ആരും നടക്കാത്ത ഉള്‍വഴികളിലൂടെ ആര്‍ക്കെങ്കിലുമൊക്കെ സഹായം ചെയ്തുകൊണ്ട,് പുല്‍ച്ചാടികളോടും പുല്‍നാമ്പുകളോടും പുഞ്ചിരിതൂ കാന്‍ മറക്കാതെ നടക്കുന്ന ചില ജീവിതങ്ങള്‍.
അവര്‍ക്ക് പ്രത്യേകിച്ച് സ്വപ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ആഗ്രഹങ്ങളില്‍ നിന്നാണല്ലോ സ്വപ്നങ്ങള്‍ ഉടലെടുക്കുക. എന്നാല്‍, ഇക്കൂട്ടര്‍ക്ക് ആഗ്രഹങ്ങളോ പ്രതീക്ഷകളോ നിരാശയോ ഉണ്ടാകുന്നില്ല.
എത്ര സുന്ദരമായ മനസ്സിനുടമകളാണിവര്‍. ഇങ്ങനെയുള്ള ചിലരെയെങ്കിലും നാം ജീവി തവഴികളില്‍ കാണാതിരിക്കില്ല.
ചാവക്കാട് ഓവുങ്ങല്‍ പ്രദേശത്ത് ഇങ്ങനെയൊരു സ്ത്രീയുണ്ട്. തന്റെ ജോലി മറ്റുള്ളവരെ സ്‌നേഹിക്കലാണെന്ന ഉള്‍വിളി വന്നതുപോലെ... സ്വന്തം ജീവിതം പോലും മറന്ന്... രാപ്പകല്‍ അതിനുവേണ്ടി പ്രയത്‌നിക്കുന്ന, ഏറ്റവും സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിക്കുന്ന അമ്മിണി.
എഴുപത്തൊന്നാം വയസ്സിലും പതിനേഴിന്റെ ചുറുചുറുക്കോടെ കിലോമീറ്ററുകളോളം ദിവസവും നടന്ന് തന്റെ ദൗത്യം നിറവേറ്റുന്നു. അമ്മിണിയില്ലെങ്കില്‍ ഓവുങ്ങല്‍ പള്ളിയും മദ്രസയും ഇസ്‌ലാമിയാ കോളജും ശൂന്യമാകും. അത്രയേറെ അവയുമായി ഇഴുകിച്ചേര്‍ന്ന ജീവിതമാണ് അമ്മിണിയുടേത്.
വീട്ടുമുറ്റത്ത് വെട്ടത്തിന്റെ കുഞ്ഞു കിരണങ്ങള്‍ വീഴാന്‍ തുടങ്ങുമ്പോള്‍ അമ്മിണി തന്റെ ജോലിക്കായി ഇറങ്ങുകയായി! വര്‍ഷം പത്തുപതിനാലായിരിക്കുന്നു അമ്മിണി പള്ളിയുടെയും മദ്രസയുടെയും ജീവനാഡിയായിട്ട്. അന്ന് അമ്മിണിയുടെ നടപ്പാതകളില്‍ ഉണ്ടായിരുന്ന ഇടുക്കമുള്ള വഴികളും തോടുകളും അവക്കു കുറുകെയുള്ള തടിപ്പാലങ്ങളും തോടുകളും ഈറ്റക്കാടുകളുമൊക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. എന്നാല്‍, മാറാത്തതായി ഒന്നുണ്ട്; അമ്മിണിയമ്മ ച്ചേച്ചിയുടെ വിചാരങ്ങള്‍. അവ പണ്ടത്തെപ്പോലെത്തന്നെ അന്നന്നത്തെ വേലക്കരുതലില്‍ മാത്രം ഒതുങ്ങിനിന്നു.
മദ്രസയെ അമ്മിണിച്ചേച്ചി വിശേഷിപ്പിക്കുന്നത് 'ഓത്തള്ളി' എന്നാണ്. ഓത്തള്ളിയിലെ മൗലവിമാര്‍ക്ക് മൂന്നുനേരം ഭക്ഷണമെത്തിക്കുക എന്നത് അമ്മിണിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഒന്നാണ്. 'മഹല്ലിലെ ഓരോ വീടുതോറും കയറിയിറങ്ങി ഭക്ഷണം കഴിച്ചിരുന്ന മൗലവിമാരെ... നിങ്ങള്‍ ഇനി വീടുവീടാന്തരം നടക്കേണ്ടെന്നും, ഞാന്‍ നിങ്ങള്‍ക്ക് അവിടേക്ക് ഭക്ഷണമെത്തിച്ചു നല്‍കാമെന്നും' പറഞ്ഞ് ആ ജോലി സന്തോഷപൂര്‍വം ഏറ്റെടുക്കുകയായിരുന്നു അമ്മിണി. അങ്ങനെ വൃത്തിയാക്കലിനു പുറമെ മറ്റൊരുത്തരവാദിത്വം കൂടി അമ്മിണിയമ്മക്ക് വന്നെത്തി.
സമയത്തിന്റെ കാര്യത്തില്‍ അമ്മിണി ശരിക്കുമൊരു ഘടികാരം തന്നെയാണെന്ന് മഹല്ലിലെ ഉമ്മമാര്‍ പറയുന്നു. കാരണം, ഓരോ നേരത്തെ ഭക്ഷണസമയത്തുതന്നെ മൂപ്പത്തി അതാത് വീട്ടിനു മുന്നില്‍ ഹാജരായിട്ടുണ്ടാകും.
ഭക്തിയുടെ കാര്യത്തിലും അമ്മിണി മോശക്കാരിയല്ല. എല്ലാ മതങ്ങളും മൂപ്പത്തിക്ക് ഒരുപോലെ... എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് അമ്മിണിചേച്ചി പറയുന്നത്.
ഈ നാട്ടുകാരൊക്കെ അമ്മിണിചേച്ചിയെ ഇത്രയധികം സ്‌നേഹിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍... അമ്മിണിചേച്ചി ഒരു ചിരി ചിരിച്ചു. പിന്നെ വാതിലിനോട് ചേര്‍ന്നുനിന്ന് പറയാന്‍ തുടങ്ങി.
''കേട്ടോളൂ ഉണ്ണ്യേയ്!
എനിക്ക് ഒരു വയസ്സെത്തണേലും മുന്നേ എന്റെ അച്ഛന്‍ മരിച്ചോയ്! പിന്നെന്റെ പാവം അമ്മമ്മേണെന്നെ വളര്‍ത്തീത്. പിന്നെ കുറെ കഴിഞ്ഞപ്പോ എന്റമ്മേടെ കല്ല്യാണമായി!... കല്ല്യാണത്തിന് പെരയുടെ മുറ്റത്ത് മണ്ണിടാനും തറവെക്കാനും അമ്മേനെ സഹായിച്ചത് ഇപ്പേഴും എനിക്കോര്‍മ്മേണ്ട്. അമ്മ ചെറീച്ചന്റെ കുടീല്‍ക്ക് പോയപ്പോ എനിക്ക് വല്ല്യ വ്യസനായി. അന്ന് രാത്രി മുഴേനും ഞാന്‍ കരഞ്ഞു.
അവിടുന്ന് കുറെ നാള് കഴിഞ്ഞപ്പോ ചെറീച്ചന്‍ സ്‌കൂളില്‍ കൊണ്ടാക്കി... മൂന്ന് വരെ പഠിച്ചു. പഠിക്കാനൊന്നും എനിക്കിഷ്ടല്ലാ... അമ്മക്കൊപ്പം പോകാനായിരുന്നു ഇഷ്ടം.'' ആര് എന്ത് പണിക്ക് വിളിച്ചാലും അമ്മിണി ഒരു മടിയും കൂടാതെ പോകും... ആരോടും കൂലിക്ക് കണക്ക് പറയില്ല. അവര്‍ എന്തുകൊടുത്താലും സന്തോഷത്തോടെ വാങ്ങും. അമ്മിണിയുടെ ഇത്തരം വേറിട്ട സ്വഭാവമാണ് അവരെ നാട്ടുകാരുടെ അമ്മിണിയമ്മയാക്കി മാറ്റിയത്.
നാട്ടുകാര്‍ അമ്മിണിചേച്ചിയെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെയും സ്‌നേഹിക്കുന്നു. വിശപ്പ് എന്താണെന്ന് അറിഞ്ഞിട്ടില്ലെന്ന് അമ്മിണിചേച്ചി പറയുന്നു. കാരണം, സ്വന്തം വീടുപോലെയാണ് ഓവുങ്ങല്‍ പ്രദേശത്തെ ഓരോ വീടും അമ്മിണിക്ക്. അമ്മിണി ജോലിയെടുക്കുന്ന സ്ഥാപന ഭാരവാഹികള്‍ക്കും അമ്മിണിയെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ... സകാത്തിന്റെ ആദ്യകിറ്റും നോമ്പുതുറയുടെ ആദ്യവിഹിതവും അമ്മിണിക്കുള്ളതാണ്.
ചാവക്കാട്ടെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ആ നാട്ടിലൊരു വിമണ്‍സ് കോളജ് വന്നത്. അതിന്റെ തുടക്കംമുതല്‍ അവിടെയും അമ്മിണിയമ്മയുണ്ട്. വൃത്തിയാക്കലാണ് പ്രധാനജോലി. അവിടുത്തെ പെണ്‍കുട്ടികളുടെ കൂട്ടുകാരിയുമാണ് അമ്മിണി.
'അമ്മിണിചേച്ചി ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണെന്നാണ്' അവിടുത്തെ കുട്ടികള്‍ പറയുന്നത്. കുട്ടികളുടെ ഈ സംസാരം കേട്ടപ്പോള്‍ അമ്മിണി ചിരിക്കാന്‍ തുടങ്ങി. യാതൊരു സങ്കടവും മനഃപ്രയാസവും ഇല്ലാത്ത അമ്മിണിക്ക് എപ്പോഴും ചിരിയാണ്. ആരെന്ത് പറഞ്ഞാലും അമ്മിണി ചിരിച്ചിട്ട് പറയും ''അയിനെന്താ ഉണ്ണിയേ'' അതുപറഞ്ഞ് അമ്മിണി വീണ്ടും ചിരിക്കും.
ഒരുപക്ഷേ ഈ ചിരി തന്നെയാവും എഴുപത്തൊന്നുകാരിയുടെ ആരോഗ്യത്തിന്റെ രഹസ്യം.