അവളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍
വളര്‍ന്നു നില്‍ക്കുന്നൊരു
പടുമരമെന്ന്
ഹൃദയമെപ്പോഴും ശബ്ദിക്കും.
അമ്മയെന്നും അച്ഛനെന്നും
കൊതിക്കുന്ന ഹൃദയത്തിലൊരു
ക്ഷതം കല്ലച്ചിരിക്കും.
ചിരിയൊച്ചകളുടെ ഓര്‍മ്മകളില്‍
കണ്ണീരില്‍ നനഞ്ഞ
ചിരിയുടെ പടക്കങ്ങള്‍
അവളുടെ ചുണ്ടില്‍
തണുത്തുകിടക്കും.
വിഷാദത്തിന്റെ കറപ്പറ്റിയ
ചുണ്ടുകള്‍ ഒട്ടിപ്പിടിച്ചിരിക്കും.
സമുദ്രം അലയടിക്കുന്ന
അവളുടെ കണ്ണുകള്‍
എന്റെ അടിവേരുകളില്‍
സ്വപ്‌നങ്ങള്‍ തിരയും.
ഒരു ചിരിയുടെ
വള്ളുതേടി ഞാനിറങ്ങും.
അച്ഛന്റെ വേഷം കൊതിക്കുന്ന
നെഞ്ചിന്‍കൂടിനു പുറത്ത്
കുമ്മാട്ടിപ്പുല്ലുകള്‍ ഒട്ടിപ്പിടിക്കും.
മുറിവുകളുടെ
ഉറവപൊട്ടിയൊഴുകും മുമ്പ്
കമുകിന്‍ പാളകള്‍
മുഖംമൂടിയുടെ ചമയത്തിനൊരുങ്ങും.
'പൂത്തുമ്പികളേ.. ഓടിവായോ'
എന്ന് കൊതിയൂറുന്ന
ചായങ്ങള്‍ തേച്ചുവെക്കും.
ഹൃദയം പോലെ ചെണ്ടയില്‍
ഒച്ച കനക്കുമ്പോള്‍
തുമ്പിക്കൂട്ടം പാറിയടുക്കും.
കുഞ്ഞിക്കാലടി താളം ചവിട്ടും.
കുമ്മാട്ടിക്കോലങ്ങളിലൊന്നില്‍
ഞാനും,
വീടുവീടാന്തരം കയറിയിറങ്ങുന്ന
പാട്ടും നൃത്തവും
അവളിലേക്കുമെത്തും.
വര്‍ഷത്തിലൊരിക്കല്‍
ആ കണ്ണുകളില്‍ വസന്തം വിരിയും.
ചുണ്ടുകള്‍ ചന്ദ്രക്കല പോലെ വളയും!