പ്രിയ കൂട്ടുകാരിയുടെ വേര്‍പെടല്‍ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു. പക്ഷേ, യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമല്ലോ! ജീവിതംകൊണ്ട് മരണത്തിന് സന്നദ്ധമാകുക എന്നതാണ് പ്രവാചക സന്ദേശം. പലപ്പോഴും വിശ്വാസം ഇതൊക്കെത്തന്നെയാണെങ്കിലും മരണമെന്ന യാഥാര്‍ഥ്യം പാടെ മറന്നുപോവുകയും മരണത്തിലേക്കെത്താനുള്ള വല്ലതും സമീപത്തെത്തുമ്പോള്‍ വെപ്രാളപ്പെടുകയും മനസ്സുഖം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭൂരിപക്ഷവും നാം കണ്ടുവരാറുള്ളത്. എന്നാല്‍ അതില്‍നിന്നും വളരെയേറെ വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു നമ്മുടെ ഈ കൂട്ടായ്മയില്‍നിന്ന് അകന്നുപോയ പ്രിയ സഹോദരി സൗദ പടന്ന. ഖുര്‍ആന്‍ ആവശ്യപ്പെട്ട 'ഫല്‍ യതനാഫസില്‍ മുതനാഫിസൂന്‍' എന്ന കിടമല്‍സരത്തിന്റെ പാതയിലായിരുന്നു അവരുടെ അവസാന നിമിഷങ്ങള്‍. പ്രസ്ഥാനത്തെ നെഞ്ചിലേറ്റുകയും തന്റെ അവസാന സ്പന്ദനം വരെ അതിന്റെ മാര്‍ഗങ്ങളില്‍ കഴിയും വിധം ഭാഗവാക്കാകുകയും ചെയ്തുകൊണ്ട് 'എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കി, ഇനി എന്നില്‍നിന്ന് ഇത് നിങ്ങള്‍ ഏറ്റെടുക്കണേ' എന്ന ഒരപേക്ഷ അവളുടെ ആ നിര്‍ജീവമായ കണ്ണുകളില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞതുപോലെ.. എനിക്ക് സൗദ ഒരു സഹപ്രവര്‍ത്തക എന്നതിലുപരി ഒരു മാര്‍ഗദര്‍ശകയും അഭ്യുദയകാംക്ഷിയുമായിരുന്നു. ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ടായി കയറിവന്ന സഹോദരിയോടൊപ്പം നാലു വര്‍ഷവും തുടര്‍ന്ന് വനിതാ വിംഗിലേക്ക് മാറിയ ശേഷം എട്ട് വര്‍ഷവും വല്ലാത്ത ഒരു ബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു. ഇന്നും കാതുകളില്‍ ആ വിളിയൊച്ച 'റുഖിയാത്ത' തങ്ങിനില്‍ക്കുകയാണ്. ഹിറയില്‍ എപ്പോള്‍ വന്നാലും എന്ത് തിരക്കിലും റുഖിയാത്തയെ കാണാന്‍ അവള്‍ മറന്നിരുന്നില്ല. വിനീതഭാവവും പുഞ്ചിരിക്കുന്ന മുഖവും സഹവര്‍ത്തിത്വ മനോഭാവവും അതിലേറെയുള്ള സുഹൃദ് ബന്ധവും ഒരുമിച്ചു ചേര്‍ന്ന പ്രിയ സഹോദരിയുടെ വേര്‍പാട് പടച്ച റബ്ബിലേക്കുള്ള അനിവാര്യ യാത്രയല്ലെ എന്നോര്‍ക്കുമ്പോള്‍ മാത്രം തെല്ലൊരാശ്വാസം ലഭിക്കുന്നു.