ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമത്രെ പള്ളികള്‍. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും അതു തന്നെ. റസൂല്‍ (സ) പറഞ്ഞു: ''അഹബ്ബുല് ബിലാദി ഇലല്ലാഹി മസാജിദുഹാ' (ഭൂമിയില്‍ ദൈവത്തിന് ഇഷ്ടപ്പെട്ട ഇടം പള്ളികളല്ലോ) ദൈവം തന്റെ പേരിനോട് ചേര്‍ത്തു കൊണ്ടാണ് മസ്ജിദുകളെ പരിചയപ്പെടുത്തുന്നത്. ദൈവികഗേഹം (ബൈത്തുല്ലാഹ്) എന്നാണ് പറഞ്ഞിരിക്കുന്നത്. ''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്ക(മക്ക)യിലുള്ളതത്രെ. അത് അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു' (ആലു ഇംറാന്‍ 96).
പള്ളികള്‍ ദീനിന്റെ കോട്ടകളാണ്. മനുഷ്യക്ക് സന്മാര്ഗവും സല്സരണിയും ചൂണ്ടിക്കാണിക്കുന്ന ഇടവും. കിതാബും സുന്നത്തും പഠിപ്പിക്കുന്ന കേന്ദ്രവും. കുഞ്ഞുങ്ങള്‍ക്ക് പരിശീലന കളരിയും വിശ്വാസികള്‍ക്ക് പഠന കേന്ദ്രവും ദുഃഖിതര്‍ക്ക് ആശാ കേന്ദ്രവുമാണ്.
പ്രവാചകന് മക്കയില്‍ നിന്ന് മദീനയ്ക്കടുത്തുള്ള ഖുബാ പ്രദേശത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ പതിനഞ്ച് ദിവസം താമസിച്ചു. അവിടെ ഒരു പള്ളി പണിതു, അതിനെ 'ഖുബാ പള്ളി' എന്ന് വിളിക്കുന്നു. പള്ളി സ്ഥാപിക്കുകയും ക്രമമായി സംരക്ഷിക്കുകയും അതുമായി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസത്തിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കുന്നവര്‍. അതിനാല്‍ അത്തരക്കാര്‍ മാര്‍ഗദര്‍ശനം ലഭിച്ചവരാകാന് സാധ്യതയുണ്ട്' (അത്തൗബ 18).
പള്ളിയോട് എത്രത്തോളം ശക്തമായി ബന്ധം പുലര്‍ത്തുന്നുവോ അവര്‍ക്കായിരിക്കും മഹത്തായ പ്രതിഫലവും അനുഗ്രഹവും ലഭിക്കുക. നബി (സ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഒരു കര്‍മം പഠിപ്പിച്ചു തരട്ടെ, അത് മുഖേന അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതാണ്. നിങ്ങളുടെ പദവികള്‍ ഉയര്‍ത്തുന്നതുമാണ്. സഹാബികള്‍ പറഞ്ഞു: തീര്‍ച്ചയായും പ്രവാചകരേ, താങ്കള്‍ അരുളിയാലും.
പ്രയാസം ഉണ്ടായിട്ടും നന്നായി അംഗസ്നാനം ചെയ്ത് പള്ളിയിലേക്ക് നടന്നു പോവുകയും ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നവര്‍, അവരത്രെ ദീനിന്റെ സംരക്ഷകര്‍' (മുസ്ലിം).
അബ്ദുല്ലാഹിബ്നു അംറില്‍ നിന്ന് റിപ്പോര്‍ട്ട്: ''ഞങ്ങള്‍ നബിയുടെ കൂടെ മഗ് രിബ് നമസ്കരിച്ചു, നമസ്കാര ശേഷം കുറച്ച് ആളുകള്‍ പിരിഞ്ഞുപോയി. കുറച്ചു ആളുകള്‍ അടുത്ത നമസ്കാരം പ്രതീക്ഷിച്ചു കൊണ്ട് അവിടെ ഇരിക്കുകയും ചെയ്തു. ഇടക്ക് നബി (സ) പള്ളിയിലേക്ക് ഓടി വന്നിട്ട് കിതപ്പിനിടയില് അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു: 'അബ്ശിറൂ… നിങ്ങള്‍ സന്തോഷിച്ച് കൊള്ളുക. ഇതാ നിങ്ങളുടെ രക്ഷിതാവ്, അവന് ആകാശത്ത് നിന്ന് ഒരു വാതില്‍ തുറന്നിരിക്കുന്നു. മലക്കുകളോട് അവന് അഭിമാനം കൊള്ളുന്നു. അല്ലാഹു പറയുകയാണ്, എന്റെ അടിയാറുകളിലേക്ക് നോക്കുക. ഒരു നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചു കഴിഞ്ഞ് അവര്‍ മറ്റൊന്നിനായി കാത്തിരിക്കുന്നു'' (ഇബ്നു മാജ).
റസൂല്‍(സ)യുടെ പ്രവര്‍ത്തനകേന്ദ്രം പള്ളിയായിരുന്നു. സംസ്കരണവും വിദ്യാഭ്യാസവും ഇവിടെ നടന്നു. ആളുകള്ക്കിടയിലുണ്ടാവുന്ന തര്‍ക്കവിതര്‍ക്കങ്ങളും ഇവിടെ പരിഹരിച്ചു. 'നബി (സ) യാത്രകളില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ആദ്യം പള്ളിയില്‍ എത്തുമായിരുന്നു' (അബൂദാവൂദ്).
വല്ല വിഷമങ്ങളും പ്രയാസങ്ങളും നേരിട്ടാല്‍ നബി നേരെ പള്ളിയിലേക്ക് പോയി രണ്ട് റക്അത്ത് നമസ്കരിക്കും.
മര്യാദകള്‍
നല്ലതും ലളിതവുമായ വസ്ത്രം ധരിച്ചാണ് നമസ്കാരത്തിന് എത്തേണ്ടത്. ചിത്രപ്പണികള്‍ ഉള്ളതും കളര്‍ഫുള്‍ ആയതുമായ വസ്ത്രം മറ്റുള്ളവരുടെ നമസ്കാരം തെറ്റിക്കും. ദൈവദൂതന് ഒരിക്കല്‍ ആയിശ (റ) യുടെ വീട്ടില്‍ നമസ്കരിക്കുകയായിരുന്നു. മുന്നില്‍ ഒരു മറ തൂക്കിയിട്ടിരുന്നു. നമസ്കാര ശേഷം പ്രവാചകന് പറഞ്ഞു: ഈ മറ ഇവിടെ നിന്നും നീക്കം ചെയ്യുക. അതിലെ ചിത്രപ്പണികള്‍ എന്റെ നമസ്കാരത്തിന് തടസ്സമുണ്ടാക്കുന്നു.
പ്രാര്‍ഥനകള്‍
പ്രവാചകന് വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ 'അല്ലാഹുവേ എന്റെ ഹൃദയത്തിലും കണ്ണിലും കാതിലും ഇടത്തും വലത്തും മുമ്പിലും പിമ്പിലും മുകളിലും താഴെയും പ്രകാശം ചൊരിയേണമേ' എന്ന പ്രാര്‍ഥന ഉരുവിടാറുണ്ടായിരുന്നു (അബൂദാവൂദ്).
പള്ളിയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ ഇടത് കാല് വെച്ച് ''അല്ലാഹുമ്മ ഇന്നീ അസ്അലുക മിന് ഫദ്ലിക'' (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു) എന്ന് പ്രാര്‍ഥിക്കണം. പള്ളിയില്‍ കയറിയ ഉടനെ രണ്ട് റക്അത്ത് നമസ്കരിക്കല്‍ നബിചര്യയില്‍ പെട്ടതത്രെ. ഇതിന് തഹിയ്യത്തുല്‍ മസ്ജിദ് എന്ന് പറയും. നബി (സ) പറഞ്ഞു: ''നിങ്ങളില്‍ ഒരാള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കട്ടെ' (ബുഖാരി).
കിട്ടിയിടത്തിരിക്കണം: പള്ളിയില്‍ കയറിയാല്‍ മറ്റുള്ളവരെ ചാടിക്കടന്ന് മുന്നോട്ടായാതെ കിട്ടിയ സ്ഥലത്തിരിക്കുന്നതാണ് ഉത്തമം. മുന്നില്‍ സ്ഥലമുണ്ടെങ്കില്‍ ഉപയോഗപ്പെടുത്തുക. ഒന്നാമത്തെ സ്വഫിന് പ്രാധാന്യമുണ്ട്. ഒന്നാം സ്വഫിലുള്ളവര്ക്ക് വേണ്ടിയും അതിനടുത്ത വരിയിലുള്ളവര്‍ക്കു വേണ്ടിയും അല്ലാഹുവും മാലാഖമാരും പ്രാര്ഥിക്കുമെന്നുമുണ്ട്.
ശുചിത്വം: ആയിശ (റ) പറയുന്നു: പ്രാദേശികമായി പള്ളി നിര്‍മിക്കാനും അത് വൃത്തിയായും മനോഹരമായും കൊണ്ടുനടത്താനും പരിമളം പരത്താനും റസൂല്‍ (സ) ഞങ്ങളോട് കല്പിച്ചു (അബൂദാവൂദ്). മറ്റൊരു നബിവചനം: പള്ളിയില്‍നിന്ന് ആരെങ്കിലും ഒരു ചെറിയ ചീളെങ്കിലും എടുത്ത് പുറത്ത് കളഞ്ഞാല്‍ അത് സല്കര്മമായി എണ്ണപ്പെടും.
പള്ളികള്‍ വൃത്തിയാക്കല്‍ ഇമാമിന്റെയും ബാങ്ക് വിളിക്കുന്നവന്റെയും മാത്രം പണിയല്ല. മറിച്ച്, മുഴുവന്‍ വിശ്വാസികളുടെയും മതപരമായ ബാധ്യതയാണ്.
പള്ളികളില്‍ ആരാധനകളും ദൈവസ്മരണകളും സ്തുതി കീര്‍ത്തനങ്ങളും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തലും അവന്റെ മഹത്വം പ്രകീര്‍ത്തിക്കലും എല്ലാം നടക്കണം.
ആരെങ്കിലും പള്ളികളില്‍ ആരാധനകളിലും ദൈവസ്മരണയിലും പ്രാര്‍ഥനകളിലും മുഴുകിയിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ അവന്റെ മേല്‍ ദൈവത്തിന്റെ കാരുണ്യം വര്‍ഷിക്കും. അവന്റെ മേല്‍ ശാന്തിയും സമാധാനവും ഉണ്ടാവും. മാലാഖമാര്‍ അവരുടെ ചിറകുകള്‍ക്കിടയില്‍ അവരെ സംരക്ഷിക്കും.
l
