ഓത്തുപള്ളിയും കൈയെഴുത്ത് പെരുന്നാളും

ടി.വി. അബ്ദുറഹിമാന്‍കുട്ടി No image

സ്‌കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഏകാധ്യാപക പഠനശാലകളായിരുന്ന ഓത്തുപള്ളിയും കുടിപള്ളിക്കൂടവും സജീവമായിരുന്നു.

ബലിപെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചുപോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു മുസ്‌ലിം കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍-പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും ഈ ആചാരത്തെ വിളിച്ചിരുന്നു. ഇത് മുസ്‌ലിം ശിശുപാഠ ശാലകളില്‍ സാഘോഷം കൊണ്ടാടി.

മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഏതാണ്ട് ഒന്‍പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ് (എഴുത്തുകോല്‍), തേനോ പനിനീരോ ചേര്‍ത്ത മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക ഇഖ്‌റഅ് ബിസ്മി തുടങ്ങിയ ഖുര്‍ആന്‍ സൂക്തവും, 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ' (റബ്ബി സിദിനീഇല്‍മന്‍) എന്നീ വിശുദ്ധ വചനങ്ങളും എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്.

ഒരു മുക്കാല്‍, രണ്ട് മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ തുടങ്ങിയ നാണയത്തുട്ടുകള്‍ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ച് ഗുരുദക്ഷിണ നല്‍കും. മധുര പാനീയങ്ങളും പലഹാരങ്ങളും ചീരണിയും ഭക്ഷണവും കഴിച്ച് സമംഗളം പര്യവസാനിക്കും. പലയിടത്തും പൂര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി. കാലാന്തരത്തില്‍ ഈ സമ്പ്രദായം മദ്രസ്സകളിലേക്കും മാപ്പിള സ്‌കൂളുകളിലേക്കും വ്യാപിച്ചു. ചില പ്രദേശങ്ങളില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു.

ചില ഓത്തുപള്ളികള്‍ സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പഠനത്തിന് മുസ്‌ലിം പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ രീതി തുടര്‍ന്ന് വന്നത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതെ സ്‌കൂളില്‍ ഭൗതിക പഠനം ആരംഭിക്കും.

ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്‌കൂളുകളില്‍ ഉച്ചക്കോ അതിനുശേഷമോ ലഘു ഭക്ഷണം വിതരണം ചെയ്യും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചൊ, കഞ്ഞി കുടിച്ചൊ പൈദാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല.

പല മാപ്പിള സ്‌കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും മൊല്ലാക്കന്മാരുടെ തീവ്രശ്രമത്താലാണ്. തന്മൂലം മൊല്ലാക്കന്മാരുടെ സേവനം മാപ്പിള സ്‌കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീരപ്രദേശങ്ങളിലെ പല സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ അവരെ കുളത്തിലും പുഴയിലും കടലില്‍പോലും ഇറങ്ങി പിടിച്ച് സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് മൊല്ലാക്കന്മാരായിരുന്നു. 

മുല്ല എന്ന പേര്‍ഷ്യന്‍ പദത്തിന്റെ പരിവര്‍ത്തിത രൂപമാണ് മൊല്ല. മൊല്ല എന്നാല്‍ പണ്ഡിതനെന്നര്‍ഥം. ഇറാനില്‍ ഔദ്യോഗിക അനൗദ്യോഗിക തലങ്ങളില്‍ അത്യുന്നത പദവി അലങ്കരിക്കുന്ന പലരുടെയും പേരിനൊപ്പം മുല്ല എന്ന് ചേര്‍ത്ത് കാണാം. മുല്ലാ നാസറുദ്ദീന്‍ കഥകള്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കം. വടക്കന്‍ കേരളത്തില്‍ മൊല്ലാക്കയെ സീതിയെന്നും വിളിച്ചിരുന്നു.

കുട്ടികള്‍ ഗുരുനാഥന്മാരെ ആദ്യകാലത്ത് മൊല്ല, മൊല്ലാക്ക എന്നും പിന്നീട് മുഅല്ലിം, ഉസ്താദ്  എന്നും വിളിക്കുന്നു. മലബാറിലെ മൊല്ലമാര്‍ അറബി-മലയാള രചനകളും പ്രാഥമിക കിത്താബുകളും പഠിച്ചവരാണ്. അദ്ധ്യാപകന്‍, സാഹിത്യകാരന്‍, ദല്ലാള്‍, നാട്ടുമധ്യസ്ഥന്‍, നിമിഷകവി, വൈദ്യന്‍, മുക്രി, ഇമാം തുടങ്ങിയ പല വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സാധാരണക്കാരുമായി കൂടുതല്‍ ബന്ധം മൊല്ലമാര്‍ക്കാണ്. നിക്കാഹ് വേളകളില്‍ ഖുതുബ ഓതല്‍ അധികവും മുക്രി പദവി അലങ്കരിക്കുന്ന പഠിച്ച മൊല്ലമാരാണ്.

മുസ്‌ലിയാമ്മാരും മുദരിസമ്മാരും കിത്താബു (മതഗ്രന്ഥം) കളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്മാരാണ്. ചില മഹല്ലുകളിലെ അവസാനവാക്ക് മുസ്‌ല്യാന്മാരുടെയും മുദരിസ്സന്മാരുടേതുമായിരുന്നു. സ്‌കൂളുകളില്‍ മൊല്ലാസാര്‍ മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഇവരുടെ മാതൃകാപരമായ സേവനം പഠിതാക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ  സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുകരണീയ മാതൃകയാണ്.

മണ്‍മറഞ്ഞ ഒ.ഒ. മുഹമ്മദ് മുസ്‌ലിയാര്‍, പള്ളിത്താഴത്ത് കുഞ്ഞി മരക്കാര്‍ മുസ്‌ലിയാര്‍, പി.ടി. മുഹമ്മദ് മുസ്‌ലിയാര്‍, ഓത്തുപള്ളി അബ്ദുല്ല മൊല്ല, പി.പി. ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ (പുതുപൊന്നാനി), ബാവ മുസ്‌ലിയാര്‍, കുഞ്ഞിമരക്കാര്‍ മുസ്‌ലിയാര്‍ (കടവനാട്), കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍, നൂഹ് മുസ്‌ലിയാര്‍, കണ്ണാടക്കാരന്‍ അസൈനാര്‍ മുസ്‌ലിയാര്‍, കുഞ്ഞാലന്‍ മുസ്‌ലിയാര്‍, ബാവ മുസ്‌ലിയാര്‍, ഇമ്പിച്ചിമൊല്ല, ഉമ്മര്‍ മുസ്‌ലിയാര്‍, ബാവമൊല്ല, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹൈദ്രോസ്സ് മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, മൊഞ്ചന്‍മൊല്ലാക്ക, കുഞ്ഞാലി മുസ്‌ലിയാര്‍, സല്‍മ്മാട്ടി മൊല്ലാക്ക, കലന്തര്‍ മുസ്‌ലിയാര്‍, ഏയ്ന്തുഹാജി, മമ്മിക്കുട്ടി മുസ്‌ലിയാര്‍, ഒ.എന്‍.വി. കാദര്‍ മുസ്‌ലിയാര്‍, മാമുട്ടി മുസ്‌ലിയാര്‍, മമ്മിക്കുട്ടി മുസ്‌ലിയാര്‍, കൊട്ടിലിങ്ങല്‍ ഉമ്പായി മുസ്‌ലിയാര്‍, ബീരാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (പൊന്നാനി), മൊല്ലാത്തിമാരായ ഇബ്രാഹീമ എന്ന ഉമ്മാവുമ്മ, ആയിശക്കുട്ടി ഉമ്മ, ആമിനാ ഹജ്ജുമ്മ, തിത്താവുമ്മ, പള്ളിത്താഴത്ത് ആമിന ഉമ്മ (പുതുപൊന്നാനി), വി. ദൈനത്ത, കയ്യത്ത, ആയിഷത്ത, ആമിന്‍ത്ത, ഐസീവിത്ത, പാത്തുണ്ണിത്ത, ഇഞ്ഞമ്മ, പള്ളീലമ്മായി (പൊന്നാനി) തുടങ്ങിയ പലരും ഓത്തുപള്ളി മേഖലയിലും, കൊല്ലന്‍പടിയിലെ കുട്ടാവു ആശാന്‍ കുടിപ്പള്ളിക്കൂട രംഗത്തും പൊന്നാനിയിലും പരിസരത്തും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ച് പാദമുദ്ര ചാര്‍ത്തിയ ഗുരുവര്യരാണ്.

1921 മലബാര്‍ കലാപത്തിന് കാരണം മലബാറിലെ മാപ്പിളമാരുടെ വിദ്യാവിഹീനത കൊണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓത്തുപള്ളികളില്‍ ചിലത് മാപ്പിള സ്‌കൂളുകളാക്കി അംഗീകാരം നല്‍കുകയും വാര്‍ഷിക ഗ്രാന്റായി ഒരു തുക നല്‍കുകയും ചെയ്തു. മൊല്ലമാരില്‍ ചിലര്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും രണ്ട് വര്‍ഷത്തെ അദ്ധ്യാപക പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കി അദ്ധ്യാപകരായും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചു.

ഓതിക്കന്‍ എന്നാണ് ഗുരുവിനെ ബ്രാഹ്മണര്‍ വിളിച്ചിരുന്നത്. ഓതിക്കനില്‍ നിന്ന് കേട്ട് പഠിക്കുന്നതിനാല്‍ വേദപഠനത്തെ ഓത്ത് എന്ന് വിളിച്ചു. ഇത്തരം പഠന ശാലകള്‍ ഓത്താന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്താന്‍ മഠങ്ങളും കളരികളും സ്ഥാപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും പാരായണം ചെയ്യുന്നതിനും മുസ്‌ലിംകളും ഈ വാക്ക് തന്നെ പ്രയോഗിച്ചു.

പാലി ഭാഷാ പദമാണ് പള്ളി. ബുദ്ധ-ജൈന മതവിഭാഗങ്ങളുടെ പ്രാര്‍ഥനാമന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂത-ക്രൈസ്തവ-മുസ്‌ലിം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിച്ചു. വീടുകളുടെ കോലായകളിലും, പള്ളികള്‍, മൊല്ലാക്കന്മാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവിടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡ്ഡുകളിലും നടന്ന് പോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.

പലയിടത്തും അഡ്മിഷന് നിശ്ചിത സമയം നിര്‍ണ്ണയിച്ചിരുന്നില്ല. രക്ഷിതാവിന്റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനംകുറഞ്ഞ മരപ്പലക (ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, കലമ് (എഴുത്തുകോല്‍) അറബിമഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത്. ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ആക്ടിങ്ങായി ഈ ചുമതല മൊല്ലാക്കന്മാരുടെ സഹധര്‍മിണികളും എറ്റെടുത്തു.

പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടാന്‍ അല്‍പസമയം മുമ്പായിരിക്കും ഓരോ ദിവസത്തേയും പഠനത്തിന്റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്.

ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതികൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ ഏറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. ഈ അവസരത്തിലെ കൂട്ടശബ്ദം ഫര്‍ലോങ്ങുകളുടെ ചുറ്റളവില്‍ കേള്‍ക്കാറുണ്ട്. മൊല്ലാക്ക ഒരു ക്ലാസ്സിലായിരിക്കുമ്പോള്‍ ഇതര ക്ലാസ്സുകളില്‍ ക്രമസമാധാന പ്രശ്‌നവും ഉണ്ടാകാറുണ്ട്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠനസമയം രാവിലെ പത്ത് മണിവരെ നിജപ്പെടുത്തി.

സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുമുണ്ടായിരുന്നു. ഇവ അധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലൂദ്, കിസ്സ പാട്ടുകള്‍ അധിക പഠന വിഷയങ്ങളായിരുന്നു. അധ്യാപികയെ ഉസ്താദ്, മൊല്ലാത്തി, മൊല്ലാച്ചി എന്ന് ആദരപൂര്‍വം വിളിച്ചു. പൊന്നാനിക്ക് പുറമെ തിരൂരങ്ങാടി, പറവണ്ണ, വെളിയംകോട്, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പെണ്‍ ഓത്തുപള്ളികള്‍ അധികവും. പാത്താവുമ്മ, റുഖിയാബീവി, ഉസ്താദ് കുഞ്ഞാമിനാ, ഉസ്താദ് ആയിശാത്ത, എച്ച്. ഫാത്തിമ, ഉസ്താദ് സൈനബ തുടങ്ങിയവര്‍  വിവിധനാടുകളില്‍ ഈ രംഗത്ത് പ്രസിദ്ധിനേടിയവരായിരുന്നു. മൊല്ലാക്കന്മാരെ പോലെ തന്നെ ചില മൊല്ലാത്തികളും പ്രദേശത്തെ വീടുകളില്‍ ഖത്തം ഓതാനും, മാല, മൗലൂദ് പാരായണത്തിനും പോയിരുന്നു. പഠനത്തിന് പല രീതികളും പ്രചാരത്തിലുമുണ്ടായിരുന്നു.

ആറ് മുതല്‍ പതിനാറു വയസ്സ് വരെയാണ് അധികവും പ്രായപരിധി. കുട്ടികള്‍ എത്രയായാലും അധ്യാപകന്‍ ഒന്ന് മാത്രം. എല്ലാവര്‍ക്കും ദിവസവും പാഠം മാറ്റിക്കൊടുക്കണം. മുമ്പത്തെ പാഠം പഠിച്ചോയെന്ന് പരിശോധിച്ചതിനു ശേഷം ചെറിയവര്‍ക്ക് പലകയില്‍ എഴുതിയും മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ മാറ്റി ഓതിയും കൊടുക്കും. മിക്കയിടത്തും ഖുര്‍ആന്‍ മാത്രമേ പഠിപ്പിക്കുകയുള്ളു.

സൂറത്തുന്നാസു മുതല്‍ 'അമ്മ' ജുസ്അ് വരെ പലകയില്‍ എഴുതിക്കൊടുത്താണ് അധികവും പഠിപ്പിക്കുക. അതിന് ശേഷമേ മുസ്ഹഫ് എടുക്കുകയുള്ളു. ഫാതിഹ, അല്‍ഖാരിഅ, സബ്ബിഹിസ്മ, അമ്മ ഇവയുടെയെല്ലാം തുടക്കം ഓരോ സ്റ്റേജുകളായി കണക്കാക്കപ്പെടും. ഈ തുടക്കങ്ങള്‍ക്കെല്ലാം ഉസ്താദിന് കാശ് ഇത്ര കൊടുക്കണമെന്ന് വ്യവസ്ഥയില്ല. ചിലരുടെ വീടുകളില്‍ 'ചൊല്ലിക്കല്‍' ചടങ്ങ് നടത്തും. –അന്ന് അടുത്ത കുടുംബങ്ങളെല്ലാം വീട്ടില്‍ വന്നുകൂടും. നല്ല ആഹാരവും ഉണ്ടായിരിക്കും. ഉസ്താദിന് കൊടുക്കേണ്ട കാശ് എല്ലാവരും കൂടിയെടുത്ത് ഒപ്പിക്കും. അതില്‍ സ്ത്രികളും പങ്കെടുക്കും. അത് ചിലപ്പോള്‍ ഒരു നല്ല തുക തന്നെയുണ്ടായിരിക്കുകയും ചെയ്യും. ചില ഉസ്താദന്മാര്‍ക്ക് മിക്ക രാത്രികളിലും ചൊല്ലിക്കല്‍ ഉണ്ടാകും. ആദ്യമായി അറബി അക്ഷരങ്ങളുടെ പേരാണ് പഠിപ്പിക്കുക. ഉച്ചാരണം മിക്കവാറും മലയാളത്തിലായിരിക്കും ഉദാ: അലിപ്പ്, ഖാപ്പ്, കേപ്പ്. പിന്നീട് അ/കാരം. ഇ/കാരം, ഉ/കാരം മുതലായ സ്വരങ്ങള്‍ ശീലിപ്പിക്കും. അതിനൊരു പ്രത്യേക സ്വഭാവമാണ് സ്വീകരിച്ചിരുന്നത്.     

അലിഫിന് ആ-അ, അലിഫിന് ഈ-ഇ, അലിഫിന് ഊ-ഉ, അലിഫിന് അ്-അ്, ബക്കൂബ-ബ, ബക്കൂബ-ബി, ബക്കൂബ-ബു, ബക്കൂബ-ബ്. റാക്കിറാ-റ, റക്കിറാ-റി, റക്കിറീ-റു, റക്കിറാ-റ്, സിനൂസാ-സ, സിനൂസാ-സി, സിനൂസാ-സു, സിനൂസാ-സ്.     

ഇത് കഴിഞ്ഞാ ബാക്ക് ശദ്ദ്‌ട്ടെ ബക്കൂബ ശദ്ദ്‌ട്ടെ ബക്കൂബീ-ബ്ബി, ബാക്ക് ശദ്ദ്‌ട്ടെ ബക്കൂബൂ-ബ്ബു, ബാക്ക്ശദ്ദ്‌ട്ടെ ബക്കൂബ്-ബ്ബ് അങ്ങനെ തുടരുന്നു. അത് കഴിഞ്ഞാല്‍ അലിപ്പിന്ന് അന്‍-അന്‍ അലിപ്പിന്ന് ഇന്‍-ഇന്‍, അലിപ്പിന്ന് ഉന്‍-ഉന്‍, ബക്കൂബന്‍-ബന്‍, ബക്കൂബിന്‍-ബിന്‍, ബക്കൂബുന്‍-ബുന്‍-ബുന്‍. അത് കഴിഞ്ഞാല്‍ അലിപ്പാലിപ്പ്-ആ, ബാഅലിപ്പ്-ബാ, താഅലിപ്പ്-താ, ജീമലിപ്പ-ജാ തുടങ്ങി പല രീതിയിലും വായിച്ചോത്ത് നടക്കും.

ഈ രീതിയനുസരിച്ച ്പഠിക്കുന്നതിന് വായിച്ചുകൂട്ടി പഠിക്കുക എന്നാണ് പറയാറ്. 'അമ്മജുസ്അ്'കഴിയുന്നതുവരെയെങ്കിലും ഇങ്ങനെ പഠിക്കലായിരുന്നു അക്കാലത്തെ രീതി. ഇങ്ങനെ പഠിച്ചാല്‍ മാത്രമേ ശരിയാകുവെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. പലകയില്‍ എഴുതി പഠിപ്പിക്കുന്ന സമ്പ്രദായം മലബാറിന് പുറത്തും ചില അറേബ്യന്‍ രാജ്യങ്ങളിലും പതിവുണ്ടായിരുന്നു.

അലിഫിന് അ-അ, അലിഫിന് ഇ-ഇ, അലിഫിന് ഉ-ഉ, ബാക്ക് ബ-ബ, ബാക്ക് ബി-ബി, ബാക്ക് ബു-ബു, താക് ത-ത, താക് തി-തി, താക് തു-തു, ജീമന്‍ ജ-ജ, ജീമന്‍ ജി-ജി,   ജീമന്‍ ജു-ജു. അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക്  രണ്ടു പുള്ളി മേലെ, 'സാ'ക്ക് മൂന്ന്ു പുള്ളി മേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടുപുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കിസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബാ, ബാക്ക് കിസറ് ബി, ബാക്ക് ളമ്മ് ബു തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠ്യഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായാലാണ് ഖുര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസ്സോ ഇല്ലായിരുന്നു.

ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സൂക്തം ഓതി പഠിച്ചിരുന്ന  രീതിയുടെ ഒരുദാഹരണം ഇങ്ങനെ. 'ബാക് ബീ സീന് കെട്ടു ബിസ്, മീമന്‍ മീ-ബിസ്മി, ലാമിന് സെദ്ദ് ലാമന്‍ ലാ ഐകഹി-ല്ലാഹി, റാക് സെദ്ദും റകറ ഹാകെട്ട്-റഹ്, മീമ് മാ നൂനി- മാനി, റാക്ക് സെദ്ദും റക്ക്‌റ ഐകഹി റഹ് മീമന്‍മി-റഹീം'. ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളും ഈ രീതിയില്‍ പഠിപ്പിച്ചിരുന്നു.

ആരംഭത്തില്‍ അലിഫ് മുതല്‍ അറബി അക്ഷരമാല പഠിപ്പിക്കും. തുടര്‍ന്ന് പുള്ളി ഉള്ള അക്ഷരങ്ങളും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കും. പിന്നീട് ഓരോ അക്ഷരത്തിന് ശേഷം നീട്ടാഅലിഫ് ചേര്‍ത്ത് നീട്ടി ചൊല്ലി പഠിപ്പിക്കും. ഫതഹ്, കിസറ്, ളംമ് എന്നീ ഹര്‍ക്കത്തുകള്‍ ചേര്‍ത്തായിരുന്നു തുടര്‍ന്നുള്ള പഠനം. അടുത്ത പഠനം അക്ഷരങ്ങള്‍ ചേര്‍ത്തുള്ള കൂട്ടെഴുത്താണ്. ഫാത്തിഹ പഠനത്തോടെയാണ് വായിച്ചോത്ത് തുടര്‍ന്ന് ക്രമാനുഗതമായി ഖുര്‍ആനിലെ ചെറിയ അദ്ധ്യായങ്ങള്‍ ഓതി പഠിക്കും. ഇതാണ് മറ്റൊരു രീതി.

പലയിടത്തും റബ്ബിയസ്‌സിര്‍ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന പഠിച്ചാണ് കൂട്ടിവായന ആരംഭിക്കാറ്.

 മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണ പഠനം വേഗത്തില്‍ അഭ്യസിക്കുമെങ്കിലും പലരും കൗമാരപ്രായം എത്തിയാല്‍ പോലും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാറില്ല.

ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്മാരെയും ഗുരുക്കന്മാരെയും നിയോഗിച്ചിരുന്നതു പോലെ പല മുസ്‌ലിം തറവാടുകളില്‍ മൊല്ലാമാരെയും മൊല്ലാത്തിമാരെയും നിയമിച്ചു. ഗുരുനാഥ (മൊല്ലാത്തി) കളുടെ നേതൃത്വത്തില്‍ വീടുകളിലും ഈ സമ്പ്രദായം തുടര്‍ന്നു. ബഹുഭൂരിപക്ഷം പെണ്‍കുട്ടികളെയും കൂടിയാല്‍ പത്ത് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓത്തുപള്ളി, സ്‌കൂള്‍ പഠനങ്ങള്‍ നിര്‍ത്തി അന്യ പുരുഷന്മാര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വീട്ടിനകത്ത് തന്നെ പാര്‍പ്പിക്കും. ഈ സമ്പ്രദായത്തെ അകം അടക്കല്‍ എന്നാണ് പറയാറ്.

ഖുര്‍ആനും ഇസ്‌ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിച്ചു.  ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തത്തുല്യമായ പ്രതിഫലം മൊല്ലമാര്‍ക്കും നല്‍കി. ഫാതിഹ, അമ്മ, തബാറ, യാസീന്‍ എന്നീ സൂറത്തുകള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്റെ  കല്ല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖത്തം തീര്‍ക്കുമ്പോഴും  ആണ്ട് ദിവസങ്ങളിലും ചില പ്രത്യേക മാമൂലുകളും എം.എസ്. വെള്ളത്തുണിയും തൂവെള്ള ഓയില്‍ തട്ടവും മറ്റും നല്‍കി. സാമ്പത്തിക ശേഷിയനുസരിച്ച് ചിലവീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച് വരെ പറനെല്ലും കാണിക്കയായി ലഭിച്ചിരുന്നു.

ഓത്തുപള്ളിയിലെയും മാപ്പിള സ്‌ക്കൂളുകളിലെയും പഠനങ്ങള്‍ ആരംഭിച്ചിരുന്നത് ഫാത്തിഹയും ദുആ (പ്രാര്‍ത്ഥന)യും ചൊല്ലിക്കൊണ്ടായിരുന്നു. ഓത്തു പള്ളി പഠനം കഴിഞ്ഞാല്‍  ദര്‍സ്സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബിലെ മുതഫരിദ് ഓതി കൊണ്ടായിരുന്നു ഉപരിപഠനത്തിന്റെ ആരംഭം. ഉയര്‍ന്ന കിത്താബുകള്‍ ഓതിപഠിച്ച പണ്ഡിതകളായ മഹതികള്‍ പല തറവാടുകളിലും ഉണ്ടായിരുന്നു. തന്മൂലം കുടുംബ സംസ്‌കരണത്തിന് ഇത് കാരണമായി. ഇത്തരം പല മഹതികളെയും പണ്ഡിതരായ മുസ്‌ലിയാക്കന്മാര്‍ വിവാഹം ചെയ്ത് പണ്ഡിത പരമ്പര്ക്ക് ആരംഭം കുറിച്ചു.

ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചുള്ള സംഖ്യയാണ് പ്രതിഫലമായി നല്‍കാറ്. യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ഥമായി 'വജിഹില്ലാഹിക്ക് (ദൈവിക പ്രതിഫലത്തിന്) വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരും വിരളമല്ല. മതനിഷ്ഠയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ധപട്ടിണിയിലും മുഴുപട്ടിണിയിലും ജീവിത പ്രാരാ ബ്ധത്തിലും ശാന്തിയും സമാധാനവും മനസ്സുഖവും ലഭിച്ചിരുന്നു. അത്രയും നിഷ്‌കാമമായിരുന്നു അവരുടെ സേവനം.

ശിക്ഷാരീതികള്‍ പ്രാകൃതമായി രുന്നു. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീ ച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കി. അക്കാലത്തെ രക്ഷാകര്‍തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍ ക്കൊണ്ടു. മൊല്ലാക്കയുടെചൂരല്‍ പതിഞ്ഞ ഭാഗം നരകാഗ്നിക്ക് നിഷിദ്ധമെന്നാണ് വാമൊഴി. ചിലയിടങ്ങളില്‍ ചില മൊല്ലാക്കന്മാര്‍ ഓത്തുപള്ളിയിലും സ്‌കൂളിലും പോകാന്‍ മടികാണിക്കുന്ന കുട്ടികളെ ചിരട്ടമാലയിട്ട് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. ഈ ശിക്ഷ അനുഭവിച്ച മിക്ക കുട്ടികളും പിന്നീടൊരിക്കലും ക്ലാസ്സ് കട്ട് ചെയ്യുന്ന പതിവ് ഉണ്ടായിട്ടില്ല.

മുന്‍ വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബ് ഓത്തു പളളിയിലെ ബാല്യകാലം അനുസ്മരിക്കുന്നതു നോക്കു:

'മൂരിവടിപോലത്തെ ഒരുവടിയുണ്ടാക്കി പൈതങ്ങളെ പൊതിരെ തല്ലുന്നത് വിദ്യാഭ്യാസത്തിന്റെ ഒരവിഭാജ്യഘടകമാണെന്ന് അധ്യാപകരും, അങ്ങിനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കളും അന്നു വിശ്വസിച്ചിരുന്നു. തല്ലിനുള്ള വടികള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് കൊണ്ടുവന്ന്  കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തുപുരയില്‍ സംസാരിച്ചിരുന്നതിനും യാസീന്‍ എന്ന അദ്ധ്യായം ഹൃദിസ്ഥമാക്കുന്നതില്‍ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതല്‍ തല്ല്. (എന്റെ) ഉപ്പാപ്പ എവിടെയെങ്കിലും പോയിവരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല്  പാസ്സാക്കും. എത്രയോ നിരപരാധികള്‍ ഈ കൂട്ടപ്പിഴ സഹിക്കേണ്ടിവന്നിട്ടുണ്ട്.

അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ റോമന്‍ ലിപികളിലെന്നപോലെ മലയാളമെഴുതാന്‍ സാധിക്കും. ഓത്തുപുരകളില്‍ പഠിച്ച മിക്ക പെണ്‍കുട്ടികള്‍ക്കും ഇതറിയാം. ഈ ലിപിയില്‍ എഴുതിയ ഒട്ടനവധി മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങള്‍പോലുമുണ്ട്. ശ്രുതി മധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലാണ്. ഒന്നു രണ്ടു മാസികകളും കാണും. ഇതെല്ലാം ആസ്വദിക്കുവാന്‍ മുസ്‌ലിംകളില്‍ നൂറ്റിക്കു തൊണ്ണൂറുപേര്‍ക്കും സാധിക്കും. ഇത് അക്ഷരജ്ഞാനമായി അംഗീകരിക്കുകയാണെങ്കില്‍ മലബാറിലെ മുസ്‌ലിംസ്ത്രീകളുടെ സാക്ഷരതാശതമാനം 95 ഓളം വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള പല മഹിളകളുമുണ്ടായിരുന്നു. കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ കൂട്ടാക്കാത്തതുകൊണ്ട് ഓത്തുപുരകള്‍ ഇപ്പോള്‍ നാമാവശേഷമായിരിക്കുന്നു.

ഇന്നത്തെ പല മാപ്പിള സ്‌കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം. കാലത്തിന്റെ വെള്ളപ്പൊക്കത്തില്‍ ഓത്തുപുരകള്‍ ഒഴുകിപ്പോയി. പക്ഷേ ചെങ്കല്ലില്‍ നിന്നുള്ള ചീടിമണ്ണു തേച്ച് മൂക്കുകയറുള്ള മരപ്പലകയിന്‍ മേല്‍ ഇന്ത്യന്‍ മഷികൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ എഴുതി ആ പലകയും മടിയില്‍വെച്ച് ഒരേ പായയിലിരിക്കുന്ന സതീര്‍ത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപഠിച്ച ആ കാലം എന്റെ മനോദര്‍പ്പണത്തില്‍ നിന്നും മായുന്നില്ല.                  

ക്രമേണ മുക്രി, മൊല്ല, മുഅദിന്‍, മുസ്‌ല്യാമാരുടെയും മക്കളും പേരക്കുട്ടികളും അധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികള്‍  വഹിച്ചു.

തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപ്പുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്റെ കോലായയിലായിരുന്നു പള്ളിപ്പുരകള്‍ അധികവും. ഏതാണ്ട് മുപ്പതോളം കുട്ടികള്‍ പഠനത്തിനെത്തും.  ചിലയിടങ്ങളില്‍ ഹൈന്ദവ ശിശുക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസം തന്നെ മുസ്‌ലിംകുട്ടികള്‍ക്കും അറബി ആപ്ത വാക്യങ്ങള്‍ വെറ്റിലയിലെഴുതി ഭക്ഷിക്കാന്‍ കൊടുക്കും. തത്സമയം ഉസ്താദുമാര്‍ക്ക് ദക്ഷിണ നല്‍കും.

ഹൈന്ദവ ശിശുക്കളുടെ വിദ്യാരംഭം വിജയദശമി നാളില്‍ ക്ഷേത്രാങ്കണത്തിലും ഗുരു ശ്രേഷ്ഠരുടെ സന്നിധാനത്തിലുമായിരുന്നു. ഇതിനെ എഴുത്തിനിരുത്തല്‍ എന്ന് വിളിച്ചു. ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യം നാക്കിലെഴുത്താണ്. നവാഗതരായ കുട്ടികളെ ഗുരുക്കള്‍ മടിയില്‍ കയറ്റിയിരുത്തി വിരല്‍ തുമ്പുകൊണ്ടോ സ്വര്‍ണ്ണംകൊണ്ടൊ നാക്കില്‍ ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് താലത്തിലോ ഉരുളിയിലോ അരിയിട്ട് അതില്‍ കൈപിടിച്ച് എഴുതിക്കും. ഹിന്ദുക്കളുടെ പാരമ്പര്യ വിദ്യാഭ്യാസം ഗുരുകുലങ്ങളിലും കുടിപള്ളിക്കൂടങ്ങളിലുമായിരുന്നു.

പഠിതാക്കള്‍ അക്ഷരമാല ചൂണ്ടുവിരല്‍ കൊണ്ട് നിലത്ത് മണലില്‍ എഴുതിയും ഗുരുനാഥന്‍ പനയോലകളില്‍ എഴുതികൊടുക്കുന്ന ശ്ലോകങ്ങള്‍ വായിച്ചും പഠിച്ചു. കുട്ടികള്‍ കുടുക്കയില്‍ കൊണ്ടുവരുന്ന മണലില്‍ ആശാന്‍ കുട്ടിയെക്കൊണ്ട് ഹരിശ്രീ എഴുതിച്ചാണ് ആരംഭം കുറിക്കുക.

പാകത്തിന് മുറിച്ച് വൃത്തിയാക്കി ഉണക്കി കുട്ടികള്‍ തന്നെ കൊണ്ടുവരുന്ന ഓലകളില്‍ കൂര്‍ത്ത മുനയുള്ള എഴുത്താണി, ചെറിയ ഉളി, മുള്ളന്‍ പന്നിയുടെ മുള്ള്  തുടങ്ങിയവ കൊണ്ട് ആശാന്‍ എഴുതി കൊടുക്കുന്ന ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയാണ് തുടര്‍പഠനം. സംസ്‌കൃതം, നാട്ടുവൈദ്യം, ജോത്സ്യം തുടങ്ങിയവയായിരുന്നു പാഠ്യഭാഗങ്ങള്‍. പഠിച്ചുകഴിഞ്ഞ ഓലകള്‍ ചുരുളുകളാക്കി കെട്ടിവയ്ക്കും. കെട്ടുകളുടെ എണ്ണവും വലിപ്പവുമാണ് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും ആഴ്ച്ചപൈസയും കാണിക്കാപണവുമാണ് ആശാന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. ചെമ്പ്തകിടുകളിലും പനയോലകളിലുമാണ് അധികവും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്.

പല പ്രദേശങ്ങളിലും ദേശത്തെ എഴുത്താശാന്മാരുടെയും കണക്കന്മാരുടെയും മൊല്ലാന്മാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നത് നാട്ടുകാരുടെ ചിലവിലായിരുന്നു. ജാതിപിശാച് അടക്കിവാണിരുന്ന അക്കാലത്ത് പല കുടിപ്പള്ളിക്കൂടങ്ങളിലും അവര്‍ണ്ണരായ പൈതങ്ങളെ മറ്റൊരിടത്ത് മാറ്റിയിരുത്തുകയും ശിക്ഷാരീതികള്‍ നടപ്പാക്കുന്ന സമയത്ത് സവര്‍ണ്ണരായ അദ്ധ്യാപകര്‍ കുട്ടികളെ അടിക്കുന്നതിന് പകരം  വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. അത്രയും രൂക്ഷമായിരുന്നു അയിത്ത മനോഭാവം.

ഏകാധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളിക്കൂടങ്ങള്‍, കുടിപളളിക്കൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശുപാഠശാലകളായിരുന്നു. ഓത്തുപള്ളികളധികവും മുസ്‌ലിം കേന്ദ്രങ്ങളിലായിരുന്നു. എഴുത്തിനിരുത്താന്‍ ആഗ്രഹിച്ച് വരുന്ന എല്ലാ വിഭാഗം കുട്ടികള്‍ക്കും ഇന്ത്യയിലെ പ്രഥമ മുസ്‌ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ട്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top