ജനറേഷന്‍ ആല്‍ഫകളെ മാത്രം പഴിചാരിയാല്‍ മതിയോ?

വാഹിദ ഹുസൈന്‍.എ (കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് & ബിഹേവിയര്‍ തെറാപ്പിസ്റ്റ്)
ഏപ്രിൽ 2025
അക്രമാസക്തമായി പെരുമാറുന്ന കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരക്കാരിലെ മാറ്റങ്ങളെ ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്

ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല. താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിനെ ഓര്‍ത്ത് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാം. പണ്ടൊക്കെ കുട്ടികള്‍ കൂട്ടുകൂടിയിരുന്നത് സ്‌നേഹത്തിനും കരുതലിനും ഒക്കെയാണെങ്കില്‍ ഇന്നത് മത്സരത്തിനും അടി ഉണ്ടാക്കാനും തല്ലിക്കൊല്ലാനും ഒക്കെയായി മാറിയിട്ടുണ്ട്. കൗമാരക്കാര്‍ക്കിടയിലെ ക്രൂരമായ അക്രമസംഭവങ്ങള്‍ ഓരോ രണ്ട് ദിവസത്തിലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഞെട്ടലുളവാക്കുന്നു.

സാമൂഹിക കഴിവുകളിലെ കുറവിന് Gen Z (ജനറേഷന്‍ Z, 1996 നും 2010)നും, alpha (2010-2024)നും ഇടയില്‍ ജനിച്ച ആളുകളെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണെങ്കിലും യഥാര്‍ഥ ചോദ്യം നമ്മള്‍ എങ്ങനെ ഇവിടെ എത്തി എന്നാണ്. കുട്ടികളുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു പുറമെ, മുതിര്‍ന്നവരുടെ പങ്ക്, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങള്‍, കൗമാരക്കാരുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്ന പരിസ്ഥിതി എന്നിവ പരിശോധിക്കേണ്ട സമയമാണിത്.

അക്രമാസക്തമായ കലഹങ്ങളുടെ വര്‍ധനവിന് കുട്ടികളെ കുറ്റപ്പെടുത്തിയതുകൊണ്ടോ അവരോട് കോപപ്പെട്ടതുകൊണ്ടോ കാര്യമില്ല. ആത്മീയ പരിശോധനയും സാഹചര്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് വേണ്ടത്. വിദ്യാഭ്യാസം, സ്വാതന്ത്ര്യം, അടിസ്ഥാന ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലും കുട്ടികളെ വളര്‍ത്തുന്ന രീതികളിലും പുരോഗതി എന്നിവ ഉണ്ടായിട്ടും ലോകമെമ്പാടും ഡാറ്റ പരിശോധിക്കുമ്പോള്‍ അത്തരം പ്രവൃത്തികളില്‍ പരമാവധി എണ്ണവും ചെയ്യുന്നത് യുവാക്കളും കുട്ടികളും ആണെന്ന് കാണാം.

ശത്രുത, വെറുപ്പ്, വൈരാഗ്യം, വിദ്വേഷം തുടങ്ങിയ നെഗറ്റീവ് വികാരങ്ങള്‍ തന്നെയാണ് പല ആക്രമണങ്ങള്‍ക്കും വഴിവെക്കുന്നത.് മനഃശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും അതിന്റെ കാരണങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും ഒരുപാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള ഒരു താരതമ്യ പഠനം കാണിക്കുന്നത് ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ആക്രമണത്തില്‍ പങ്കാളിയാകുന്നുണ്ട് എന്നാണ്. 2014-ല്‍ യുവാക്കള്‍ക്കിടയിലെ ആക്രമണങ്ങളിലെ ഘടകങ്ങളെ കുറിച്ച് നടത്തിയ ഒരു പഠനത്തില്‍, ചെറുപ്പക്കാരിലാണ് ആക്രമണം കൂടുതലായി കാണപ്പെടുന്നത് എന്ന് കണ്ടെത്തി. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് കൂടുതല്‍ അക്രമാസക്തരാകുന്നത്.

കാരണം

സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ സംസ്‌കാരവും സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗവും കമ്പ്യൂട്ടറില്‍ ചെലവഴിക്കുന്ന സമയവുമാണ് ഒരു കാരണം. ചെറുപ്രായത്തില്‍ തന്നെ സിനിമകളിലും മൊബൈല്‍ ഫോണുകളിലും വയലന്‍സ് കണ്ട് വളര്‍ന്ന കുട്ടികള്‍, അല്ലാത്തവരെ അപേക്ഷിച്ച് അക്രമപരമായ പെരുമാറ്റം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വയലന്‍സ്, ഭീഷണിപ്പെടുത്തല്‍, വെറുപ്പ്, വിദ്വേഷം എന്നിവയുടെ ഒരു സംസ്‌കാരം തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

സിനിമയിലെ വയലന്‍സും മോഡലിങ്ങും

നിത്യജീവിതത്തില്‍ ഇടപഴകുന്ന ആളുകളില്‍ നിന്നും കാണുന്ന സിനിമകളില്‍ നിന്നും മോഡലിങ്ങിന് വിധേയരാക്കപ്പെടുന്നു. അങ്ങേയറ്റം വയലന്‍സ് കാണിക്കുന്ന സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും നിത്യജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നുമുള്ള ആക്രമണ പ്രവണതകള്‍ കുട്ടികളും കൗമാരപ്രായക്കാരും തന്നെയാണ് അനുകരിക്കാന്‍ ഏറെ സാധ്യതയുള്ളത്.  

ഡ്രഗ്‌സിന്റെ ഉപയോഗം

നിത്യജീവിതത്തിലെ ആക്രമണ പ്രവണതകള്‍ക്ക് ഊര്‍ജം നല്‍കുന്ന ഒന്നാണ് ഡ്രഗ്‌സ്. പെരുമാറ്റങ്ങളെയും മറ്റു പ്രേരണകളെയും നിയന്ത്രിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ ഡ്രഗ്‌സ് ദുര്‍ബലപ്പെടുത്തുന്നതിനാല്‍ ഇവ ഉപയോഗിക്കുന്ന വ്യക്തിക്ക് അക്രമവാസനകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.

സാമൂഹിക ബന്ധങ്ങളുടെ അഭാവം

സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ വെര്‍ച്വല്‍ ആയ ഒരു ലോകത്താണ് ജനറേഷന്‍ zഉം ആല്‍ഫയും എല്ലാം വളര്‍ന്നുവരുന്നത്. ഇത് സാമൂഹികമായ ഒറ്റപ്പെടലിന് കാരണമാകുന്നു, തന്മൂലം അക്രമാസക്തമായ പെരുമാറ്റങ്ങള്‍ ആ വ്യക്തിയില്‍ അധികരിക്കുന്നു.

പാരന്റിംഗ് രീതി

ജീവിത സാഹചര്യങ്ങള്‍ക്ക് കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ഒന്നിനും യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്താത്ത അമിതമായ സ്വാതന്ത്ര്യം നല്‍കുന്ന പാരന്റിങ് രീതിയാണ് പെസിമിസ്റ്റിക് പാരന്റിങ്. എല്ലാ കാര്യങ്ങളിലും അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മറ്റൊരു പാരന്റിംഗ് രീതിയാണ് അതോറിറ്റേറിയന്‍ പാരന്റിങ്. ഇവ രണ്ടും കുട്ടികളിലെ അക്രമാവാസനകളെ വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അനാരോഗ്യകരമായ കുടുംബാന്തരീക്ഷമാണ് കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുന്നത്. സ്ഥിരമായി വഴക്കും വക്കാണവും ലഹരി ഉപയോഗവും ഉള്ള കുടുംബങ്ങള്‍, അച്ഛനമ്മമാര്‍ തമ്മില്‍ പിരിഞ്ഞിരിക്കുന്ന കുടുംബങ്ങള്‍, ദാരിദ്ര്യമോ മറ്റു കാരണങ്ങള്‍ കൊണ്ടോ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണനയും അംഗീകാരവും നല്‍കാത്ത കുടുംബങ്ങള്‍... ഇത്തരം കുടുംബങ്ങളില്‍ വളരുന്ന കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ജനറേഷന്‍ z, ആല്‍ഫ എന്നിവര്‍ ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവിക്കുന്നവരാണ്. ഇത് അക്രമാസക്തമായ പെരുമാറ്റത്തിന് കാരണമാകും.

വൈകാരിക നിയന്ത്രണ കഴിവുകളുടെ അഭാവം

പലപ്പോഴും മാതാപിതാക്കള്‍ തങ്ങള്‍ക്ക് ലഭിക്കാത്തത് തങ്ങളുടെ മക്കള്‍ക്കെങ്കിലും ലഭിക്കട്ടെ, എന്ന് കരുതി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വൈകാരിക നിയന്ത്രണങ്ങള്‍ക്കുള്ള അവസരങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇല്ലാതാക്കുന്നു.

കുറ്റവാളികളായ സമപ്രായക്കാരുടെ സ്വാധീനം

നിരീക്ഷണത്തിലൂടെയും അനുകരണത്തിലൂടെയുമാണ് കുട്ടികള്‍ കൂടുതലും പഠിക്കുന്നത്.

ഇസ്ലാമിക വീക്ഷണം

പാരന്റിംഗ് വലിയ ഉത്തരവാദിത്വമാണ്. ശരിയായി നിറവേറ്റിയാല്‍ വലിയ പ്രതിഫലത്തിന്റെയും അനുഗ്രഹത്തിന്റെയും ഉറവിടവുമാണ്. കുട്ടികളെ വളര്‍ത്തുന്നതിലെ ഉദ്ദേശ്യം മുതല്‍ അവരുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമം ഉറപ്പാക്കുന്നത് വരെ ഉള്ള തത്ത്വങ്ങള്‍ ഇസ്ലാം പറയുന്നുണ്ട്. ഈ തത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് അവരുടെ ദൈവിക ഉത്തരവാദിത്വം നിറവേറ്റുന്നതിനും ഇഹലോകത്തും പരലോകത്തും വിജയികളായ കുട്ടികളെ വളര്‍ത്തുന്നതിനും സാധിക്കുന്നു. മുഹമ്മദ് നബി (സ) അരുള്‍ ചെയ്യുന്നു: 'അവരുടെ ജീവിതത്തിലെ ആദ്യത്തെ ഏഴ് വര്‍ഷം അവരോടൊപ്പം കളിക്കുക; പിന്നീട് അടുത്ത ഏഴ് വര്‍ഷം അവരെ പഠിപ്പിക്കുക; തുടര്‍ന്ന് അടുത്ത ഏഴ് വര്‍ഷം (അതിനുശേഷവും) അവരെ ഉപദേശിക്കുക.' മുകളില്‍ പറഞ്ഞ ഹദീസിലെ രണ്ടാമത്തെ ഏഴ് വര്‍ഷം വളരെ പ്രാധാന്യം നിറഞ്ഞതാണ്, ഈ ഏഴു വര്‍ഷങ്ങളിലെ ശിക്ഷണ രീതികളാണ് പിന്നീടങ്ങോട്ട് കുട്ടികളുടെ ധാര്‍മിക ഉത്തരവാദിത്വങ്ങളെ മുമ്പോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍ ഏഴു മുതല്‍ 14 വയസ്സുവരെയുള്ള പ്രായത്തില്‍ ധാര്‍മികതയ്ക്ക് മുന്‍തൂക്കം കൊടുത്തുള്ള ശിക്ഷണരീതികള്‍ മാതാപിതാക്കള്‍ ശീലിക്കേണ്ടതുണ്ട്. ശരിയും തെറ്റും നല്ല പെരുമാറ്റവും എന്താണെന്ന് കുട്ടികളെ മുന്‍കൂട്ടി പഠിപ്പിച്ചാല്‍, അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകും. അത് അവരെ ആവശ്യമായ സാഹചര്യങ്ങളില്‍ ആശ്ചര്യപ്പെടുത്തുകയോ ആശയക്കുഴപ്പത്തില്‍ ആക്കുകയോ ചെയ്യില്ല.

അക്രമോത്സുകതയുടെയും അക്രമ പ്രവണതയുടെയും പ്രധാന കാരണം വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ അതിരുകടക്കലാണ്. നമ്മുടെ പരമ്പരാഗത കുടുംബരീതിയില്‍ കുട്ടികളെ കര്‍ശനമായ നിയന്ത്രണത്തിലൂടെയായിരുന്നു വളര്‍ത്തിയിരുന്നത്. എന്നാല്‍ 'ഫ്രണ്ട്ലി പാരന്റിങ്' എന്ന ആശയം ആളുകള്‍ അന്ധമായി സ്വീകരിച്ച ഇക്കാലത്ത് കുട്ടികള്‍ക്കു മേലുള്ള നിയന്ത്രണങ്ങളില്ലാതായി. ഇതോടെ, അവര്‍ക്ക് എന്തിനോടും പേടിയില്ലെന്ന സ്ഥിതിയുമായി. ഇതിനര്‍ഥം ഒരു സിസി ടിവി പോലെ അവരെ പിറകില്‍ നിന്നുകൊണ്ട് 24 മണിക്കൂറും വാച്ച് ചെയ്യുക എന്നല്ല, മറിച്ച് ശ്രദ്ധാപൂര്‍വം അവരിലെ മാറ്റങ്ങളെ മനസ്സിലാക്കുക എന്നതാണ്.

 

പ്രായത്തിന്റെ വെല്ലുവിളികള്‍

ശാരീരികമായും മാനസികമായും സാമൂഹികമായും പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന അഡോളസെന്‍സ് എന്ന ഘട്ടത്തില്‍ തങ്ങള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാകാത്ത സാഹചര്യം കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്നു. അവര്‍ക്ക് തങ്ങള്‍ സമൂഹത്തിലെ ഒരു പക്വതയുള്ള വ്യക്തിയായതായും, മാതാപിതാക്കള്‍ക്ക് അവര്‍ ഒരു കുട്ടിയായും തന്നെ നിലനില്‍ക്കുന്നത് കൊണ്ടുള്ള റോള്‍ വൈരുധ്യം പലതരം മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നു.

തിരിച്ചറിയാം

  •  പെട്ടെന്ന് കോപം വരിക
  •  സ്ഥിരമായി ദുശ്ശാഠ്യം.
  •  മുതിര്‍ന്നവരുമായി (പ്രധാനമായും മാതാപിതാക്കള്‍) വാദപ്രതിവാദം നടത്തുക
  •  സ്‌കൂളിലെയോ വീട്ടിലെയോ ചിട്ടകള്‍ അനുസരിക്കാന്‍ വിസമ്മതിക്കുക
  •  സ്വന്തം പരാജയങ്ങള്‍ക്ക് മറ്റുള്ളവരെ പഴി ചാരുക
  •  മാന്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുക
  •  അലസത
  •  ചെറുപ്രായത്തില്‍ തന്നെ മദ്യം, മയക്കുമരുന്ന് ഉപയോഗം
  •  ദയയില്ലാത്ത പെരുമാറ്റം
  •  ആക്രമണ സ്വഭാവം
  •  ആയുധങ്ങളുടെ ഉപയോഗം
  •  സ്ഥിരമായി കള്ളം പറയുക
  •  വീടുവിട്ടു പോകാനുള്ള പ്രവണത
  •  കറങ്ങി നടത്തം

 

പ്രതിവിധികള്‍

കുട്ടികളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവര്‍ എന്ന നിലയില്‍ മാതാപിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തെ നിരീക്ഷിക്കുകയും അവരുടെ അധ്യാപകരുമായും കൂട്ടുകാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും അവരിലെ വൈകാരിക മാറ്റങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്യണം. അവരുടെ ബാഗുകള്‍ ചെക്ക് ചെയ്യുക. അവര്‍ മൊബൈലിലും മറ്റും കാണുന്ന കണ്ടന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. കുട്ടികളുമായി പോസിറ്റീവ് റിലേഷന്‍ഷിപ്പ് ഉണ്ടാക്കിയെടുക്കുക. അവരെ കേള്‍ക്കാന്‍ തയ്യാറാവുക. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ സമയവും സന്ദര്‍ഭവും ലഭിക്കണം, പഠനം മാത്രമായി അവരെ നാല് ചുമരുകള്‍ക്കിടയില്‍ അടച്ചിടാതിരിക്കുക. കളിക്കാന്‍ പോകുന്ന സ്ഥലം, കളിക്കൂട്ടുകാര്‍, എപ്പോഴാണ് തിരിച്ചെത്തുക എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. അവര്‍ക്ക് നല്ല ഒരു റോള്‍ മോഡല്‍ ആകാന്‍ ശ്രമിക്കുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media