അടുക്കരുതെന്നോ
ഇത്രയേ അടുക്കാവൂ എന്നോ
മതിലുകള്‍ എന്തൊരകല്‍ച്ചയാണ്
ഉണ്ടാക്കുന്നത്...
കണ്ണകന്നാല്‍
ഖല്‍ബുമകലുമെന്ന്
വേലി എന്നോട് പറഞ്ഞതാണ്
അതിനപ്പുറവുമിപ്പുറവും
നമ്മുടെ ബന്ധം
എത്ര സുരക്ഷിതമായിരുന്നു!
എത്തിനോക്കി എത്തിനോക്കി
കഴുത്തു കഴച്ച നേരം
മതിലുകള്‍ പിറുപിറുത്തു
ഒരാള്‍ക്കു കടക്കാന്‍ പാകത്തില്‍
മനസ്സിലെങ്കിലും ഒരു വഴിയിടാന്‍....
*************************************
കുണുങ്ങിച്ചിരിച്ചും
ചൊടിച്ചും കരഞ്ഞും കരത്തില്‍
മുറുകെ പിടിച്ചൊരു സ്ലേറ്റുമായ്
പൂവിനും പുല്ലിനും ചുംബനം
നല്‍കി നാം പച്ചകതിരോല
തിങ്ങി നിറഞ്ഞ നെല്‍പാട
വരമ്പിലൂടോടിയ കാലം
പുള്ളിയുടുപ്പില്‍ ചെളി
തെറിപ്പിച്ചതില്‍ ശിക്ഷയായ്
പുസ്തകത്താളില്‍ ഞാന്‍ വെച്ച
മയില്‍പ്പീലി ആകാശം കാട്ടി
നീ കൊന്നതും പിന്നെ,
മിണ്ടാതെ നിന്നൊരെന്‍
ചാരത്തുവന്നു നീ
പുഞ്ചിരിച്ചെന്റെ പിണക്കം
തീര്‍ത്തതും
ചാറ്റല്‍മഴ പെയ്ത നേരത്തു
കയ്യിലെ കൊച്ചുകുടകള്‍
നിവര്‍ത്തിപ്പിടിക്കാതെ
നിളേ നടന്നു നനഞ്ഞു
കുതിര്‍ന്നതും
പരലുകള്‍ നീന്തി തുടിക്കുന്ന
തോട്ടിലാ കുടകള്‍ നിവര്‍ത്തി
പരല്‍മീന്‍ പിടിച്ചതും
കാറ്റൊന്നു വീശിയാല്‍
മാങ്ങപെറുക്കുവാന്‍ മത്സരിച്ചെന്നു നാം
ഓടിയെത്തുന്നതും
അണ്ണാറക്കണ്ണനെ കണ്ടിട്ടിരുവരും
മൂത്തുപഴുത്തൊരു മാമ്പഴം
നല്‍കുവാന്‍ കൊച്ചുകരങ്ങള്‍
ഉയര്‍ത്തി പറഞ്ഞതും
ഇന്നലെയെന്നപോലിന്നും
മനസ്സില്‍ മായാതെ മിന്നി
തിളങ്ങിടുമ്പോള്‍,
എവിടെന്നറിയാത്ത
കൂട്ടുകാരീ, നിന്നെ
ഒരുനോക്കുകാണുവാനാശയുണ്ട്.