പരിശുദ്ധ റമദാന് മാസത്തിന്റെ പുണ്യങ്ങള്‍ മുഴുവനായും കൊയ്തെടുക്കാന്‍ പാകത്തില്‍ മനസ്സാ വാചാ കര്‍മണാ ഒരുങ്ങുന്ന ദിനരാത്രികളിലൊന്നില് ബന്ധു വീട്ടില്‍ ഒരു നോമ്പു തുറ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍.
മുത്തഞ്ചു വയസ്സുള്ള ഒരാള്‍ പുഴുത്തു കിടപ്പുണ്ട്.
അയാളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്നു തന്നെ നഴ്സും മറ്റു സഹായങ്ങളുമായി അവിടെയെത്തി. നൂറ്റി ഇരുപത്തിയഞ്ച് കിലോഗ്രാം ഭാരം തോന്നിക്കുന്ന തടിച്ചു വീര്‍ത്ത ശരീരം. മുടിയും താടിയും വളര്‍ന്ന് താഴോട്ടിറങ്ങിയിരിക്കുന്നു. വൃഷ്ടഭാഗം മുഴുവനും പഴുത്ത് പൊട്ടിയിരിക്കുന്നു മലദ്വാരമടക്കം! ഒരു കാല്‍ഭാഗവും പഴുത്ത് വെളുത്തിരിക്കുന്നു! എപ്പോഴും ഇരുത്തമായതിനാല് അവിടെ ചുട്ടു പൊള്ളിയതാണ്. തുടര്‍ച്ചയായ സമര്‍ദം ഈ പ്രവണത വലുതാക്കിക്കൊണ്ടിരുന്നു.
''എത്ര നാളായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്?''
അവന്റെ ഉമ്മ പറഞ്ഞു: ''അഞ്ചു വയസ്സു മുതല്‍ ഇങ്ങനെ ഇരിപ്പാണ്.''
എന്തെങ്കിലും പ്രത്യേകിച്ച് വല്ല അസുഖവും ഉണ്ടായിരുന്നോ? ''അസുഖമൊന്നും ഉണ്ടായിരുന്നില്ല.''
''സ്കൂളിലൊന്നും ചേര്ത്തിയില്ലേ?''
''അതിന് ബുദ്ധിക്കുറവല്ലേ? ബുദ്ധിയില്ലാത്ത കുട്ടിയെ എങ്ങനെ സ്കൂളില്‍ പറഞ്ഞയക്കും? കുട്ട്യോള് കളിയാക്കും. അതാ വിടാഞ്ഞേ!'' അല്പം ബുദ്ധിക്കുറവായിരിക്കും. പക്ഷെ, മന്ദബുദ്ധിയല്ല. നന്നായി സംസാരിക്കുകയും ലോകകാര്യങ്ങളൊക്കെ പറയുകയും ചെയ്യുന്നു. പുതുക്കോട്ട് ഗ്രാമത്തിലെ പള്ളി നേര്‍ച്ചയെപ്പറ്റി വാതോരാതെ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു അയാള്‍.
ഇവിടെ സംഭവിച്ചതെന്താണ്? കുട്ടികള്‍ കളിയാക്കുമെന്ന് കരുതി അയാളെ പുറത്തിറക്കാതിരുന്നു. എങ്ങോട്ടും പോകാനില്ല, അതിനാല്‍ വീട്ടില്‍ തന്നെ ഇരിപ്പായി. വെറുതെയിരുന്നതിനാല് പൊണ്ണത്തടിയായി. ഓരേയിരിപ്പും കിടപ്പുമായതിനാല് ശരീരത്തില്‍ ശയ്യാവ്രണം അധികമായി. മാതൃ വാത്സല്യം മനുഷ്യനെ ഒന്നിനും കൊള്ളാത്തവനാക്കുന്ന കാഴ്ച അപൂര്‍വമായി നാം കണ്ടു. ''പഠിച്ച് വലിയവനായില്ലെങ്കിലും അവനെ സമൂഹത്തിലേക്കൊന്ന് ഇറക്കിയിരുന്നെങ്കില്‍, എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കാനനുവദിച്ചിരുന്നെങ്കില് ഈ അവസ്ഥ ഇയാള്‍ക്ക് വരില്ലായിരുന്നു!''
''എല്ലാവരും അതു തന്നെയാണ് പറയുന്നത്...'' ഉമ്മ എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു.
ഉമ്മയുടെ ബുദ്ധിമോശം, ഇപ്പോള്‍ സ്വരൂപം പൂണ്ട് ഒരു ബ്യൂമറാങ് പോലെ തിരിച്ചു വന്നിരിക്കുകയാണ്. ഉമ്മ തന്നെയാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നതും!
രോഗങ്ങള്‍ക്ക് വിഹരിക്കാന്‍ മാത്രം ഒരു ശരീരത്തെ ഇങ്ങനെ തീറ്റിപ്പോറ്റിയതെന്തിന്? കുറേ നേരം അയാള്‍ ചെരിഞ്ഞു കിടക്കും. മലര്‍ന്നു കിടക്കാന്‍ വയ്യ. ഒന്ന് എഴുന്നേല്‍ക്കണമെങ്കിലും ഒന്നിരിക്കണമല്ലോ. അങ്ങനെ എഴുന്നേറ്റിരിക്കുന്നത് ഈ വ്രണത്തിന്മേലല്ലേ? എങ്ങനെ അയാള്ക്കിരിപ്പുറക്കും?
നഴ്സ് മുറിവ് വൃത്തിയാക്കാന്‍ തുടങ്ങി. മലദ്വാരം തിരിച്ചറിയാന്‍ പറ്റാത്ത വിധം ആകെ വ്രണമായതിനാല്‍ നഴ്സ് മരുന്നു പുരട്ടി ബാന്റേജ് ചെയ്യുമ്പോള്‍ ഉമ്മയുടെ മുന്നില്‍ ഒരു പ്രയോഗിക പ്രശ്നം ഉടലെടുത്തു. ''ഇങ്ങനെയായാല്‍ അവനെങ്ങനെ 'രണ്ടിനു' പോകൂം? അതിനുള്ള പരിഹാരവും കണ്ടു. ''കാലിലും വ്രണമല്ലേ. എങ്ങനെയാണവന്‍ നടന്ന് പറമ്പിലുള്ള കക്കൂസില്‍ പോവുക?''
''എന്റെ വിധി! വിസര്‍ജനത്തിനു ചെയറിലോ സ്റ്റൂളിലോ ഇരുന്നാല്‍ പറ്റില്ല. അതൊന്നും താങ്ങില്ല. മറിഞ്ഞു വീഴും. മറ്റേ കാലില്‍ മുറിവില്ലല്ലോ. അതു നിലത്തു ചവിട്ടി മുറിവുള്ള കാല് എന്റെ കാലില്‍ വെച്ച് ഞങ്ങള്‍ രണ്ടാളും കൂടി നടന്ന് കക്കൂസിലെത്തും. ഇവന് തടി കൂടുതലല്ലേ. ഞാന്‍ പിടിച്ചാല്‍ പിടികിട്ടില്ല. പലപ്പോഴും ഞങ്ങള്‍ രണ്ടാളും മറിഞ്ഞു വീഴും. അവിടെ നിന്നെണീറ്റ്, അതൊക്കെ കഴിഞ്ഞ് തിരിച്ച് ഉള്ളില്‍ കയറുമ്പോഴേക്കും ഞാന്‍ അവശയാകും. എനിക്കു വയസ്സായില്ലേ!''
പാവം! അറിവില്ലായ്മക്ക് ഇത്ര കനത്ത ശിക്ഷ കിട്ടുമോ? ഈ മുറിവ് ഉണങ്ങിയാല്‍ പോലും അയാള്‍ക്ക് നടക്കാന്‍ പറ്റാത്ത വിധം കാലുകള്‍, നാഡികള്‍ ബലം പിടിച്ച് ഉറച്ചിരിക്കുകയാണ്. ശരീരഭാരം ഒരു വിലങ്ങുതടിയായി മാറുകയാണ്. ഇയാളെ ഈയവസ്ഥയിലിട്ടു പോകാന്‍ കഴിയില്ല. പുഴുവരിക്കുന്ന അവസ്ഥയില്‍ നിന്നും അയാളെ രക്ഷിക്കേണ്ടതുണ്ട്. പാലിയേറ്റീവ് പരിചരണം മതിയാവില്ല. ആശുപത്രിയില്‍ തുടര്‍ച്ചയായി രണ്ടു മാസമെങ്കിലും കിടക്കേണ്ടി വരും. ഞാന്‍ അവിടെയുള്ള ചില ചെറുപ്പക്കാരെ സഹായത്തിനായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഇസ്ലാമിക പ്രവര്‍ത്തകരാണ്. അവര്‍ പറഞ്ഞു,'' ടീച്ചര്‍ ഞങ്ങള്‍ പള്ളിയില്‍ ഇഅ്തിഖാഫി (ഭജനമിരിപ്പ്)ലാണ്. ഇനി പെരുന്നാളു കഴിയാതെ പറ്റില്ല.''
''മനുഷ്യന്റെ സഹായം അത്യാവശ്യമായിട്ട് ഒരാള്‍ തൊട്ടടുത്ത് കിടന്ന് നരകിക്കുമ്പോള്‍ അതിനു പരിഹാരം കാണാതെ പള്ളിക്കുള്ളില്‍ ഭജനമിരിക്കുന്നത് അല്ലാഹുവിന് തൃപ്തിയാകുമോ?'' - ഞാന്‍ ചോദിച്ചു. ഞാന്‍ എന്റെ ശ്രമം തുടര്‍ന്നു. അവിടെ മറ്റൊരു സുഹൃത്തുണ്ട്. മജീദ് ഇക്ക. അദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞു. അതുകേട്ട മാത്രയില്‍ അദ്ദേഹം ഇഛാഭംഗത്തോടെ പറഞ്ഞു. ''ഞങ്ങള്‍ക്കത് അറിയില്ലായിരുന്നു ടീച്ചറെ...''
''സാരമില്ല ഇപ്പോഴറിഞ്ഞല്ലോ. അവിടെയുള്ള ആളുകളെ സംഘടിപ്പിച്ച് അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക. കൂട്ടത്തില്‍ ആ ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തുക. എന്താണ് 'ആരാധന' എന്ന് യഥാര്‍ഥത്തില്‍ അവരെ മനസ്സിലാക്കുക.''
രണ്ടു മാസവും പത്തു ദിവസവും ആശുപത്രിയില്‍ കിടന്നു. മുറിവുകള്‍ തൊണ്ണൂറ് ശതമാനവും ഭേദമായി. ഇരിക്കുന്ന ഭാഗത്തായതിനാല് മുറിവ് മുഴുവനും ഭേദമായില്ല. ഇരിക്കുകയല്ലേ?
അതിനു ശേഷം മജീദ് ഇക്ക ഫോണില്‍ വിളിച്ചെന്നോടു പറഞ്ഞു. ''ഇവിടെ ഇത്തരമൊരു പ്രശ്നം തൊട്ടടുത്തുണ്ടായിട്ട് ടീച്ചര്‍ അവിടെ നിന്നും വരേണ്ടിവന്നു. ഞങ്ങളുടെ കണ്ണുതുറപ്പിക്കാന്‍...!
ഞാന്‍ പറഞ്ഞു, ''ഇപ്പോള്‍ കണ്ണുതുറന്നല്ലോ. ഇനി 'കണ്ണടയുന്നതിന് മുമ്പ്, ചുറ്റുപാടും ഇതുപോലുള്ള സഹായാര്ഥികള് ഉണ്ട്, അത് നമ്മള് കണ്ടു പിടിക്കണം. സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി, അവരെ സഹകരിച്ചു കൊണ്ട് കഴിയുന്നത്ര സേവനം ചെയ്യുക. അതിനാണ് സല്‍കര്‍മമെന്ന് പറയുന്നത്.