(പൂര്‍ണ്ണചന്ദ്രനുദിച്ചേ....35)
പ്രഭാതം പൊട്ടിവിടരുന്നതേയുള്ളൂ. ഇക് രിമ അപ്പോഴേക്കും ഉറക്കമുണര്‍ന്നിരുന്നു. പ്രഭാതത്തിന് ഒരല്‍പ്പം മുമ്പാണ് ഒന്ന് കണ്ണടച്ചത്. ചിന്താകലുഷമായിരുന്നു ഇക് രിമയുടെ മനസ്സ്. ഒടുവില്‍ ഒരു അന്തിമ തീരുമാനത്തില്‍ അയാള്‍ എത്തിക്കഴിഞ്ഞിരുന്നു. ഇനിയേതായാലും പിന്നോട്ടില്ല. ഒന്നുകില്‍ അബൂസുഫ് യാന്‍ താന്‍ പറയുന്നത് കേള്‍ക്കണം. അതിന് സമ്മതമല്ലെങ്കില്‍ നേതൃസ്ഥാനത്ത് നിന്ന് തന്നെ അബൂസുഫ് യാനെ മാറ്റണം. മാറ്റുക എന്ന് പറഞ്ഞാല്‍ പറ്റെ മാറ്റിനിര്‍ത്തുകയല്ല. കടിഞ്ഞാണ്‍ നമ്മുടെ കൈയിലാവണം. പേരിനൊരു നേതാവായി അബൂസുഫ് യാന്‍ തുടര്‍ന്നോട്ടെ. ഫലത്തില്‍ നേതൃത്വം ഇക് രിമയുടെ കൈകളിലായിരിക്കുകയും ചെയ്യും. ഇതൊന്നും നടക്കില്ല എന്നാണോ കരുതുന്നത്? നടക്കും. താന്‍ മക്കയിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയാണ്. മുഹമ്മദിനെതിരെ മക്കന്‍ യുവമനസ്സുകളില്‍ അരിശം കത്തുകയാണ്. ഇക് രിമക്കൊപ്പം അവരും ചിന്തിക്കുന്നത്, എന്ത് വിലകൊടുത്തും മുഹമ്മദിനെതിരെ കനത്ത ഒരാക്രമണമാണ്. അബൂസുഫ് യാന് അത് ഇഷ്ടമായാലും ഇല്ലെങ്കിലും കുഴപ്പമില്ല. മക്കയെ അത് മഹാദുരന്തത്തിലേക്ക് തള്ളിയിട്ടാലും അവിടേക്ക് വന്‍വിജയം കൊണ്ട് വന്നാലും പ്രശ്നമില്ല. ഏതായാലും ഈ നിശ്ശബ്ദതയും സമാധാനം മുറുകെ പിടിക്കലും സഹിക്കാനാവില്ല.
സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഖുറൈശികളുടെ പരാജയമാണ്. ഇക് രിമക്ക് യുദ്ധത്തിനിറങ്ങിയേ പറ്റൂ. എന്തൊക്കെ അനിഷ്ടകരമായത് സംഭവിച്ചാലും ഹുദൈബിയ സമാധാനക്കരാര്‍ പൊളിച്ചേ ഇനിയൊരു തിരിച്ച് വരവ് ഉള്ളൂ. മക്കയിലെ ഖുറൈശികളും അത് തന്നെയല്ലേ പ്രതീക്ഷിക്കുന്നുണ്ടാവുക.
ഇക് രിമയുടെ തലക്കകത്ത് കറങ്ങുന്ന ചിന്തകള്‍ ഒരു വിധമൊക്കെ അയാളുടെ ഭാര്യ ഉമ്മു ഹകീമിന് പിടികിട്ടുന്നുണ്ട്. അയാളുടെ കണ്ണുകള്‍ അലക്ഷ്യമായി ചലിക്കുകയാണ്. മുഖത്ത് അസ്വസ്ഥത നന്നായി കാണാനുണ്ട്. ശബ്ദത്തില്‍ ദുഖമോ സങ്കടമോ മറ്റെന്തൊക്കെയോ നിറയുന്നുണ്ട്.
''ഇക് രിമാ, താങ്കളെ ഇത്ര അസ്വസ്ഥനായി ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല.''
''അവര്‍ എന്റെ പിതാവിനെ കൊന്നു...''
''അതൊക്കെ കുറെ മുമ്പല്ലേ, ഇക് രിമാ...''
''മുമ്പായാലും പിമ്പായാലും എനിക്ക് മുഹമ്മദിനോടും അനുയായികളോടും പ്രതികാരം ചെയ്തേ തീരൂ.''
ഭാര്യ ഇടക്ക് കയറി.
''അതിന്റെ അര്‍ഥം ഹുദൈബിയ സന്ധിയുടെ ലംഘനമായിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു.''
''നീ പറഞ്ഞതെന്തോ അതിന് വിപരീതമായതാണ് ശരി.''
''എന്തൊരു മുസീബത്ത്! അങ്ങനെ സംഭവിച്ചാല്‍ അറബികള്‍ നിങ്ങളെ ആക്ഷേപിക്കും. നിങ്ങളുടെ കഴുത്തിന് പിടിക്കാനുള്ള അവസരമായി മുഹമ്മദ് ഇതിനെ ഉപയോഗിക്കും. നിങ്ങളുടെ കൂട്ടാളികള്‍ ചുറ്റില്‍നിന്നും ഒഴിഞ്ഞു പോകും. നിങ്ങള്‍ ഒറ്റക്ക് യുദ്ധത്തിനിറങ്ങേണ്ടി വരും. അതിന്റെ അന്തിമഫലം നിങ്ങള്‍ക്ക് അനുകൂലവുമായിരിക്കില്ല.''
സംസാരിക്കുമ്പോള്‍ ഇക് രിമ നന്നായി പ്രയാസപ്പെടുന്നുണ്ടായിരുന്നു.
''അബൂസുഫ് യാന്റെ അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ ഞാന്‍ ആലോചിച്ചതാണ്. പക്ഷെ അത് അപമാനത്തിന്റെയും മണ്ടത്തരത്തിന്റെയും പാരമ്യമായിരിക്കുമെന്ന് പിന്നീട് തോന്നി.''
''എന്താണ് അതിന്റെ അര്‍ഥം?''
''നാം പരാജയവും കാത്ത് ഭീരുക്കളായി ഇരിക്കുന്നു എന്ന് തന്നെ അര്‍ഥം.''
''പക്ഷെ മുഹമ്മദ് താന്‍ ചെയ്ത കരാര്‍ ഒരിക്കലും ലംഘിക്കില്ല.''
''പക്ഷെ അതെപ്പോഴും മുഹമ്മദിന് അനുകൂലമായേ വരൂ.''
''അദ്ദേഹം വിശ്വസ്തനല്ലേ, കരാര്‍ പൂര്‍ത്തീകരണത്തില്‍ അദ്ദേഹത്തെ കഴിഞ്ഞ് മറ്റൊരാളുണ്ടോ.''
ഇക് രിമയുടെ മുഖഭാവം മാറിക്കഴിഞ്ഞിരുന്നു.
''സമാധാനക്കരാര്‍- അതിന്റെ അര്‍ഥമെന്താണെന്ന് അറിയുമോ നിനക്ക്? ഒരുപാട് പേര്‍ മുഹമ്മദിന്റെ അനുയായികളായി മദീനയിലേക്ക് പോവുക. അത് തന്നെ. പിന്നെ മക്കയില്‍ കുറഞ്ഞാളുകളേ ബാക്കിയുണ്ടാവൂ. അവരെവെച്ച് ഒരു യുദ്ധം ചെയ്യാന്‍ പറ്റുമോ, എന്തെങ്കിലും ലക്ഷ്യം നേടാന്‍ കഴിയുമോ? പ്രിയപ്പെട്ടവളേ, ഞാന്‍ എല്ലാ സാധ്യതകളും പഠിച്ചു. പരാജയം ഏതായാലും വരാന്‍ പോവുകയാണ്. എങ്കില്‍ പിന്നെ മുഹമ്മദ് അതിനുള്ള വലിയ വില തന്നെ ഒടുക്കട്ടെ എന്ന് ചിന്തിക്കുന്നതല്ലേ അഭികാമ്യം. ഒരുപക്ഷേ, ഈ പരാജയം പോലും എങ്ങനെയെങ്കിലും വിജയമായി മാറിക്കൂടെന്നുമില്ലല്ലോ.''
ഉമിനീരിറക്കി അയാള്‍ അല്‍പ്പനേരം നിശ്ശബ്ദനായി.
''പ്രിയപ്പെട്ടവളേ, ചില സാഹസികതകള്‍ കാണിച്ചേ പറ്റൂ.''
''നോക്കൂ, പ്രിയനേ. ജൂതഗോത്രങ്ങള്‍ സാഹസികത്തിന് ചാടിപ്പുറപ്പെട്ടു. അവര്‍ക്ക് സകലതും നഷ്ടമായി. എത്ര ഗോത്രങ്ങള്‍ മുഹമ്മദിനെതിരെ കലാപങ്ങള്‍ നടത്തിനോക്കി. മുഹമ്മദിന് കീഴ്പ്പെട്ട് ഒതുങ്ങിക്കൂടാനായിരുന്നു അവരുടെയും വിധി. നിങ്ങളും കുറെ സാഹസികതകള്‍ നോക്കിയല്ലോ. എന്നിട്ടെന്തായി?''
ഇക് രിമ പരിഹാസത്തോടെ ചോദിച്ചു.
''അല്ല, ഈ ഉമ്മു ഹകീമിന്റെ കൈവശം വല്ല ഒറ്റമൂലിയുമുണ്ടോ?''
''ഉണ്ട്. ഹുദൈബിയ സന്ധി വ്യവസ്ഥകള്‍ മുറുകെ പിടിക്കുക.''
''തെളിച്ച് പറഞ്ഞാല്‍ നാം മുഹമ്മദിന് കീഴടങ്ങണം എന്ന്; അല്ലേ?''
അല്‍പനേരത്തെ മൗനത്തിന് ശേഷം ഇക് രിമ തുടര്‍ന്നു.
''മണ്ടന്‍ സാഹസികത നടത്തുന്ന ആളല്ല ഞാന്‍. അവസ്ഥകള്‍ മാറിമറിഞ്ഞിരിക്കുന്നു. പൊയ്മുഖം അടര്‍ന്നു വീണിരിക്കുന്നു. മുഅ്തയിലേറ്റ കനത്ത തിരിച്ചടി മൂടിവെക്കാനാണ് മുസ് ലിംകള്‍ ശ്രമിച്ചത്. തങ്ങള്‍ വന്‍ശക്തിയാണെന്നോ മറ്റോ സ്വയം തോന്നി റോമക്കാരോട് ഏറ്റുമുട്ടാന്‍ ചെന്നതാണ്. എന്നിട്ടെന്തായി? മുസ് ലിം സൈനികര്‍ തോറ്റ് പൊടിപിടിച്ച മുഖങ്ങളുമായി യസ് രിബില്‍ എത്തിയപ്പോള്‍ അവിടത്തുകാര്‍ ചോദിച്ചത്രെ, 'എന്തേ, ദൈവമാര്‍ഗത്തില്‍ തോറ്റോടിപ്പോന്നോ' എന്ന്.
ഈ തോല്‍വി മറച്ചുവെക്കാന്‍ മുഹമ്മദ് ഉടനടി ഒരു മറുപക്ഷ വ്യാഖ്യാനമുണ്ടാക്കി. തോറ്റോടിയതല്ല, തന്ത്രപരമായി പിന്‍വാങ്ങിയതാണത്രെ....
പക്ഷെ, സത്യം എന്താണെന്ന് യസ് രിബ് തെരുവിലെ ആളുകളുടെ നാവിന്‍ തുമ്പത്തുണ്ട്. കനത്ത തോല്‍വിയാണ് മുഅ്ത യുദ്ധത്തിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് പടനായകന്മാരെയും ധാരാളം സൈനികരെയും മുസ് ലിംകള്‍ക്ക് നഷ്ടമായി. വടക്കന്‍ ദേശത്തെ ഗോത്രങ്ങള്‍ക്ക് മാത്രമല്ല, യസ് രിബിന് ചുറ്റും താമസിക്കുന്ന ഗോത്രങ്ങള്‍ക്ക് വരെ മുഹമ്മദിനെ പേടിയില്ലാതായിരിക്കുന്നു. ഈ വിവരമൊക്കെ ഇന്നലെയാണ് നമുക്ക് കിട്ടിയത്. അതിനാല്‍ മുസ് ലിംകളുമായുള്ള കരാര്‍ ലംഘിക്കാന്‍ ഏറ്റവും പറ്റുന്ന അവസരം തന്നെയാണിത്.''
ഉമ്മു ഹകീമിന് മറ്റൊന്നാണ് പറയാനുണ്ടായിരുന്നത്.
''എനിക്ക് തോന്നുന്നത് പറയാം. നിങ്ങളിപ്പറയുന്ന വാര്‍ത്ത കുത്തിത്തിരിപ്പുണ്ടാക്കാന്‍ ആരോ പടച്ചുണ്ടാക്കിയതായിരിക്കണം. അങ്ങനെയാണെങ്കില്‍ തന്നെ ആ സന്ധി എങ്ങനെയാണ് ലംഘിക്കുക? അബൂസുഫ് യാന്‍ സമ്മതിക്കുമോ?''
ഇക് രിമ പല്ലിറുമ്മി.
''അല്‍പ്പം വൃത്തികെട്ട രീതിയില്‍ തന്നെയാണ് ആ കരാറിനെ പൊളിക്കുക, ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍.''
''അതെങ്ങനെ?''
''നാളെ എല്ലാം അറിയാം.''
അവള്‍ ഇക് രിമയുടെ ഉടുപ്പ് പിടിച്ച് വലിച്ചു.
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
''ഇക് രിമാ, എന്റെ ദുരിതങ്ങളോട് അല്‍പ്പമെങ്കിലും കരുണ കാണിക്കൂ. നിങ്ങളെ നഷ്ടപ്പെടുന്നത് എനിക്ക് താങ്ങാനാവില്ല. ചോര ചോരയിലേക്കേ എത്തിക്കൂ. വിജയം എത്ര ആകര്‍ഷകമായിരുന്നാലും ഏത് യുദ്ധത്തിന്റെ പിറകിലും കണ്ണീരും വേദനയുമല്ലാതെ മറ്റൊന്നുമില്ല... ഭര്‍ത്താവിനെയും കുഞ്ഞിനെയും നഷ്ടമായ സ്ത്രീക്ക് എന്ത് യുദ്ധവിജയം! നൂറുകണക്കിന് അനുശോചന കാവ്യങ്ങളും ചെണ്ടവാദ്യങ്ങളും അവളുടെ കണ്ണീരിന് ശമനമാവുകയില്ല.''
അവളുടെ കൈയില്‍നിന്ന് തന്റെ വസ്ത്രം വളരെ പരുഷമായി വേര്‍പ്പെടുത്തിയ ശേഷം ഇക് രിമ പറഞ്ഞു.
''നീയെന്റെ മനസ്സില്‍ ദുഃഖവും പേടിയും നിറക്കുകയാണ്. യസ് രിബിലെ പെണ്ണുങ്ങള്‍ പാട്ടുപാടിയും പ്രത്യേക രീതിയില്‍ കുരവയിട്ടുമാണ് ഭര്‍ത്താക്കന്മാരെ യുദ്ധഭൂമിയിലേക്ക് അയക്കുന്നത്. രക്തസാക്ഷ്യം പറഞ്ഞ് അവരെ കൊതിപ്പിക്കുകയും ചെയ്യുന്നു. മക്കയില്‍ എല്ലാം തലതിരിഞ്ഞിരിക്കുകയാണ്. ഇവിടത്തെ ഭര്‍ത്താക്കന്മാര്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ പെണ്ണുങ്ങള്‍ പലതും പറഞ്ഞ് അവരെ പേടിപ്പിക്കുകയാണ്.''
ഇക് രിമ ഇറങ്ങി നടന്നു. ഒരു ശക്തിക്കും അയാളെ തടുക്കാനാവില്ലെന്ന് തോന്നും അയാളുടെ നടത്തം കണ്ടാല്‍. എന്ത് വില കൊടുത്തും മനസ്സിലുള്ള പദ്ധതി നടപ്പാക്കിയേ അയാള്‍ അടങ്ങൂ. ഇത് അവസാന അവസരമാണ്. ഇനിയൊരു അവസരം ഉണ്ടാകണമെന്നില്ല. അബൂസുഫ് യാന്റെ എതിര്‍പക്ഷത്തുള്ള സ്വഫ് വാനെയും സുഹൈലിനെയും ഹുവൈരിസിനെയും വഹ്ശിയെയും പോയി കാണണം. ഈ പദ്ധതി ആസൂത്രണം ചെയ്യാന്‍ അവരാണ് നല്ലത്. അത് വിജയിച്ചാല്‍ നാളെ യുദ്ധം ഉറപ്പ്. യുദ്ധമല്ലാതെ മറ്റൊന്നും ഇതിന് മരുന്നല്ല. യുദ്ധമുണ്ടായാല്‍ ഖാലിദ് ബ്നുല്‍ വലീദിനെ എങ്ങനെ നേരിടും? ഇന്നലെ വരെ തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്തവരാണ് ഞങ്ങള്‍. എങ്ങനെ അയാള്‍ക്കെതിരെ വാള്‍ ഉയര്‍ത്തും? പറഞ്ഞിട്ടു കാര്യമില്ല. മക്കളെയും പിതാവിനെയും, ഉറ്റ സുഹൃത്തുക്കളെ തമ്മില്‍ തമ്മിലും വേര്‍പിരിക്കാന്‍ പറ്റുന്ന എന്തോ അതീന്ദ്രിയ മന്ത്രജാലം ഈ മുഹമ്മദിന്റെ കൈവശമുണ്ടല്ലോ. നോക്കണേ, മുഹമ്മദില്‍ ആദ്യമായി വിശ്വസിക്കുന്നത് അബൂബക്കര്‍. അദ്ദേഹത്തിന്റെ വൃദ്ധനായ പിതാവ് അബൂഖുഹാഫ ഇപ്പോഴും അവിശ്വാസി തന്നെ. അബൂസുഫ് യാന്‍ മുസ് ലിംകള്‍ക്കെതിരെ ഖുറൈശികളുടെ പടനായകന്‍. അയാളുടെ മകള്‍ ഉമ്മുഹബീബ, മുഹമ്മദിന്റെ ഭാര്യയും! ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവ് ഭാര്യയെയോ ഉപേക്ഷിച്ച് മുഹമ്മദിന്റെ അടുത്തേക്ക് ഓടിപ്പോകാന്‍ എന്താവാം കാരണം? ഏതായാലും ഈ നില തുടരാനനുവദിക്കുന്നത് മഹാ മണ്ടത്തരമായിരിക്കും.
ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ ഇക് രിമ തന്റെ കുത്തിത്തിരിപ്പ് സംഘത്തില്‍ എത്തിച്ചേര്‍ന്നു. അവരുടെ പദ്ധതി വളരെ വ്യക്തമാണ്. ലക്ഷ്യം ഹുദൈബിയ സന്ധിതന്നെ. ആ സന്ധിപ്രകാരം പരിസരത്തെ ഏത് ഗോത്രത്തിനും മുസ് ലിംകളുടെ പക്ഷത്തോ ഖുറൈശികളുടെ പക്ഷത്തോ ചേരാം. ഖുസാഅ ഗോത്രം മുഹമ്മദ് നബിയുടെ പക്ഷത്താണ് ചേര്‍ന്നത്. ഖുസാഅയുടെ ശത്രുക്കളായ ബനൂ ബക് ര്‍ ഗോത്രം ഖുറൈശി പക്ഷത്തും. ഇരുഗോത്രങ്ങളും പണ്ടേക്കും പണ്ടേ ഒട്ടും സുഖത്തിലല്ല. ഇരുഗോത്രങ്ങളും തമ്മിലുള്ള ഈ ശത്രുത മുതലെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇക് രിമയും കൂട്ടരും. ഖുസാഅക്കാരെ സമീപിച്ചപ്പോള്‍, സന്ധിക്ക് വിരുദ്ധമായി തങ്ങളൊന്നും ചെയ്യില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. ആരെയും ആക്രമിക്കാന്‍ തങ്ങളെ കിട്ടില്ല. മറുചേരിയിലെ ഏത് വിഭാഗത്തെ ആക്രമിക്കുന്നതും സന്ധിക്ക് വിരുദ്ധമാണ്. പക്ഷെ ബനൂബക് ര്‍ ഗോത്രക്കാര്‍ ഇവരുടെ കെണിയില്‍ വീണു. അവരിൽ പഴയ കുടിപ്പകകള്‍ ഈ സംഘം കുത്തിയിളക്കി. അവര്‍ക്ക് പണവും ആയുധങ്ങളും നല്‍കി. ഖുസാഅ ഗോത്രക്കാര്‍ വെള്ളമെടുക്കുന്ന ഒരു സ്ഥലമുണ്ട്. 'വതീര്‍' എന്നാണതിന് പറയുക. അവിടെവെച്ച് ബനൂബക് ര്‍ ഗോത്രം ഖുസാഅക്കാരെ ആക്രമിച്ചു. കുറച്ചുപേര്‍ വധിക്കപ്പെട്ടു. ഇങ്ങനെ ഖുറൈശികളില്‍ പെട്ട ചിലരുടെ പ്രേരണയായാല്‍ ബനൂ ബക് ര്‍ സന്ധി ലംഘിച്ചു. ഖുസാഅക്കാര്‍ തിരിച്ചാക്രമിക്കാനൊന്നും നിന്നില്ല. അവര്‍ തങ്ങളുടെ പ്രതിനിധി അംറുബ്നു സാലിമിനെ രഹസ്യമായി പ്രവാചക സന്നിധിയിലേക്ക് അയച്ചു.
ഖുസാഅക്കാര്‍ ആക്രമിക്കപ്പെട്ടത് മക്കയെ പിടിച്ചുകുലുക്കി. വിശദാംശങ്ങള്‍ അറിയാന്‍ മക്കക്കാര്‍ തെരുവിലിറങ്ങി. അന്തരീക്ഷം ശബ്ദമുഖരിതമായി. ഇനി എന്തൊക്കെ സംഭവിക്കുമെന്ന ആശങ്ക അവരുടെ മുഖത്തുണ്ട്. ചെയ്തു കൂട്ടിയതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാതെ ആയുധങ്ങളുമായി അപ്പോഴും ബനൂബക് ര്‍ ഗോത്രക്കാര്‍ അവിടെ റോന്തു ചുറ്റുന്നുണ്ട്. തങ്ങള്‍ക്കാരെയും പേടിയില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കും. ഖുസാഅക്കാരാരും വീട് വിട്ട് പുറത്തിറങ്ങിയില്ല. അവര്‍ റസൂലിന്റെ മറുപടിക്ക് കാക്കുകയാണ്.
ഇക് രിമയും കൂട്ടരും ആഹ്ലാദച്ചിറകിലേറി പറക്കുകയാണ്. ഇക് രിമ ആര്‍ത്തു.
''അബൂസുഫ് യാന്‍ വന്ന് കാണട്ടെ. നേതൃത്വം ഇപ്പോള്‍ ആര്‍ക്കാണെന്ന് അയാള്‍ക്ക് മനസ്സിലാകും.''
വഹ്ശിക്ക് നേരിയ ഭയമുണ്ട്.
''ജനം അബൂസുഫ് യാനൊടൊപ്പം നിന്ന് നമുക്ക് എതിരെ തിരിയുമോ എന്നാണ് എന്റെ പേടി.''
ഇത് കേട്ട് ഇക് രിമ പൊട്ടിച്ചിരിച്ചു.
''കടിഞ്ഞാണ്‍ അയാളുടെ കൈയില്‍നിന്ന് ഊര്‍ന്ന് പോയിക്കഴിഞ്ഞു. ഇനിയൊന്നും അയാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. മക്കക്കാരെ ഒതുക്കി നിര്‍ത്താന്‍ പറ്റിയാലും മുസ് ലിംകളുടെ രോഷം തണുപ്പിക്കാന്‍ കഴിയില്ല.''
ഹുവൈരിസിനും ആഹ്ലാദമടക്കനായില്ല.
''പ്രതീക്ഷകളിതാ പൂവണിഞ്ഞു; പദ്ധതി വിജയിച്ചു. രണഭേരിയെ നിശ്ശബ്ദമാക്കാന്‍ ഇനിയൊരാള്‍ക്കും കഴിയില്ല. നാളത്തേക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സമയമായി."
വിവരം അബൂസുഫ് യാന്റെ ചെവിയിലെത്തിയപ്പോള്‍ അയാളുടെ രക്തം തിളച്ചു. മുഖം കോടി. ഊക്കോടെ താടിരോമങ്ങളില്‍ പിടിച്ചുവലിച്ചു. പല്ലിറുമ്പുന്നുമുണ്ടായിരുന്നു. പിന്നെ വേദനയോടെ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
''ഇനിയെന്ത് ചെയ്യും?''
അയാളുടെ കൈക്ക് പിടിച്ച് ഭാര്യ ഹിന്ദ് രോഷത്തോടെ പറഞ്ഞു:
''ചെയ്യേണ്ടതൊക്കെ വ്യക്തം. ഒരു നിമിഷം പാഴാക്കാതെ യുദ്ധത്തിനൊരുങ്ങുക. അമാന്തിച്ചാല്‍ സംഭവങ്ങള്‍ കറങ്ങിത്തിരിഞ്ഞ് നമ്മുടെ തലയില്‍ തന്നെ ഇടിത്തീയായി വീഴും.''
അയാള്‍ രൂക്ഷമായി പറഞ്ഞു.
''അത് നടക്കില്ല.''
''പിന്നെ എന്ത് ചെയ്യാനാണ് പരിപാടി?''
''ഞാന്‍ യസ് രിബിലേക്ക് യാത്ര തിരിക്കുകയാണ്.''
''ഭ്രാന്തുണ്ടോ മനുഷ്യാ നിങ്ങള്‍ക്ക്?''
അവളുടെ പ്രതികരണം അബൂസുഫ് യാന്‍ ശ്രദ്ധിച്ചതേയില്ല.
''ഞാന്‍ ചെന്ന് മുഹമ്മദിനെ കാണും. സംഭവിച്ചുപോയതിലൊക്കെ ഖേദം അറിയിക്കും. എല്ലാം എന്റെ വീഴ്ചയാണെന്ന് സമ്മതിക്കും. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ബന്ധുക്കള്‍ ചോദിക്കുന്ന രക്തപ്പണം കൊടുക്കാന്‍ തയാറാണെന്ന് അറിയിക്കും... പിന്നെ, ഈ കരാര്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി നീട്ടിത്തരാന്‍ അഭ്യര്‍ഥിക്കും.''
അവള്‍ കണ്ണ് മിഴിച്ച് നെഞ്ചത്തടിച്ചു.
''എന്തൊരു നാണക്കേടാണ്, അബൂഹന്‍ദലാ.''
അബൂസുഫ് യാന്‍ ശാന്തനായിക്കഴിഞ്ഞിരുന്നു. അയാള്‍ സങ്കടത്തോടെ തലയിളക്കിക്കൊണ്ടിരുന്നു.
''ഒരു ഗുണവുമില്ലാത്ത യുദ്ധത്തിലേക്ക് ഞാന്‍ മക്കയെ വലിച്ചിഴക്കില്ല. യുദ്ധത്തില്‍ വിജയം ഉറപ്പുണ്ടെങ്കില്‍ ഇന്ന് തന്നെ സൈന്യവുമായി ഞാന്‍ യസ് രിബിലേക്ക് പുറപ്പെട്ടേനെ. പെണ്ണേ, ഇപ്പോഴൊരു യുദ്ധം തികഞ്ഞ മണ്ടത്തരമാണ്.''
ഹുവൈരിസ് ആഹ്ലാദത്തോടെ ഓടിച്ചെന്നത് ലുഅ്ലുഅയുടെ വീട്ടിലേക്കാണ്. അയാള്‍ വാതില്‍ തള്ളിത്തുറന്നു.
''മഹാ വാര്‍ത്തകളുമായാണ് ഞാന്‍ വന്നിരിക്കുന്നത്.''
''ഒറ്റ വാക്കില്‍ കാര്യം പറ. നീട്ടിപ്പറഞ്ഞ് ക്ഷമകെടുത്താതെ.''
അയാള്‍ കിതച്ചുകൊണ്ടിരുന്നു.
''ബക് ര്‍ ഗോത്രക്കാര്‍ ഖുസാഅ ഗോത്രത്തിലെ കുറേപ്പേരെ തട്ടി. സന്ധി പൊളിഞ്ഞ് പാളീസായി. നാമിപ്പോള്‍ ഒരു യുദ്ധത്തിന്റെ പടിവാതില്‍ക്കലാണ്.''
അവള്‍ വിരിപ്പില്‍നിന്ന് ചാടിയെണീറ്റു. അവള്‍ വാപൊളിച്ചു നിന്നുപോയി.
''അപ്പോള്‍ നിങ്ങള്‍ മുഹമ്മദിനെ ഇവിടെ കാക്കുന്നോ, അതോ അദ്ദേഹത്തിന്റെ തട്ടകത്തിലേക്ക് അങ്ങോട്ട് ചെല്ലുന്നോ?''
''അങ്ങോട്ട് പോവുകയാണ്.''
''എപ്പോള്‍?''
''എപ്പോഴെന്ന് ചോദിച്ചാല്‍, കൃത്യമായി അറിയില്ല. ഏതായാലും ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനമാകും.''
പിന്നെ അയാള്‍ അഭിമാനത്തോടെ കൂട്ടിച്ചേര്‍ത്തു.
''ഇതിന്റെയൊക്കെ സൂത്രധാരന്‍ ഞാനാണ്. വേറൊരു വഴിയും മുമ്പിലുണ്ടായിരുന്നില്ല. അബൂസുഫ് യാനാണെങ്കില്‍, ഹുദൈബിയ സന്ധി വിട്ട് ഒരു കളിയും ഇല്ല.''
ഹുവൈരിസും ലുഅ്ലുഅയും മദ്യത്തിന്റെ ഉന്മാദത്തിലേക്ക് വീണു. അപ്പോള്‍ മക്കയിലെ ജനം തെരുവിലിറങ്ങി ബക് ര്‍ ഗോത്രക്കാര്‍ക്കും ഇക് രിമക്കും അയാളുടെ കൂട്ടാളികള്‍ക്കും മേല്‍ അധിക്ഷേപങ്ങള്‍ ചൊരിയുകയായിരുന്നു. സകലതും നശിപ്പിച്ചുകളയുന്ന കലാപമായി അത് മാറുമോ എന്നുപോലും തോന്നിച്ചു. അബൂസുഫ് യാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അങ്ങനെ പലതും സംഭവിക്കുമായിരുന്നു. കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ താന്‍ യസ് രിബിലേക്ക് പോവുകയാണെന്ന് അബൂസുഫ് യാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു. ജനം അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നു:
''ഇതുപോലുള്ള മണ്ടത്തരം ചെയ്യാന്‍ ഇനി നാം ആരെയും അനുവദിക്കില്ല.''
(തുടരും)