്കലും കഴിഞ്ഞ് പൊരുത്തം ചോദിക്കുന്നതില്‍ എന്തര്‍ഥം!

ആ കത്ത് റാബിയായുടെ ഹൃദയത്തിലെന്ന പോലെ അവളുടെ ഖുര്‍ആന്റെ ഹൃദയഭാഗത്ത് പൊറുക്കപ്പെടലിനായി കാത്തിരുന്നു.

റാബിയായുടെ ജീവിതത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയത് അന്ന് മുതലായിരുന്നു.

മജീദില്‍നിന്ന് മൊഴി വാങ്ങി സുലുവിനെ നിക്കാഹ് ചെയ്തു തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഹാജിയാരെ അറിയിക്കാന്‍ അലിയാരെ ചട്ടം കെട്ടിയത് റാബിയ തന്നെ ആയിരുന്നു.

അവര്‍ വന്നു കയറിയ ദിവസം കിഴക്കേ തലയിലെ തെങ്ങിന്‍ തോപ്പില്‍ ഹാജിയാര്‍ പുതിയതായി പണി കഴിപ്പിച്ച മാളിക വീടിന്റെ താക്കോല്‍ സുലുവിനെ ഏല്‍പ്പിച്ചതും റാബിയ തന്നെ.

റാബിയ ഏറെ ആശിച്ചതായിരുന്ന മാളിക വീട്ടിലെ ഇടക്കുള്ള മാറിത്താമസം, പൊഴിഞ്ഞടര്‍ന്ന കിനാക്കളിലെ ഏറെ നിറമുള്ള താളുകളായിരുന്നു അത്.

ഇപ്പോള്‍ അതോര്‍ക്കുമ്പോഴെല്ലാം അവളുടെ തല പെരുക്കാന്‍ തുടങ്ങും. അഴിഞ്ഞുലഞ്ഞ കോട്ടന്‍ സാരികളും കുപ്പിവള കിലുക്കവും ഹാജിയാരുടെ മുന്തിയ അമ്പറിന്റെ ഗന്ധവും അവളെ വന്ന് മൂടും....

പിന്നെ മാളിക വീടും തറവാടും അവളെ വട്ടം കറക്കി താഴെ വീഴ്ത്തും.

അവളുടെ അറയില്‍ ഹാജിയാര്‍ എത്തുന്ന ദിവസങ്ങളിലെല്ലാം അവളിലേക്കൊരു മരവിപ്പ് വന്നണയും. ഹാജിയാര്‍ അവളില്‍ നിറയുമ്പോള്‍ അവളവളെ ഒറ്റാലം മുക്കിലെ മഞ്ചാടിക്കുന്നിലെ പുല്‍മേടുകളിലേക്ക് മേയാന്‍ വിടും. കൂട്ടുകാരുമൊത്ത് കളിച്ചു നടന്ന ആ കാലമോര്‍ത്ത് നെടുവീര്‍പ്പിടും.

നല്ലോണം പഠിച്ച് പരിഷ്‌കാരിയാവാതെ പോയതില്‍ സങ്കടപ്പെടും. ഹാജിയാര്‍ തിരിഞ്ഞ് കിടന്ന് കൂര്‍ക്കം വലിക്കുമ്പോള്‍ അവളുടെ തലയിണ കണ്ണീരില്‍ കുതിര്‍ന്നിരിക്കും.

ചില നിലാവുദിക്കുന്ന നാളുകളില്‍ അവളില്‍ പ്രണയം പൂക്കും. അവളുടെ പ്രിയപ്പെട്ടവന്റെ മാത്രമാകാന്‍ കൊതിക്കും. അതേ നിമിഷം തന്നെ അവളിലേക്ക് അലക്കി തേച്ച കോട്ടന്‍ സാരിയില്‍ വടിവൊത്ത സുലുവും പാദസര കിലുക്കങ്ങളും ഹാജിയാരുടെ മുന്തിയ അമ്പറിന്റെ മണവും വന്നണയും. പിന്നെ, ലോകം മുഴുവന്‍ അവളെ ചുഴറ്റിയെറിയുന്ന പോലെ തല കറങ്ങി ബോധമറ്റു വീഴും. വീഴ്ചകള്‍ അവളുടെ ശരീരത്തില്‍ കനത്ത ക്ഷതമേല്‍പ്പിച്ച് അവളെ ദണ്ണക്കാരിയാക്കി തളര്‍ത്തിയിടാന്‍ നോക്കിയാലും രണ്ട് ദിവസം കഴിഞ്ഞാല്‍ അവള്‍ പഴയ പടി ഉശിരോടെ തറവാട്ടില്‍ നിറഞ്ഞാടും.

ഹാജിയാര്‍ നിരവധി ഡോക്ടര്‍മാരെയും വൈദ്യന്മാരേയും അവളെ കാണിച്ച് ചികിത്സ തേടി.

എന്നാലും അവള്‍ ദണ്ണത്തെ കൂട്ടുകാരിയാക്കി.

ഹാജിയാര്‍ക്ക് രണ്ട് കെട്ടിലും കൂടി മക്കള്‍ ഒമ്പതെണ്ണമായി. മൂത്ത മോള്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എണ്ണം പറഞ്ഞ തറവാട്ടില്‍നിന്ന് കല്യാണാലോചന വന്നു.

റാബിയയുടെ ഒരൊറ്റ വാക്കില്‍ ആ ആലോചന വേണ്ടാന്ന് വെച്ചു. പെണ്‍മക്കള്‍ പഠിക്കട്ടെ. അവര്‍ക്ക് ആവുന്ന വിധം കോളേജിലൊക്കെ പോയി നല്ല പത്രാസില്‍ പഠിച്ച് വളരട്ടെ. എന്നെ പോലെ പഠിപ്പും പത്രാസുമില്ലാത്ത പൊട്ടിക്കാളികളായി എന്റെ മക്കള്‍ വളരേണ്ട.

ഹാജിയാര്‍ക്ക് അവിടെ മറുവാക്കില്ലായിരുന്നു.

കാലം പോകെ മക്കളെ പടിയിറക്കി വിടുമ്പോഴൊക്കെ റാബിയാക്ക് മക്കളോട് പറയാന്‍ ഒരു വാചകമേ ഉണ്ടായിരുന്നുള്ളൂ, 'ദുനിയാവില്‍ ഈ ഒരു ജീവിതമേയുള്ളൂ, അത് എന്നെ പോലെ മനസ്സും ശരീരവും മരിച്ച് ജീവിക്കേണ്ട ഗതികേട് ന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുത്. സൂക്ഷിച്ച്, ശ്രദ്ധിച്ച് ജീവിക്കുക.'

ആരുടെ മുമ്പിലും തല കുനിക്കാത്ത ഹാജിയാര്‍ മരിക്കുന്നതിന്റെ തലേ ദിവസം ആശുപത്രി കിടക്കയില്‍വെച്ച് റാബിയാടെ കൈ മുത്തി മാപ്പ് പറഞ്ഞു. റാബിയ കാലങ്ങളായി കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു അത്. അവളുടെ വിശ്വാസത്തിനേറ്റ മുറിവുണങ്ങിയത് അന്നേരമായിരുന്നു. അപ്പോള്‍ കാല്‍ചുവട്ടില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സുലുവും ഉണ്ടായിരുന്നു.

വര്‍ഷങ്ങളായി മൂവന്തികളിലെ റാബിയായുടെ യാസീന്‍ ഓത്തില്‍ കണ്ണീര്‍ വീണ് കുതിര്‍ന്ന് അക്ഷരങ്ങള്‍ മാഞ്ഞുപോയ ഒരു കടലാസുതുണ്ട് ഉരുകിത്തീരുന്നുണ്ടായിരുന്നു ആ മുസ്ഹഫില്‍. ഹാജിയാര്‍ മരിച്ച മൂന്നിന്റെ അന്നായിരുന്നു തറവാട്ടിലെ അടുപ്പില്‍ അലിഞ്ഞ് ചേര്‍ന്ന് ആ കത്തിന് മോക്ഷം കിട്ടിയത്. പിന്നീട് റാബിയായെ തേടി ആ ദണ്ണമെത്തിയതേയില്ല.

 

വര: നൗഫാൻ മുത്തിരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media