പാക്കേജ്

റഫീഖ് ഗസല്‍/മിനിക്കഥ No image

''മാഷെ, ഭാര്യ ഗര്‍ഭിണിയായിരിക്കുന്നു.'' കുറച്ച് സങ്കടത്തോടു കൂടിയാണ് അയാള്‍ പറഞ്ഞത്. ''കുറെ കഴിഞ്ഞിട്ട് മതിയെന്ന് പരസ്പരം നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളിച്ചവന്നു. മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.'' മാഷിന്റെ മുഖത്തേക്കു നോക്കി അയാള്‍ ഒന്നും മറക്കാതെത്തന്നെ പറഞ്ഞു. കാരണം എന്നും ഉപദേശം കൊടുത്തിരുന്നത് അധ്യാപകനല്ലാത്ത ആ മാഷാണ്. ഞാന്‍ എന്ത് ചെയ്യണമെന്ന ചോദ്യം സൂചിപ്പിച്ചുകൊണ്ട് മാഷ് അയാളെ നോക്കി. ''ആറാം മാസമാണ്. എന്റെ ജോലിയെക്കുറിച്ച് മാഷിനറിയാമല്ലോ. അവള്‍ക്ക് ലീവെടുക്കാം. എന്നാലും അവള്‍ ഒറ്റയ്ക്ക്?'' മറുപടി പ്രതീക്ഷിച്ച് അയാളിരുന്നു. ''ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ തന്നെ അവിടെ അഡ്മിറ്റാക്കുക. തള്ളയേയും വയറ്റിലെ കുഞ്ഞിനേയും കൃത്യമായി പരിചരിച്ച് പ്രസവിപ്പിച്ച് പ്രസവാനന്തര സുഖചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും. അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.''
''മാഷെ'' വിളി കേട്ട് മാഷ് നോക്കി. കുറെ നാള്‍ക്ക് ശേഷമാണ് അയാളെ പിന്നീട് കാണുന്നത്. ''കുട്ടിക്ക് നാലു മാസം പ്രായമായി. ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എന്റെ ജോലിയാണെങ്കില്‍ പഴയതിലും മുകളിലായി.'' അത്രയും കേട്ടപ്പോള്‍ തന്നെ മാഷിന് കാര്യം പിടികിട്ടി. ''മൂന്ന് വയസ്സു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പരിചാരിക രാവിലെ വീട്ടില്‍ വരും. നിങ്ങള്‍ വരുന്നതു വരെ കുട്ടിയെ അമ്മയെന്ന പോലെ നോക്കും. ഇനി ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവമൊന്ന് മാറും. അഡ്രസ്സ് കൃത്യമായി എഴുതിക്കോ.''
മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം അയാള്‍ വീണ്ടും മാഷിന്റെയടുത്ത് വന്നു. കുട്ടിക്ക് നാലു വയസ്സാകാന്‍ പോകുന്നു. വിദ്യാഭ്യാസം, അത് പ്രധാന വിഷയമല്ലെ? മാഷ് ചെറുചിരിയോടെ പറഞ്ഞു:''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതല്‍ പ്ലസ്ടു വരെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണെങ്കില്‍ നല്ല ഡിഗ്രിയെടുത്ത് കൈയില്‍ കൊടുക്കും. കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുവരാം. അല്ലെങ്കില്‍ ഉത്സവനാളവധികളില്‍, അത് നിങ്ങളുടെയിഷ്ടം.''അഡ്രസ്സും വാങ്ങി അയാളിറങ്ങി.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ അയാളുടെ അതേ ശബ്ദമുള്ള ആ മാഷ് വിളി കേട്ടത്. മാഷിന്റെ കാഴ്ചക്ക് മങ്ങലേറ്റതുകൊണ്ട് വന്നയാളെ സൂക്ഷിച്ചുനോക്കി ഒരു ചെറുപ്പക്കാരന്‍. ''മാഷെ, അച്ഛന്‍ മാഷിനെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്.'' ചെറുപ്പക്കാരന്‍ പരിചയപ്പെടുത്തി. അടുത്ത സംസാരത്തിനു വേണ്ടി മാഷ് കാതോര്‍ത്തു. ''അച്ഛനും അമ്മക്കും പ്രായമായിരിക്കുന്നു. ഏതാണ്ട് കുട്ടികളുടെ പിടിവാശി, എന്റെ ഭാര്യക്കാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്തുപോകാനും പ്രയാസം.'' മാഷിന് കാര്യം ബോധ്യമായി. നല്ല പരിചരണത്തോടെ മരിക്കുന്നതു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. മരിച്ചാല്‍ തന്നെ അതാത് മതപ്രകാരം എല്ലാ കര്‍മത്തോടുകൂടി സംസ്‌കരിക്കുകയും ചെയ്യും. നിങ്ങള്‍ സമ്മതിച്ചാല്‍, നിങ്ങളവരെ വിസിറ്റ് ചെയ്താലും ഇല്ലെങ്കിലും ആറു മാസത്തെ ഫീസ് മുന്‍കൂര്‍ അടയ്ക്കണം''. അഡ്രസ്സെഴുതാന്‍ വേണ്ടി മകന്‍ പേനയും കടലാസുമെടുത്തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top