ഓര്‍മപ്പെടുത്തല്‍

ഡോ: മെഹറൂഫ് രാജ്‌ No image

സര്‍ ഒന്ന് വന്നുനോക്കണം - കൊറേ നേരമായി വന്നിട്ട്. ഇതുവരെ ആരും വന്നില്ല. തൊഴുകൈയ്യോടെ ആ മറുനാടന്‍, മുറി മലയാളത്തില്‍ പറഞ്ഞു.

ആരാ രോഗി - അതാ സാര്‍ ആ വണ്ടിയില്‍ അയാള്‍ കാഷ്വല്‍റ്റിയിലെ ഒരു മൂലയിലെ ട്രോളിയിലേക്ക് ചൂണ്ടി. ഒരു സ്ത്രീ, ചെറുപ്പക്കാരി ചുറ്റും കുറേ സ്ത്രീകളും ഏതാനും പുരുഷന്മാരും കൂടി നില്‍ക്കുന്നു. ഒക്കെ അന്യസംസ്ഥാന തൊഴിലാളികള്‍. മുഷിഞ്ഞ വസ്ത്രങ്ങളില്‍ എല്ലാവരുടെയും മുഖങ്ങളില്‍ അമ്പരപ്പ്.

സന്ധ്യ സമയം - കാഷ്വല്‍റ്റിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഡ്യൂട്ടിമാറുന്ന നേരം. പൊതുവേ വൈകുന്നേരങ്ങളില്‍ വന്‍തിരക്കായിരിക്കും. റോഡ് ആക്‌സിഡന്റില്‍ പെട്ടവര്‍, മറ്റ് ആസ്പത്രികളില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടവര്‍, സീരിയസ് രോഗങ്ങളുമായി എത്തുന്ന മറ്റുള്ളവര്‍ എല്ലാം കൂടെ കൂട്ടപ്പൊരിച്ചിലിന്റെ സമയം.

ഇന്നാണെങ്കില്‍ പതിവിലും കൂടുതല്‍ തിരക്ക്. കാഷ്വല്‍റ്റിയിലെ എല്ലാ കോട്ടുകളും ഫുള്‍. അതിനു പുറമേ ട്രോളികളിലും കുറേപ്പേര്‍. ഡോക്ടര്‍മാരും നഴ്‌സുമാരും നഴ്‌സിങ്ങ് അസിസ്റ്റന്റുമാരും ഓടി നടക്കുന്നു. സെക്യൂരിറ്റിക്കാര്‍ കൂടെ വന്ന ജനക്കൂട്ടങ്ങളെ അകറ്റുന്നു. ഒതുക്കി നിര്‍ത്തുന്നു. ആകെ ബഹളമയം ഫോണുകള്‍ നിര്‍ത്താതെ അടിക്കുന്നു. രാഷ്ട്രീയക്കാരും നേതാക്കളും, പോലീസുദ്യോഗസ്ഥരും ഡിപ്പാര്‍ട്ടുമെന്റ് മേധാവികളും ഒക്കെ വിളിക്കുകയാണ്.

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം സദാസമയവും ചലനാത്മകമാണ്. വികാരങ്ങള്‍ അണപൊട്ടുന്നയിടം. പക്ഷെ അവ നോക്കിയിരിക്കാന്‍ നേരമില്ലാത്ത സ്ഥലം. മരണ ദേവന്‍ അദൃശ്യനായി എപ്പോഴും ചുറ്റിനടക്കുന്ന പരിസരം. അഹന്ത കൊണ്ടും അറിവില്ലായ്മകൊണ്ടും അശ്രദ്ധ കൊണ്ടും മനുഷ്യന്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍. പ്രകൃതിയും ദൈവവും അറിഞ്ഞു നടക്കുന്ന വേറെയും. കൈയ്യും കാലുമില്ലാതെയെത്തുന്നവര്‍, ചതഞ്ഞരഞ്ഞവര്‍, വിഷം കഴിച്ചവര്‍, തൂങ്ങിയിട്ട് മരിച്ചവരും മരിക്കാത്തവരും - വിവിധങ്ങളായ അസുഖങ്ങളാല്‍ പല അവയവങ്ങളും തകര്‍ന്നവര്‍ - തകര്‍ന്ന മനസ്സുമായി അടുത്ത ബന്ധുക്കള്‍. ജീവച്ഛവങ്ങളായി ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, മക്കള്‍... മിക്കവരും സാധാരണക്കാര്‍ - സമ്പന്നര്‍ സമീപിക്കുന്നത് മിക്കപ്പോഴും സ്വകാര്യ സ്ഥാപനങ്ങളായിരിക്കുമല്ലോ. ഇവിടെ കുറെ സമയം ചെലവഴിക്കുന്നതും സംഭവങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതും ഒരു മികച്ച ചികിത്സയാണ്, മനുഷ്യന്‍ കൂടുതല്‍ വിനയവും മനുഷ്യത്വവുമുള്ളവനുമായി മാറാന്‍.

ട്രോളിയിലെ രോഗി ഏതോ നാടോടിയാണ്. മെഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത് തമ്പടിച്ച കൂട്ടത്തില്‍ പെട്ടവള്‍. യുവതിയാണ് കൂടെ രണ്ട് പെണ്‍കുട്ടികള്‍. ഒന്നിന് രണ്ടു രണ്ടര വയസ്സായി കാണും. മറ്റേതിന് ഒരാറുമാസവും. ചെറിയ കുട്ടി കൂടെയുളള ഒരു സ്ത്രീയുടെ ഒക്കത്ത്. മൂത്തത്... ആകെ പേടിച്ചരണ്ട് ഒരു പുരുഷന്റെ കൈ പിടിച്ച് നില്‍ക്കുന്നു.

 ആ സ്ത്രീ വിഷം കഴിച്ചതാണ്. ചര്‍ദ്ദിച്ച് അവശയായി ബോധമില്ലാതെ കിടക്കുകയായിരുന്നുവത്രെ. കുട്ടികള്‍ കരഞ്ഞുകൊണ്ടു സമീപത്തും. ഭര്‍ത്താവ് വേറെ ഏതോ സ്ത്രീയുടെ കൂടെ പോയതാണ് കാരണം. കൂടെയുള്ളവരൊക്കെ സ്വന്തം ഏര്‍പ്പാടുകളില്‍ മുഴുകിയിരിക്കുന്നതു കാരണം താമസിച്ചാണവളെ കണ്ടെത്തിയത്.

അവള്‍ക്ക് ബോധമില്ല. കണ്ടമാനം ഛര്‍ദിച്ചിരിക്കുന്നു. കുറെ നെഞ്ചിനകത്തുമെത്തിയിട്ടുണ്ട്. ഞരങ്ങുന്നു. കൂടെയുളളവരെ മാറ്റിനിര്‍ത്തി. ചെറിയ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാനായില്ല. ഒരു താമരമൊട്ട്. അസാധാരണ ആകര്‍ഷകത്വം.

ഡ്യൂട്ടി ഹൗസ് സര്‍ജനെ വിളിച്ചു...

ഉത്സാഹി. ഗള്‍ഫില്‍ ജനിച്ചുവളര്‍ന്നവന്‍ അത്തരക്കാരെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണര്‍ത്തുവാനുള്ളത് കൂടിയാണ് വൈദ്യവിദ്യാഭ്യാസം പലപ്പോഴും വേണ്ട രീതിയില്‍ നടക്കാതെ പോകുന്നത് ഇതാണ്.

അഡ്മിഷന്‍ നടപടി നടക്കുന്നു. സുമന്‍ വന്നു പറഞ്ഞു സര്‍ അവരുടെ കൂടെയുള്ളവരൊക്കെ സ്ഥലം വിട്ടു. ഒരു സ്ത്രീയൊഴികെ. അവര്‍ ആ ചെറിയ കുട്ടിയെ എടുത്തു നില്‍ക്കുകയാണ്.. ...

 ****   ****    ****

സാര്‍ എന്താ ചെയ്ക ഐസിയു അഡ്മിഷന്‍  വേണ്ട രോഗിയാണ് ആറു മാസം പ്രായമുള്ള കുട്ടി ഒരു ബൈ സ്റ്റാന്റുപോലുമില്ല. 

സുമന്‍ - വിഷമിക്കല്ലേ എന്തായാലും നേരിട്ടല്ലേ പറ്റൂ. ഡോന്റ് ഗെറ്റ് അപ്‌സെറ്റ് ഡോക്ടര്‍ ഈസ് എ സോഷ്യല്‍ ലീഡര്‍. നമ്മള്‍ സിറ്റേഷന്‍ മാനേജ് ചെയ്യാന്‍ പോവുകയാണ്.

സുമന്റെ മുഖം വിടരുന്നതു കണ്ടു. ഒരു പക്ഷെ മനസ്സിലും ചിന്തയിലും  എവിടെയെക്കെയോ എന്തൊക്കെയോ വേലിക്കെട്ടുകള്‍ പൊളിയുകയോ ചങ്ങലകള്‍ അഴിയുകയോ ആവാം........

പായ തള്ളക്കും കുഞ്ഞിനും മാക്‌സികളും ഉടുപ്പുകളും പാല്‍പ്പൊടി ഒക്കെ ക്ഷിപ്രമെത്തുന്നു. മുതിര്‍ന്ന സ്ത്രീകള്‍ സ്‌ക്രീന്‍ വെച്ച് കാതംബരിയെ വൃത്തിയാക്കുന്നു. മാക്‌സിയുടുപ്പിക്കുന്നു. ചെറുപ്പക്കാരികള്‍ ആ അരുമക്ക് കലക്കിയ പാല്‍ ഊട്ടുന്നു.

ദിവസങ്ങള്‍ കഴിയുന്നു കാതംബരി മെച്ചപ്പെടുന്നു. 

... സുമന്‍ മിക്കപ്പോഴും ഫിമെയില്‍ വാര്‍ഡില്‍ തന്നെ

.... കാതംബരി നോര്‍മലായി സൈക്യാട്രി കണ്‍സല്‍ട്ടേഷന്‍ കഴിഞ്ഞു അതാണ് പതിവ്. ആത്മഹത്യാ ശ്രമം നടത്തുന്നവര്‍ ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പ് സൈക്യാട്രിസ്റ്റിനെ കാണണം. 

.... പിറ്റേന്ന് രാവിലെ വാര്‍ഡ് നഴ്‌സ് വിളിക്കുന്നു. 'സര്‍, നമ്മുടെ കാതംബരിയും കുഞ്ഞും അബ്‌സ്‌കോണ്ട് ചെയ്തു' വാര്‍ഡിലെത്തിയപ്പോള്‍ ആകെ വിഷാത മൂകത കുറെ ദിവസങ്ങള്‍ ഒരു കുരുന്നിന് ചുറ്റും നൃത്തം വെച്ചിരുന്ന മനസ്സുകള്‍ പെട്ടന്ന് നിര്‍ജീവങ്ങളായതുപോലെ.

.... സുമന്‍ കണ്ണുകള്‍ സജലങ്ങളായി തുളുമ്പുന്നു. എന്തിന്റെയൊക്കയോ ഓര്‍മ്മപ്പെടുത്തല്‍...

 

പുസ്തകം: വിട പറയാനാവാതെ

രചന:   ഡോ: ടി.പി മെഹറൂഫ് രാജ് 

പ്രസാധനം: നോളജ്  ഇന്ത്യ പബ്ലിഷേഴ്‌സ്

വില: 120

 

 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top