മാലിന്യ സംസ്‌കാരം

        ഇംഗ്ലീഷ് സാഹിത്യത്തില്‍ അതുവരെ ഭാഷയിലില്ലാത്ത ഒരുപാട് പദങ്ങള്‍ സംഭാവന ചെയ്ത പ്രതിഭയാണ് ഷേക്‌സ്പിയര്‍. അദ്ദേഹത്തെപ്പോലെ മലയാള നാടിനും ഒട്ടേറെ വാക്കുകള്‍ സംഭാവന ചെയ്ത് ഭാഷയെ സമ്പന്നമാക്കിയ സാഹിത്യ കുലപതി വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞൊരു കാര്യമുണ്ട്‌; താന്‍ ജനിച്ച സമുദായത്തെക്കുറിച്ചായിരുന്നു അദ്ദേഹമന്നത് പറഞ്ഞത്. അടുത്തെവിടെയെങ്കിലും മുസ്‌ലിം പള്ളിയുണ്ടോ എന്നറിയണമെങ്കില്‍ പരിസരത്ത് മൂത്രം നാറുന്നുണ്ടോയെന്ന് നോക്കിയാല്‍ മാത്രം മതിയെന്നതായിരുന്നു ആ പറച്ചില്‍. അന്നത് സത്യമായിരുന്നു. പച്ച ഖുബ്ബ ദൂരെ നിന്ന് കണ്ട്‌ അതിനടുത്തേക്ക് നീങ്ങുന്നതിനനുസരിച്ച് മൂക്ക് അമര്‍ത്തിപ്പൊത്തണം.
ഇന്ന് കാലം മാറി, കോലവും. ചന്ദ്രനില്‍ പോയപ്പോള്‍ അവിടെയും കണ്ടു മലയാളിയെ, എന്നുപറയാന്‍ മാത്രം ലോകത്തെല്ലായിടത്തും പറന്നുനടന്നതുകൊണ്ടും വിദേശികള്‍ നമ്മുടെ നാട്ടിലേക്ക് വന്നതിന്റെയും ഫലമായി പല പുതിയ ജീവിതശൈലികളും നമ്മള്‍ പഠിച്ചെടുത്തു. ടെക്‌നോളജിയും ശാസ്ത്രവും ഒപ്പം വളര്‍ന്നു. അതുകൊണ്ടുണ്ടായ നേട്ടം കേരളം പോലുള്ള ഉപഭോഗ നാട്ടില്‍ സ്വന്തം ശരീര മാലിന്യങ്ങള്‍ സഹജീവിക്ക് നാറാതിരിക്കാനുള്ള തരത്തില്‍ യൂറോപ്യന്‍ മാതൃകയിലുള്ള സംവിധാനങ്ങള്‍ നാട്ടിലും വീട്ടിലും ഉണ്ടാക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചുവെന്നാണ്.
പക്ഷേ എന്തെങ്കിലുമൊന്ന് നാട്ടാരെ നാറ്റിച്ചുകൊണ്ടിരിക്കുകയെന്നത് മലയാളിയുടെ ജന്മസ്വഭാവമാണ്. പുറത്തേക്കൊന്നിറങ്ങിയാല്‍ അത് വെളിവാകും. ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫുട്പാത്തിലൂടെ നടക്കുന്നത് സാഹസമാണ്. ചുറ്റും മാലിന്യക്കൂമ്പാരമാണ്. ആണിനും പെണ്ണിനും ഉടുതുണി പൊക്കിപ്പിടിച്ചല്ലാതെ നടക്കാനാവില്ല. കാരണം ഹോസ്പിറ്റലില്‍നിന്നും ഹോട്ടലില്‍നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് പൊതുനിരത്തിലാണ്. നമ്മില്‍ പലരുടെയും അടുക്കള മാലിന്യമടക്കമതിലുണ്ട്‌.
ചിലര്‍ക്കെങ്കിലും പ്രഭാതസവാരി കൊണ്ട്‌ രണ്ട്‌ ഗുണമുണ്ട്‌. ശരീരത്തിന്റെ അമിതഭാരമൊഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാം. മറ്റൊന്ന് വീട്ടില്‍ കൂട്ടിവെച്ച മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആരും കാണാതെയങ്ങ് നീട്ടിവലിച്ചെറിയാം. നടക്കാന്‍ പോകുന്നവരുടെ മാത്രമല്ല, കാര്‍ യാത്രക്കാരന്റെ പിന്‍സീറ്റിലും മാലിന്യമടങ്ങിയ സഞ്ചി വീട്ടുകാരി കയറ്റിവെക്കാറു­ണ്ട്‌.
അന്യനാട്ടുകാരെക്കുറിച്ച നമ്മുടെ വലിയ പരാതി വൃത്തിയിെല്ലന്നതാണ്. രണ്ടുനേരം കുളിച്ച് കുറിതൊട്ട് വീടിനകവും പുറവും മുറ്റവും പറമ്പും അടിച്ചുവാരി വൃത്തിയാക്കുന്നവരാണ് നാം. പക്ഷേ വൃത്തിബോധം മലയാളിയുടെ മൂക്കിന്‍തുമ്പുവരെയാണ്. മാലിന്യങ്ങള്‍ സ്വന്തം വീടിന്റെ ഗേറ്റിനുപുറത്താക്കുന്നതോടെ തീര്‍ന്നു; വൃത്തിബോധം. മഴക്കാലമാകുന്നതോടെ വൃത്തികേടുകള്‍ ചീഞ്ഞ് രോഗവാഹകരായ അണുക്കളുടെ കേന്ദ്രമാവുകയാണ് പരിസരം. മനോഹരമായ മഴക്കാലം പകര്‍ച്ചവ്യാധികളുടെ പേടി പടരുന്ന കാലമാകുന്നത് അങ്ങനെയാണ്.
മാലിന്യങ്ങളിലേറെയും ഭക്ഷണസാധനങ്ങളാണ്. പലപ്പോഴും ഇതൊന്നും രുചിച്ചുനോക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത തെരുവുമക്കളുടെ മുന്നിലേക്കാണ് നാം ഇത്വ ലിച്ചെറിയുന്നത്. എന്തിനാണ് നാം ഇങ്ങനെ റോഡില്‍ മാലിന്യമായി തള്ളാന്‍ മാത്രം മെനക്കെട്ട് ഭക്ഷണമുണ്ടാക്കുന്നത്.
വൃത്തി വിശ്വാസത്തിന്റെ ആദ്യപടിയാണ്. ചപ്പുചവറുകള്‍ കൂട്ടിവെക്കുന്ന ജൂതന്മാരെപ്പോലെ നിങ്ങളാവരുത് എന്നാണ് പ്രവാചകവചനം. ഈ ദിവ്യവചനത്തെ ഓരോ വ്യക്തിയും പ്രയോഗവല്‍ക്കരിക്കുകയാണ് നടവഴികള്‍ ചീഞ്ഞുനാറാതിരിക്കാനുള്ള മാര്‍ഗം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top