1985-ലെ ഷാബാനു കേസ് വിധിയെ തുടര്‍ന്ന് രൂപംകൊണ്ട മുസ്‌ലിം വ്യക്തി നിയമ സംരക്ഷണത്തിന്റെ ഭാഗമായി അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെയും മുജാഹിദുല്‍ ഇസ്‌ലാമിന്റെയും നേതൃത്വത്തിലായിരുന്നു കേരള സന്ദര്‍ശനം. അവരെ സ്വീകരിച്ച് ആദരിക്കാനും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് വിശദീകരണയോഗം സംഘടിപ്പിക്കാനും സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപം കൊണ്ടു. കേരള നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതില്‍ പങ്കാളികളായി. ജമാഅത്ത് -മുജാഹിദ് നേതാക്കളോടൊപ്പം സമസ്തയുടെ ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും പേഴ്‌സനല്‍ ലോബോര്‍ഡ് നേതാക്കളെ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തുകയും മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു. മുജാഹിദ്- ജമാഅത്ത് നേതാക്കളോടൊന്നിച്ച് വേദിപങ്കിട്ട ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തു വന്നു. അന്ന് സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഇതിന് നേതൃത്വം നല്‍കിയത്.
എന്നാല്‍ ഇതിനു മുമ്പു തന്നെ സമസ്തയില്‍ ഭിന്നിപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. പൊതുവെ സമസ്തയിലെ മഹാഭൂരിപക്ഷവും രാഷ്ട്രീയമായി മുസ്‌ലിം ലീഗുകാരായിരുന്നു. ഇടക്കാലത്ത് ലീഗുകാരല്ലാത്ത ചിലരും സമസ്തയില്‍ വളര്‍ന്നുവന്നു. മുസ്‌ലിം ലീഗിലെ മുജാഹിദ് സ്വാധീനമാണവരെ പ്രകോപിതരാക്കിയിരുന്നത്. ഇതിനിടയിലാണ് കോഴിക്കോടിനടുത്ത അരീക്കാട്ടെ പള്ളിനിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ആരോപണമുയര്‍ന്നത്. ചന്ദ്രിക ദിനപത്രം അതേറ്റെടുക്കുകയും അതിന് വമ്പിച്ച പ്രചാരണം നല്‍കുകയും ചെയ്തു. ഇത് സമസ്തയില്‍ രാഷ്ട്രീയ ചേരിതിരിവിന് വഴിവെക്കുകയും ഒരു വിഭാഗം എ.പി യെ ന്യായീകരിച്ച് രംഗത്ത് വരികയും ചെയ്തു.
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പേര്‍സണല്‍ ലോബോര്‍ഡ് നേതാക്കള്‍ക്കുള്ള സ്വീകരണയോഗത്തിലും ശരീഅത്ത് വിശദീകരണ പരിപാടിയിലും പങ്കെടുക്കുക കൂടി ചെയ്തതോടെ ചേരിതിരിവ് പൂര്‍ണമായി. വഹാബി- മുജാഹിദുകളുമായി വേദി പങ്കിടരുതെന്ന സമസ്തയുടെ പഴയ തീരുമാനം ഉയര്‍ത്തിപ്പിടിച്ചാണ് ഇ.കെ ക്കെതിരെ പ്രതിയോഗികള്‍ രംഗത്തുവന്നത്. എന്നാല്‍ മുതലക്കുളം യോഗത്തിനു ശേഷം നടന്ന സമസ്തയുടെ മുശാവറ യോഗത്തില്‍ ഭൂരിപക്ഷവും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ പിന്തുണച്ചു. വിമര്‍ശകര്‍ ഫലത്തില്‍ ഒറ്റപ്പെടുകയായിരുന്നു. പക്ഷേ, സമസ്തയുടെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തില്‍ നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് 'വഹാബി- മൗദൂദി'യെ പോലുള്ളവര്‍ക്ക് സലാം ചൊല്ലാന്‍ പാടില്ലെന്ന ഭാഗം നീക്കം ചെയ്യണമെന്ന ഇ.കെ യുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി യുവജന സംഘത്തിന്റെ (എസ്.വൈ.എസ്) മധ്യ മേഖലാ സമ്മേളനം എറണാകുളത്ത് ചേരാന്‍ തീരുമാനിച്ചത്. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്ത മുശാവറയിലെ ഭൂരിപക്ഷവും സമ്മേളനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ടു. തദ്‌സംബന്ധമായി ഫ്രാന്‍സിസ് റോഡിലെ ഓഫീസിലും ഇന്റര്‍നാഷണല്‍ ലോഡ്ജിലുമായി നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അങ്ങനെ എസ്.വൈ.എസ് മധ്യമേഖലാ സമ്മേളനം 1988 ജനുവരിയില്‍ എറണാകുളത്ത് നടന്നു. സമസ്ത നേതാവും മുസ്‌ലിം ലീഗ് അധ്യക്ഷനുമായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്തുത സമ്മേളനവുമായി സഹകരിക്കരുതെന്ന് പ്രസ്താവനയിറക്കി. എ.പിയും അദ്ദേഹത്തിന്റെ അനുകൂലികളും അതംഗീകരിച്ചില്ല. അതേ ത്തുടര്‍ന്ന് 1989 ഫെബ്രുവരി 18-ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ എ.പി അബൂബക്കര്‍ മുസ്‌ല്യാരെ പുറത്താക്കി. അതോടെ അദ്ദേഹവും അനുയായികളും പ്രത്യേകം സംഘടിച്ചു. അങ്ങനെ സമസ്ത രണ്ട് ഗ്രൂപ്പായി പിളര്‍ന്നു. അവര്‍ എ.പി യുടെയും ഇ.കെ യുടെയും പേരില്‍ അറിയപ്പെട്ടു. രണ്ട് ഗ്രൂപ്പുകള്‍ക്കും വേറെ വേറെ യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ബാല സംഘടനകളുമൊക്കെ രൂപംകൊണ്ടു.
പിളര്‍പ്പ് പള്ളി മഹല്ലുകളെയും മദ്രസകളെയുമെല്ലാം സാരമായി ബാധിച്ചു. തര്‍ക്കവും കേസുമായി വമ്പിച്ച പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. പള്ളികളും മദ്രസകളും അടച്ചുപൂട്ടാനും ഓഹരി വെക്കാനും അത് വഴിവെച്ചു. അടിപിടിയില്‍ നിന്നാരംഭിച്ച് കൊലപാതകം വരെയുള്ള സംഭവങ്ങളുണ്ടായി. പിളര്‍പ്പിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇന്നും തുടരുന്നു. കിടമത്സരങ്ങളും വാദപ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും ക്രിമിനല്‍ കേസുകളും കുറയുകയല്ല, കൂടുകയാണുണ്ടായത്.
സമസ്തയിലെ പിളര്‍പ്പ് മതമേഖലയെയെന്നപോലെ രാഷ്ട്രീയ രംഗത്തെയും ബാധിച്ചു. ഇ.കെ വിഭാഗം മുസ്‌ലിം ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സമീപനമാണ് അന്നു തൊട്ടിന്നോളം സ്വീകരിച്ചുപോന്നത്. അതുകൊണ്ടുതന്നെ എ.പി വിഭാഗം ലീഗുമായി അടുക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. മറുഭാഗത്ത് എ.പി വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുകയാണുണ്ടായത്. അതിനാല്‍ ആദ്യകാലത്ത് അവര്‍ക്ക് അരിവാള്‍ സുന്നി എന്ന മുദ്ര പോലും പതിയുകയുണ്ടായി. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാലക്രമേണ താല്‍പര്യാധിഷ്ഠിത രാഷ്ട്രീയ സമീപനം സ്വീകരിക്കാന്‍ തുടങ്ങി. ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ആവശ്യാനുസൃതം ബന്ധം സ്ഥാപിച്ചു. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ലീഗുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇ. കെ വിഭാഗത്തിന്റെ എതിര്‍പ്പുമൂലം അത് പലപ്പോഴും വിജയിച്ചില്ല.
സമസ്തയിലെ ഇരു വിഭാഗവും മത്സരിച്ച് പള്ളികളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടാക്കി. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാദപ്രതിവാദങ്ങളുമായി കാലം കഴിക്കുന്നു.
ജമാഅത്തുകാരോടും മുജാഹിദുകാരോടും സലാം ചെല്ലാന്‍ പറ്റില്ലെന്നും അവരോടൊപ്പം വേദി പങ്കിടരുതെന്നുമുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയില്ലെങ്കിലും പ്രായോഗിക രംഗത്ത് സൗഹൃദ വേദികളിലും മറ്റു കൂട്ടായ്മകളിലുമൊക്കെ എ.പി വിഭാഗവും പങ്കാളികളാകാറുണ്ട്. വ്യക്തിപരമായി ഞാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ധാരാളം പേര്‍ സമസ്തയുടെ ഇരുവിഭാഗത്തിലുമുണ്ടെങ്കിലും ഇ.കെ വിഭാഗം നേതാക്കളും പണ്ഡിതന്മാരുമാണ് ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കാറുള്ളത്. എ.പി വിഭാഗവുമായി ബന്ധമുള്ള ചേറൂര്‍ അബ്ദു മുസ്‌ലിയാര്‍, ഡോ: ഹുസൈന്‍ രണ്ടത്താണി, അഡ്വ: ഇസ്മായില്‍ വഫ, പ്രൊഫ: അബ്ദുല്‍ ഹമീദ് പോലുള്ളവര്‍ നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു പോരുന്നു.
എ.പി അബൂബക്കര്‍ മുസ്‌ലിയാരും സഹപ്രവര്‍ത്തകരും ഗള്‍ഫ് നാടുകളിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാക്കളും സലഫീ പണ്ഡിതന്മാരുമായി പുലര്‍ത്തുന്ന സൗഹൃദവും ഇസ്‌ലാമിക സാഹോദര്യപരമായ സമീപനവും ഇവിടെയുമുണ്ടെങ്കില്‍ എന്ന് എപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട്.അതുകൊണ്ടുതന്നെ എ.പി വിഭാഗം ലീഗുമായി അടുക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. മറുഭാഗത്ത് എ.പി വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുകയാണുണ്ടായത്. അതിനാല്‍ ആദ്യകാലത്ത് അവര്‍ക്ക് അരിവാള്‍ സുന്നി എന്ന മുദ്ര പോലും പതിയുകയുണ്ടായി. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാലക്രമേണ താല്‍പര്യാധിഷ്ഠിത രാഷ്ട്രീയ സമീപനം സ്വീകരിക്കാന്‍ തുടങ്ങി. ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ആവശ്യാനുസൃതം ബന്ധം സ്ഥാപിച്ചു. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ലീഗുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇ. കെ വിഭാഗത്തിന്റെ എതിര്‍പ്പുമൂലം അത് പലപ്പോഴും വിജയിച്ചില്ല.
സമസ്തയിലെ ഇരു വിഭാഗവും മത്സരിച്ച് പള്ളികളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടാക്കി. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാദപ്രതിവാദങ്ങളുമായി കാലം കഴിക്കുന്നു.
ജമാഅത്തുകാരോടും മുജാഹിദുകാരോടും സലാം ചെല്ലാന്‍ പറ്റില്ലെന്നും അവരോടൊപ്പം വേദി പങ്കിടരുതെന്നുമുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയില്ലെങ്കിലും പ്രായോഗിക രംഗത്ത് സൗഹൃദ വേദികളിലും മറ്റു കൂട്ടായ്മകളിലുമൊക്കെ എ.പി വിഭാഗവും പങ്കാളികളാകാറുണ്ട്. വ്യക്തിപരമായി ഞാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ധാരാളം പേര്‍ സമസ്തയുടെ ഇരുവിഭാഗത്തിലുമുണ്ടെങ്കിലും ഇ.കെ വിഭാഗം നേതാക്കളും പണ്ഡിതന്മാരുമാണ് ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കാറുള്ളത്. എ.പി വിഭാഗവുമായി ബന്ധമുള്ള ചേറൂര്‍ അബ്ദു മുസ്‌ലിയാര്‍, ഡോ: ഹുസൈന്‍ രണ്ടത്താണി, അഡ്വ: ഇസ്മായില്‍ വഫ, പ്രൊഫ: അബ്ദുല്‍ ഹമീദ് പോലുള്ളവര്‍ നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു പോരുന്നു.
എ.പി അബൂബക്കര്‍ മുസ്‌ലിയാരും സഹപ്രവര്‍ത്തകരും ഗള്‍ഫ് നാടുകളിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാക്കളും സലഫീ പണ്ഡിതന്മാരുമായി പുലര്‍ത്തുന്ന സൗഹൃദവും ഇസ്‌ലാമിക സാഹോദര്യപരമായ സമീപനവും ഇവിടെയുമുണ്ടെങ്കില്‍ എന്ന് എപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട്.