വാടകക്കെടുത്ത
റാന്തല്‍ വിളക്കുകളുടെ
കത്തുന്ന ശബ്ദം
ഉരുക്കി വരഞ്ഞ
വളഞ്ഞിയിലേക്ക്
തണുത്തരഞ്ഞ
മൈലാഞ്ചി ചേര്‍ത്ത മണം
ഓടി നടക്കുമ്പോഴും
ഉയര്‍ന്നു കേള്‍ക്കുന്ന
ഉപ്പയുടെ നെഞ്ചിടിപ്പ്...
പ്രാര്‍ഥന പോലെ
പതിഞ്ഞ ഉമ്മയുടെ
ഒച്ചകള്‍....
ആ മഞ്ഞുരാവില്‍
പുഴമണവുമായി വന്ന
തണുത്ത കാറ്റ്
ഇപ്പോഴും മുടങ്ങാതെ
വരുന്നുണ്ട്
വിവാഹത്തിനു മുമ്പുള്ള
അവസാന രാത്രിയുടെ
ഓര്‍മ പോലെ....
മക്കള്‍ പോലും
കാണാത്ത ആ
പിച്ചളക്കിനാപ്പെട്ടിയപ്പോള്‍
താനേ തുറയും....
എന്നിട്ട്,
പ്രണയം പൊതിഞ്ഞ
പൊട്ടിയ വളപ്പൊട്ടുകള്‍
മാല കോര്‍ത്ത്
മോളുടെ തീസീസ്
പേപ്പറിന് മുകളില്‍
വലിച്ചെറിഞ്ഞതുപോലെ
മെല്ലെ വെക്കണം....
കേള്‍ക്കാന്‍ ആരുമില്ലല്ലോ
എന്നുറപ്പിച്ച് നാല്
വരിയില്‍ തീര്‍ന്ന
മഷി പുരട്ടി
ബാക്കി ചൊല്ലണം....
ഉള്ളാലൊരു
കവിതയെഴുതണം...
താഴ്‌വാരത്തെ കൂട്ടിലും
കുടുംബത്തിലുമൊക്കെ
പൂതിതീരെ രാപ്പാര്‍ക്കാന്‍
വിരുന്നിറങ്ങണം...
കൂട്ടുകാരികളുടെ വീട്
തെരഞ്ഞുപിടിച്ച് എല്ലാ
സങ്കടങ്ങളും മറന്ന്
ചിരിക്കണം....
ഉമ്മാക്കിതെന്തു
പറ്റിയെന്ന് മക്കള്‍
നോക്കുമാറുച്ചത്തില്‍...
ഇവക്കിതൊന്ന്
അടക്കിപ്പിടിച്ചൂടേയെന്ന
അങ്കലാപ്പിലേക്ക്
ചിരിച്ച് കണ്ണ് നിറച്ച്...
പിന്നെ,
പുഴക്കടവിലെ പാറച്ചുഴിയില്‍
ചെമ്പരത്തിയില ഞെരടി
വളര്‍ച്ച നിന്നുവോ എന്ന്
തോന്നുന്ന മുടിയില്‍
താളിതേച്ച് പുഴയിലേക്കൊന്ന് ചാടി
നീന്തി നനഞ്ഞ് കയറണം...
ഇപ്പോഴും പ്രതിധ്വനിക്കുന്ന/
പാടിത്തീര്‍ത്ത
വഴികളില്‍ പോയി
ഒരു വരിയെങ്കിലും മൂളണം...
വരച്ചു തൂക്കിയ
ചുമരുകളിലെ പൊടി
തൂത്ത് ഒരു നിഴല്‍
ചിത്രമെങ്കിലും
വിരലാല്‍ കോറണം...
നിറം ചേര്‍ത്ത
കര്‍ച്ചീഫ്
വലുപ്പത്തിലൊന്ന്
അലങ്കാരം തുന്നി
ഉമ്മച്ചീടെ ഖബ്‌റില്‍
പിടിപ്പിച്ച് ഉപ്പച്ചിയെ
നോക്കി
വെറുതെ നിക്കണം...
ഇനി, മോള്‍ക്ക് നല്ലൊരു
ചെക്കനെ കാണണം.