തുടര്‍ പഠനത്തിലെ വഴിത്തിരിവ്

ഇസഡ് രാമപുരം
മെയ് 2025

പ്രഭാഷകനായ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ പ്ലസ് ടു പരീക്ഷ പാസായ മകനോട് ഉപരി പഠനത്തെ പറ്റിയുള്ള കാഴ്ചപ്പാട് എന്താണെന്ന് ചോദിച്ചു. മലയാള ഭാഷയില്‍ ബിരുദം എടുക്കാനാണ് ആഗ്രഹമെന്ന് മകന്‍ പറഞ്ഞു. മകന്റെ താല്‍പര്യത്തോട് അച്ഛനും യോജിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കാലം മുതല്‍ നല്ല വായനാശീലം ഉള്ളവനായിരുന്നു മകന്‍. സ്വന്തമായി രചനകളും നടത്തും. പത്രങ്ങള്‍ സ്ഥിരമായി വായിക്കുന്ന പ്രകൃതമായതുകൊണ്ട് പൊതുവിജ്ഞാനത്തിലും ഒട്ടും പിന്നിലായിരുന്നില്ല. മണ്ണാര്‍ക്കാട് കോളേജില്‍ മലയാള ബിരുദത്തിന് ചേരാന്‍ അപേക്ഷയും സമര്‍പ്പിച്ചു. അപ്പോഴതാ ഒരു വലിയ കുതൂഹലം. കുടുംബാംഗങ്ങളും മകനെ പഠിപ്പിച്ച അധ്യാപികമാരില്‍ ചിലരും വീട്ടിലെത്തി തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു. 'നിങ്ങളുടെ മകന്‍ മിടുക്കനായ ഒരു കുട്ടിയാണ്. പരീക്ഷയില്‍ നല്ല മാര്‍ക്കുണ്ട്. മലയാളം പഠിപ്പിച്ചു അവന്റെ ഭാവിജീവിതം തുലക്കരുത്. ഒരു എഞ്ചിനീയറാകാന്‍ കഴിവുള്ളവനാണ് അവന്‍, അതുകൊണ്ട് സയന്‍സ് കോഴ്‌സിന് തന്നെ ചേര്‍ക്കണം.' ചില കുടുംബാംഗങ്ങളും ഈ അഭിപ്രായത്തോട് യോജിച്ചു. ഫിസിക്‌സിന് അഡ്മിഷന്‍ എടുക്കാന്‍ അച്ഛനും മകനും നിര്‍ബന്ധിതരായി. മകനു തീരെ താല്പര്യമില്ലാതിരുന്ന വിഷയമായിരുന്നു ഫിസിക്‌സ്. മൂന്നു കൊല്ലത്തെ ഫിസിക്‌സ് പഠനം അവന് വിരസതയാണ് സമ്മാനിച്ചത്. പഠനത്തില്‍ താല്പര്യവും കുറഞ്ഞു. പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തു. അതോടെ ഉപരിപഠനവും മുടങ്ങി. മകന്റെ രചനാ വൈഭവവും സാഹിത്യ താല്‍പര്യവും മുടങ്ങിപ്പോയല്ലോ എന്നതാണ് അച്ഛന്റെ ദുഃഖം. ഒപ്പം മകന്റെയും.

എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് ഉപരി പഠനത്തെ പറ്റിയുള്ള സജീവ ചിന്തയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. മക്കളുടെ ഭാവിയെ കുറിച്ചുള്ള രക്ഷിതാക്കളുടെ സ്വപ്നം, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, മെച്ചപ്പെട്ട സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍, സാമ്പത്തിക നില, അച്ചടക്കം, സ്ഥാപനത്തിന്റെ ധാര്‍മികവും സാമൂഹികവുമായ ചുറ്റുപാട് ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഉപരിപഠനത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ മുന്നിലുള്ളത്. ഭാവിയിലേക്കുള്ള ഒരു വഴിത്തിരിവാണ് എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ശേഷമുള്ള തുടര്‍പഠനം. രക്ഷിതാക്കളുടെ സ്വപ്നവും മക്കളുടെ താല്‍പര്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും കാണാന്‍ കഴിയുന്നത്. കോഴ്‌സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കേണ്ടത് തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ആയിരിക്കണം എന്നാണ് ഒട്ടുമിക്ക രക്ഷിതാക്കളുടെയും ആഗ്രഹം. ഇത് പലപ്പോഴും ഒരു അടിച്ചേല്‍പ്പിക്കല്‍ പ്രവണതയിലേക്ക് എത്തിച്ചേരും. ഭാവി പഠനവും പഠനാനുബന്ധ ജോലിയും കുട്ടികളുടെ താല്‍പര്യം അനുസരിച്ചായിരിക്കണം. കുട്ടികളെ പരിഗണിക്കാതെയുള്ള തീരുമാനങ്ങള്‍ അവരെ സമ്മര്‍ദത്തിലാക്കും.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടിയാണ് സന. തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാനേജ്‌മെന്റ് ഇവള്‍ക്ക് സയന്‍സ് ഗ്രൂപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു. എങ്ങനെയെങ്കിലും ഒരു സ്‌കൂളില്‍ സീറ്റ് കരസ്ഥമാക്കുക എന്നത് പലരുടെയും ഒരു സ്വപ്നമാണ്. പക്ഷേ, സന ഹുമാനിറ്റീസ് ഗ്രൂപ്പില്‍ ചേര്‍ന്നാണ് പ്ലസ് ടു പഠിച്ചത്. നിയമ ബിരുദവും സിവില്‍ സര്‍വീസ് പാസാകലുമാണ് അവളുടെ ലക്ഷ്യം. പക്ഷേ, കുട്ടിയുടെ അഭിരുചി നന്നായി അറിയുന്ന രക്ഷിതാക്കള്‍ അതിനനുസൃതമായ പഠനാവസരങ്ങള്‍ കുട്ടിക്ക് സൗകര്യപ്പെടുത്തി കൊടുക്കാന്‍ ഒട്ടും മടിച്ചില്ല.

ഉപരിപഠന കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പായി കുട്ടികളുടെ അഭിരുചി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിനായി പല രാജ്യങ്ങളിലും അഭിരുചി പരീക്ഷകള്‍ (aptitude test) നടത്താറുണ്ട്. എസ്.എസ്.എല്‍.സിക്ക് സയന്‍സില്‍ നല്ല മാര്‍ക്ക് കിട്ടിയതു കൊണ്ട് മാത്രം പ്ലസ്ടുവിനും തുടര്‍ന്ന് ഡിഗ്രിക്കും സയന്‍സ് തന്നെ എടുക്കണമെന്നില്ല.

നല്ല സാഹിത്യാഭിരുചിയുള്ള കുട്ടിക്ക് സയന്‍സ് വിഷയങ്ങളേക്കാള്‍ സാഹിത്യ വിഷയങ്ങളിലുള്ള പഠനമായിരിക്കും അഭിലഷണീയം. ഗണിതശാസ്ത്രത്തില്‍ കഴിവുള്ള ഒരാള്‍ക്ക് ഭാഷാ നൈപുണി പൊതുവെ കുറവായിരിക്കും. ചതുരംഗ കളിയിലെ താല്‍പര്യം ബ്രെയിന്‍ കപ്പാസിറ്റിയുടെ ലക്ഷണമായും വിലയിരുത്തുന്നുണ്ട്. ബുദ്ധിപരമായ വികാസം പ്രാപിച്ച കുട്ടികള്‍ പൊതുവെ സയന്‍സ് വിഷയങ്ങളില്‍ ശോഭിച്ചു കാണുന്നു. കുട്ടിയുടെ ബുദ്ധിശക്തി, കഴിവ്, നൈപുണികള്‍, താല്‍പര്യം ഇതൊന്നും മനസ്സിലാക്കാതെ ജോലി സാധ്യത മാത്രം ലക്ഷ്യമാക്കി ഏതെങ്കിലും കോഴ്‌സിന് ചേര്‍ത്താല്‍ ആ കോഴ്‌സ് കുട്ടിക്ക് ഒരു ഭാരമായി മാറും. ക്രമേണ പഠനത്തില്‍ പിന്നാക്കം ആവുകയും ചെയ്യും.

 

നിഷേധാത്മക ഘടകങ്ങള്‍

മക്കള്‍ വളരെ വേഗം സമ്പന്നരായി മാറണമെന്ന വികാരമാണ് പല രക്ഷിതാക്കള്‍ക്കും. സമ്പാദ്യം ജോലിയിലൂടെ കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. ഈ വിഷയത്തില്‍ പ്രഗത്ഭ സാങ്കേതിക വിദഗ്ധനും ആപ്പിള്‍ കമ്പനിയുടെ സഹസ്ഥാപകനും ആയിരുന്ന സ്റ്റീവ് ജോബ്‌സിന്റെ അഭിപ്രായം കൂടുതല്‍ ശ്രദ്ധേയമാണ്: 'നിങ്ങള്‍ മക്കളെ പണക്കാരന്‍ ആകാന്‍ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ജീവിതം കരഗതമാക്കാന്‍ വേണ്ടി പഠിപ്പിക്കുക. എങ്കില്‍ അവര്‍ വസ്തുക്കളുടെ വിലയേക്കാള്‍ ഉപരി അവയുടെ മൂല്യം തിരിച്ചറിയും'.

ഓരോരുത്തരുടെയും കഴിവുകള്‍ വ്യത്യസ്തമാണെന്ന് ഒരിക്കലും മറക്കരുത്. ഈഗോ മനസ്ഥിതിയാണ് രക്ഷിതാക്കളെ സ്വാധീനിക്കുന്ന ഒരു നിഷേധസ്വഭാവം. ഉന്നത സ്ഥാനവും ജോലിയും ഉള്ള മക്കളുടെ പിതാവാണ് താനെന്ന ഖ്യാതി നേടണം - ഇതാണ് പലരുടെയും ചിന്ത. കുട്ടികളുടെ സ്വപ്നം എന്തെന്നറിയാതെയുള്ള ഈ സമീപനം ഭാവിയില്‍ കൂടുതല്‍ നിരാശക്കിട വരുത്തും. എന്‍ജിനീയറിങ് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കുന്ന കുട്ടികളില്‍ പകുതിയോളം പേര്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പൊങ്ങച്ച പ്രകടനത്തിന്റെയും  ഈഗോയുടെയും ഇടയില്‍പ്പെട്ട് ജീവിതം നഷ്ടപ്പെടുത്തുന്നവരായി മാറുന്നതാണ് പഠനം.

പ്ലസ് ടു ക്ലാസില്‍ ബയോളജി പഠിച്ചവര്‍ക്ക് എഴുതാന്‍ കഴിയുന്നതാണ് നീറ്റ് പരീക്ഷ. ഓരോ വര്‍ഷത്തെയും കണക്ക് പരിശോധിക്കുമ്പോള്‍ ഏകദേശം 15 മുതല്‍ 20 ലക്ഷം വരെ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതാറുണ്ട്. ഓള്‍ ഇന്ത്യ റാങ്കിംഗ് ഏകദേശം 700-നടുത്താണ്. പിന്നെയും പിന്നെയും റിപ്പീറ്റ് ചെയ്യുന്നതില്‍ മാത്രം മെനക്കെടാതെ എത്രയും വേഗം പ്ലാന്‍ ബിയിലേക്ക് തിരിയുകയാണ് വേണ്ടത്. ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, അഗ്രികള്‍ച്ചര്‍, ഡയറി സയന്‍സ്, ഫോറസ്ട്രി, ക്ലൈമാറ്റിക് ചേഞ്ചസ് തുടങ്ങി ധാരാളം മേഖലകളിലേക്കുള്ള വാതായനങ്ങള്‍ തുറന്നു തരുന്നുണ്ട്. ബയോ സയന്‍സ് എടുത്തു പഠിച്ചവര്‍ക്ക് മോളിക്യുലര്‍ സയന്‍സില്‍ സാധ്യത തേടാവുന്നതാണ്. ഔഷധങ്ങളില്‍ ഗവേഷണം നടത്താന്‍ ഉള്ളതാണ് ഈ പോസ്റ്റ്. ഗവേഷണ മനോഭാവമുള്ളവര്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളൂ. സുവോളജി എടുത്തു പഠിച്ചവര്‍ക്ക് എംബ്രിയോളജിക്ക് പോകാം; മികച്ച പാരാമെഡിക്കല്‍ കോഴ്‌സ് ആണിത്.

ഇങ്ങനെ ഓരോ പ്രോഗ്രാമിനെ പറ്റിയും, അത് പഠിച്ചാല്‍ ലഭ്യമാകുന്ന ജോലി സാധ്യതകളെ പറ്റിയും വസ്തുനിഷ്ഠമായി പഠനം നടത്തിയതിന് ശേഷമേ ഉപരിപഠനം എന്താകണമെന്ന് തീരുമാനിക്കാന്‍ പാടുള്ളൂ. അതിന് വിദഗ്ധരുടെ സഹായം തേടലും ആവശ്യമാണ് അഭിരുചിക്കൊപ്പം കോഴ്‌സുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചുള്ള പഠനവും ആവശ്യമാണ്. ഒരു പഠനം അനുസരിച്ച് എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് മാത്രം നേടിയെടുക്കാന്‍ എണ്ണൂറിലധികം കോഴ്‌സുകള്‍ ഇന്ത്യയിലുണ്ട്. വായനയിലേക്ക് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. വായനയിലൂടെ ബുദ്ധിപരമായ വളര്‍ച്ചയും അതുവഴി ഉന്നത ചിന്തകളും അങ്കുരിപ്പിക്കാന്‍ കഴിയും. ജീവിതാനുഭവങ്ങളിലൂടെ നേടിയെടുക്കുന്ന ചിന്തകളാണ് കുട്ടികളുടെ സ്വയം മുന്നേറ്റത്തിന് നിദാനമാകുന്നത്. അതോടൊപ്പം തന്നെ മാനവിക മൂല്യങ്ങളും ധാര്‍മികനിഷ്ഠയും മുറുകെ പിടിക്കാന്‍ സഹായകമായ മാര്‍ഗദര്‍ശനം നല്‍കാനും ശ്രമിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ശരിയായ ലക്ഷ്യബോധത്തോടെ ജീവിതപാത സജ്ജമാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media