മാപ്പിളപ്പാട്ട്: ഒരു ലഘുപരിചയം

ഹഫ്‌സ പി.കെ No image

മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ റങ്ക് പങ്കിടുന്നതില്‍ ഊറ്റം കൊള്ളുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ ജോയ്, ശ്രീവല്ലി തുടങ്ങി മാപ്പിളപ്പാട്ടിലൂടെ പ്രശസ്തിയാര്‍ജിച്ചവരും നിരവധിയുണ്ട്. മലയാളത്തിലെ മിക്ക ടി.വി ചാനലുകളിലും മാപ്പിളപ്പാട്ട് ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മാപ്പിളപ്പാട്ട് മാപ്പിളമാരുടെ പാട്ടല്ലാതായിട്ടുണ്ടെന്ന് തന്നെ പറയാം.
അതേസമയം  മാപ്പിളപ്പാട്ട് എന്നും മാപ്പിളമാരുടെ പാട്ട് തന്നെയായിരിക്കും. അതിന്റെ ചരിത്രവും സംസ്‌കാരവും ഭാഷയുമെല്ലാം മാപ്പിളമാരുടേതാണ്. അതിന്റെ താളവും ഈണവും മാപ്പിളത്തനിമയില്‍ ഊട്ടപ്പെട്ടതാണ്. ആ തനിമ നഷ്ടപ്പെടുന്നതോടെ മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുകയും അത് മറ്റെന്തോ ആയിത്തീരുകയും ചെയ്യും.
മലബാറിലെ മുസ്‌ലിംകളെയാണ് മാപ്പിളമാര്‍ എന്ന് പറയുന്നത്. തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്ത്യാനികളാണ് മാപ്പിളമാര്‍ എന്ന പേരിലറിയപ്പെടുന്നത്. മലബാറില്‍ മുസ്‌ലിംകള്‍ സംസാരിച്ചിരുന്നത് അറബി മലയാളമാണ്. പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കരഭാഷയാണിത്. ഈ ഭാഷയിലാണ് മാപ്പിളപ്പാട്ടുകള്‍ എന്ന ഗാന/സാഹിത്യ രൂപം ഉരുവം കൊണ്ടത്.
അറബിമലയാളം ഒരു ഭാഷയാണോ അതല്ല ഒരു ലിപി മാത്രമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതൊരു ഭാഷയാണെന്നാണ് പണ്ഡിതനും ഗവേഷകനുമായിരുന്ന ഒ. അബു സാഹിബ് തറപ്പിച്ചുപറഞ്ഞത്. ഒരു ഭാഷക്കാവശ്യമായ എല്ലാ ഗുണങ്ങളും ഉപാധികളും അറബി മലയാളത്തിനുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഡോ: എം.എന്‍ കാരശ്ശേരിയെപ്പോലുള്ള മറ്റു ചിലര്‍ ഈ വാദം അംഗീകരിക്കുന്നില്ല.
മാപ്പിളപ്പാട്ടുകള്‍ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് രൂപപ്പെട്ടത്. അഥവാ അതിനു മുമ്പുള്ള മാപ്പിളപ്പാട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകളില്‍ പലതിന്റെയും രചയിതാക്കളോ രചനാകാലമോ അറിയപ്പെട്ടിട്ടില്ല. അജ്ഞാതകര്‍തൃകങ്ങളായ ആ പാട്ടുകളില്‍ ചിലതെങ്കിലും പതിനാറാം നൂറ്റാണ്ടിന് മുമ്പു രചിക്കപ്പെട്ടതാണെന്ന് ഹസന്‍ നെടിയനാടിനെപ്പോലുള്ള മാപ്പിളപ്പാട്ട് ഗവേഷകര്‍ പറയുന്നു. എന്നാല്‍, ഈ ധാരണയെ തിരുത്തിക്കൊണ്ട്, അറബി മലയാളത്തില്‍ മാത്രമല്ല, മലയാളത്തില്‍ തന്നെ ഗാന/കവിതാ സാഹിത്യങ്ങള്‍ രൂപപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നു.
മാപ്പിളപ്പാട്ടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് ഇരുപതാം നൂറ്റാണ്ടിലാണ് പ്രയോഗത്തില്‍ വന്നത്. 1932-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 'അല്‍അമീന്‍' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതുവരെയും 'സബീനപ്പാട്ടുകള്‍' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകള്‍ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിന്‍ മുസല്യാരുടെ 'കപ്പ(ല്‍)പാട്ടില്‍' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാര്‍ശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയില്‍ സഫീനഃ എന്നാണ് പറയുക. അതിനാല്‍ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയില്‍ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരില്‍ അറിയപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.
പേര്‍ഷ്യന്‍ ഭാഷയിലെ ശബീനയില്‍ നിന്നാണ് സബീനപ്പാട്ട് ഉണ്ടായത് എന്നാണ് ഒ. അബു സാഹിബിന്റെ അഭിപ്രായം. ശബീന എന്ന വാക്കിന് രാത്രിയുമായി ബന്ധപ്പെട്ട് എന്നാണര്‍ഥം. മാപ്പിളപ്പാട്ടിലെ ആദ്യകാല രചനകളില്‍ പലതും ഭക്തിഗാനങ്ങളോ ധാര്‍മിക ഉപദേശങ്ങളോ ആയിരുന്നു. അവ രാത്രികാലങ്ങളില്‍ വീടുകളില്‍ പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ രാത്രി പാരായണം ചെയ്യുന്നത് എന്ന അര്‍ഥത്തില്‍ അവ ശബീനപ്പാട്ട് എന്ന് വിളിക്കപ്പെട്ടു. രാത്രിയില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഓതിത്തീര്‍ക്കുന്ന സമ്പ്രദായത്തിന് പേര്‍ഷ്യയില്‍ ശബീന എന്ന് പറയാറുണ്ടെന്നതും ഈ വീക്ഷണത്തിന് ബലമേകുന്നു.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടു കൃതി 'മുഹ്‌യിദ്ദീന്‍ മാല'യാണ്. കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ്ബ്‌നുല്‍ അബ്ദില്‍ അസീസാണ് ഇതിന്റെ കര്‍ത്താവ്. പ്രശസ്ത സൂഫിവര്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് മുഹ്‌യുദ്ദീന്‍ മാല. ശൈഖിന്റെ അധ്യാപനങ്ങള്‍, ഉപദേശങ്ങള്‍, സേവനങ്ങള്‍ എന്നിവക്ക് പകരം അദ്ദേഹത്തിന്റെ അമാനുഷികതയും അത്ഭുതകൃത്യങ്ങളുമാണ് മാലയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
 സൂഫിസം അതിന്റെ ആത്മസംസ്‌കരണ -പ്രബോധന ദൗത്യങ്ങളില്‍ നിന്ന് പിറകോട്ട് പോവുകയും പുണ്യവാള പൂജ, ദര്‍ഗ സംസ്‌കാരം തുടങ്ങിയ ജീര്‍ണതകള്‍ക്ക് വിധേയമാവുകയും ചെയ്ത ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടതിലാണ്  മുഹ്‌യുദ്ദീന്‍ മാല വിരചിതമാകുന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കം നവോത്ഥാന പണ്ഡിതന്മാരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതേസമയം ഒരു കാവ്യമെന്ന നിലക്ക് അചുംബിതമായ കല്‍പനകളും വാഗ്മയങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സൃഷ്ടിയാണത്.
'മുഹ്‌യിദ്ദീന്‍ മാല'ക്ക് ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. കുഞ്ഞായിന്‍ മുസ്‌ല്യാരുടെ മറ്റൊരു രചനയാണ് നൂല്‍ മദ്ഹ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അപദാനങ്ങളാണ് ഇതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന രചനയാണ് മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍ രചിച്ച വലിയ നസീഹത്തു മാല. അന്ത്യദിനം, മഹ്ശറ, സിറാത്ത് പാലം, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ധര്‍മോപദേശങ്ങളാണ് നസീഹത്ത് മാലയുടെ പ്രമേയം. പെണ്‍കുട്ടികള്‍ ഇവ രാത്രികാലങ്ങളില്‍ പാരായണം ചെയ്യുന്നത് നിര്‍ബന്ധമായി കരുതപ്പെട്ടിരുന്നു.
മാലപ്പാട്ടുകള്‍ അനേകമുണ്ട്. മാലയെന്ന പ്രയോഗത്തിന് മലയാളത്തിലെ 'മാല'യുമായി ബന്ധമൊന്നുമില്ലെന്നാണ് ഡോ: ഉമര്‍ തറമേല്‍ അഭിപ്രായപ്പെടുന്നത്. പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥത്തില്‍ അറബിയിലെ മൗലിദ് എന്ന വാക്കില്‍ നിന്നാണത്രെ ആ പ്രയോഗം വന്നത്. ഇത് ശരിയല്ല. ഒന്നാമതായി മൗലിദ് എന്ന വാക്കിന് പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥമില്ല. ജന്മദിനം, ജന്മസ്ഥലം എന്നൊക്കെയാണ് പ്രസ്തുത പദത്തിന്റെ അര്‍ഥം. രണ്ടാമതായി ഹാരം എന്ന അര്‍ഥത്തില്‍ തന്നെയാണ് മാല പ്രയോഗിച്ചത് എന്നതിന് മുഹ്‌യിദ്ദീന്‍ മാല തന്നെ തെളിവ് നല്‍കുന്നുണ്ട്. മുത്തും പവിഴവും കോര്‍ത്ത പോലെയാണ് ഈ മാലയെ താന്‍ കോര്‍ത്തിണക്കിയത് എന്നാണ് കവിയുടെ പരാമര്‍ശം. മറ്റു മാലപ്പാട്ടുകളിലും സമാനമായ ഉപമകള്‍ കാണാന്‍ കഴിയും. പാട്ടിനെ ഒരു മാലയോടാണ് മാപ്പിളക്കവിയാളന്മാര്‍ ഉപമിച്ചിരുന്നതെന്ന് അത് വ്യക്തമാക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ രചനാ ശില്‍പത്തെ 'കോര്‍വ' എന്നാണല്ലോ  പറയാറുള്ളതും. 'മുകുന്ദമാല' പോലെയുള്ള കൃതികള്‍ മാപ്പിളപ്പാട്ടുകളുടെ ഉത്ഭവകാലത്ത് തന്നെ മലയാള ഭാഷയില്‍ നിലനിന്നിരുന്നു. അതില്‍നിന്ന് കടംകൊണ്ട പ്രയോഗമാവാം ഇതെന്ന് വെക്കുന്നതില്‍ അപാകതയൊന്നുമില്ല.
സൂഫിസത്തിന്റെ സ്വാധീനം കേരളീയ മുസ്‌ലിംകളില്‍ ശക്തിപ്രാപിച്ചിരുന്ന കാലത്താണ് മാലപ്പാട്ടുകള്‍ വിരചിതമാകുന്നത്. പുണ്യവാളന്മാരുടെ അപദാനങ്ങളാണ് മാലപ്പാട്ടുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. മുസ്‌ലിം സമുദായത്തില്‍ അന്ധവിശ്വാസങ്ങളും പുണ്യവാളഭക്തിയും തദനുബന്ധമായ അനാചാരങ്ങളും പ്രചരിപ്പിക്കുന്നതില്‍ മാലപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവുകയില്ല. അതേസമയം, വിദ്യാവിഹീനരായിരുന്ന മുസ്‌ലിം സാധാരണക്കാരില്‍ ഒരുതരം ഭക്തി നിലനിര്‍ത്തിപ്പോരുന്നതിനും  അവ ഉപകരിച്ചിട്ടുണ്ട്. ഖാദിരി, രിഫായി, സുഹ്‌റവര്‍ദി തുടങ്ങിയ പലതരം സൂഫി ത്വരീഖത്തുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു. ഈ ത്വരീഖത്തുകളുടെയെല്ലാം ശൈഖുമാരെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകളുമുണ്ട്. മാലപ്പാട്ടുകള്‍ ഭക്തിപുരസ്സരം വീടുകളില്‍ പാരായണം ചെയ്തുപോന്നിരുന്നു. ഒരു കാലത്ത് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ട പ്രധാന യോഗ്യതകളിലൊന്ന് മുഹ്‌യിദ്ദീന്‍ മാല പാരായണം ചെയ്യാന്‍ അറിയുന്നതായിരുന്നുവത്രെ. സ്ത്രീ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ മുറിക്ക് പുറത്തിരുന്ന് മറ്റുള്ളവര്‍ നഫീസത്തുമാല പാരായണം ചെയ്യുന്നത് സുഖപ്രസവത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
പില്‍ക്കാലത്ത് മറ്റു വിഷയങ്ങളിലും മാലപ്പാട്ടുകള്‍ക്ക് വിരചിതമാവുകയുണ്ടായി. മോയിന്‍കുട്ടി വൈദ്യരുടെ 'കിളത്തി മാല', പുലിക്കോട്ടില്‍ ഹൈദറിന്റെ 'വെള്ളപ്പൊക്ക മാല', എടവലന്‍ മൊയ്തീന്റെ 'മതമോഹിനി മാല', എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍ മാല തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മാലപ്പാട്ടുകളെ തുടര്‍ന്ന് രൂപപ്പെട്ട ശാഖയാണ് ഖിസ്സപ്പാട്ടുകള്‍. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും പൂര്‍വ സൂരികളില്‍പെട്ട മഹാന്മാരുടെയും ചരിതങ്ങളാണ് ഖിസ്സപ്പാട്ടുകളിലെ പ്രധാന വിഷയങ്ങള്‍. പുലിക്കോട്ടില്‍ ഹൈദറിന്റെ 'കേരള ചരിത്രം' എന്ന ഖിസ്സപ്പാട്ടില്‍ കേരളത്തില്‍ ഇസ്‌ലാം വന്നത് മുതല്‍ക്കുള്ള സംഭവങ്ങളാണ് വിവരിക്കപ്പെടുന്നത്. കഥാഖ്യാന ശൈലിയിലുള്ള അവതരണമാണ് ഖിസ്സപ്പാട്ടുകളുടെ സവിശേഷത. ഇബ്രാഹീമിബ്‌നു അദ്ഹം ഖിസ്സ, മറിയം ബീവി ഖിസ്സ, ഉമര്‍ വലിയ്യ് ഖിസ്സ, മഹ്‌റങ്കി ഖിസ്സ, ബല്‍ഖീസ് ഖിസ്സ, മലിക്കുബ്‌നു ദീനാര്‍ ഖിസ്സ തുടങ്ങിയ അനേകം ഖിസ്സപ്പാട്ടുകളുണ്ട്.
ഖിസ്സപ്പാട്ടുകളിലെ തന്നെ മറ്റൊരിനമാണ് പടപ്പാട്ടുകളെങ്കിലും ഖിസ്സപ്പാട്ടുകളില്‍ നിന്നും സ്വതന്ത്രമായ ഒരസ്തിത്വം നേടി കൂടുതല്‍ ജനപ്രീതിയും പണ്ഡിതശ്രദ്ധയും പിടിച്ചുപറ്റാന്‍ പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധചരിതങ്ങളാണ് പടപ്പാട്ടുകളുടെ വിഷയം. സഖൂം പടപ്പാട്ട്  (1836) ആണ് ഈ ഇനത്തിലെ ആദ്യ രചന. മധുര സ്വദേശി വരിശൈ മുകിയുദ്ദീന്‍ പുലവര്‍ തമിഴില്‍ രചിച്ച 'സഖൂന്‍ പടൈപ്പോര്‍' എന്ന കാവ്യത്തിന്റെ അറബി മലയാള പരിഭാഷയാണിത്. കായല്‍പട്ടണം സ്വദേശി ഉമര്‍ ലബ്ബയാണ് പരിഭാഷകന്‍. ബദര്‍പട, ഉഹ്ദ് പട, യസീദ് പട യമാമത്ത്പട, തബൂക് പട, ഹുനൈന്‍പട, ബദര്‍പട, ഖൈബര്‍പട, തുടങ്ങി ഒട്ടനവധി പടപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. സഖൂംപട, സലീഖത്ത് പട, ജിന്‍പട  തുടങ്ങിയവ കാല്‍പനിക കഥകളാണ്. മോയിന്‍കുട്ടി വൈദ്യരുടെ 'എലിപ്പട' എലികളും പൂച്ചകളും തമ്മില്‍  മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ കഥയാണ് വിവരിക്കുന്നത്.  പ്രാദേശികമായ ഏറ്റുമുട്ടലുകളെക്കുറിച്ചും പടപ്പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം പട, ഗ്രീക്ക് യുദ്ധപ്പാട്ട്, ചേറൂര്‍പട, ചേറൂര്‍ ചിന്ത് ,ബാഷ്പ വലയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കാല്‍പനിക രചനകളുടെ പുതിയൊരു തരംഗം പ്രത്യക്ഷപ്പെട്ടു. പുതിയ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും നവീന ഭാഷയും ഭാവതലങ്ങളും കൈക്കൊണ്ട രചനകളാണിവ. ഭക്തിയുടെയും ധാര്‍മിക ഉപദേശങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് അതുവരെയും മാപ്പിളപ്പാട്ടില്‍ ഉണ്ടായിരുന്നത്. കാല്‍പനിക രചനകളുടെ വരവോടെ വൈകാരികതയുടെ വിഭിന്നമായ മേഖലകളിലേക്ക് മാപ്പിളപ്പാട്ടുകള്‍ ഇറങ്ങിവന്നു. സൗഭാഗ്യ സുന്ദരി, ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍, ആമിനക്കുട്ടി എന്നിവ ഈ വിഭാഗത്തില്‍ പെട്ട മാപ്പിളപ്പാട്ടുകള്‍ക്ക് ഉദാഹരണങ്ങളാണ്.
സുഹൃത്തുക്കള്‍ക്കും മറ്റും പാട്ടുരൂപത്തില്‍ എഴുതുന്ന കത്തുകളാണ് കത്തുപാട്ടുകള്‍. പ്രണയാഭ്യര്‍ഥനകള്‍, സംഭവ വിവാഹാലോചന, സൗഹൃദാന്വേഷണങ്ങള്‍ തുടങ്ങി എന്തും ഏതും കത്തുപാട്ടുകള്‍ക്ക് വിഷയമാകാറുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍, നല്ലളം ബീരാനന്‍, പി.ടി ബീരാന്‍കുട്ടി മൗലവി, ലാഹാജി, ലച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, ആല്‍പള്ളി ഉണ്ണിപ്പ തുടങ്ങിയ നിരവധി കവികളുടെ കത്തുപാട്ടുകള്‍ പ്രസിദ്ധങ്ങളാണ്. പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടി'യും എസ്.എ ജമീലിന്റെ ദുബായ് കത്തും ഏറെ ജനപ്രീതി നേടിയ കത്തുപാട്ടുകളാണ്.
മാപ്പിളപ്പാട്ടുകളിലെ മറ്റൊരു പ്രധാന ഇനമാണ് സര്‍ക്കീട്ടു പാട്ടുകള്‍. ചെറുതും വലുതുമായ യാത്രകളിലെ അനുഭവങ്ങളാണ് സര്‍ക്കീട്ടു പാട്ടുകളില്‍ വിവരിക്കപ്പെടുന്നത്. ശ്രീരംഗപട്ടണം യാത്ര , കോലാര്‍ യാത്ര, ഭദ്രാവതി സര്‍ക്കീട്ട്, ഷൊര്‍ണൂര്‍ യാത്ര  തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്ന രചനകളാണ്. മഞ്ചേരിയില്‍ നിന്ന് തിരൂര്‍ വരെയുള്ള ഹ്രസ്വയാത്രമുതല്‍ ഹജ്ജ് യാത്ര വരെ പാട്ടുകളായിട്ടുണ്ട്.
കല്ല്യാണപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍, ഉറുദി ഗാനങ്ങള്‍, നേര്‍ച്ചപ്പാട്ടുകള്‍,ഒപ്പനപ്പാട്ടുകള്‍, അപ്പപ്പാട്ടുകള്‍ ,ദാര്‍ശനിക കാവ്യങ്ങള്‍ തുടങ്ങി മറ്റനേകം ഇനങ്ങളും മാപ്പിളപ്പാട്ടിലുണ്ട്. എന്തും ഏതും വിഷയമാക്കി പാട്ടുകെട്ടുക എന്നതായിരുന്നു മാപ്പിളക്കവികളുടെ രീതി. കാളപ്പൂട്ടും നരിനായാട്ടും വെള്ളപ്പൊക്കവുമൊക്കെ അവരുടെ കാവ്യഭാവനക്ക് വിഷയീഭവിച്ചു.
ഹൈന്ദവ പുരാണങ്ങളായ രാമായണവും മഹാഭാരതവും പാട്ടുകളായിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍ കേരളീയ മുസ്‌ലിംകളുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സുപ്രധാനമായ രേഖകള്‍ കൂടിയാണ്. ആദ്യകാല മാപ്പിളപ്പാട്ടുകളില്‍ സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനത്തിന്റെയും ശക്തമായ സ്വാധീനങ്ങളാണ് കാണപ്പെടുന്നത്. കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് തുടങ്ങിയ അനേകം പാട്ടുകളില്‍ ശീഇസത്തിന് കേരളീയ മുസ്‌ലികള്‍ക്കിടയില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനം പ്രകടമാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ നടത്തിയ അധിനിവേശവിരുദ്ധ സമരത്തിന്റെ ചൂടും ചുണയുമാണ് പടപ്പാട്ടുകളിലൂടെ പ്രത്യക്ഷമായത്. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിംകളിലുണ്ടായ ഉണര്‍വിന്റെയും കൂടെ മാപ്പിളപ്പാട്ടുകളും സഞ്ചരിക്കുന്നത് നാം കാണന്നു. കാല്‍പനിക പ്രസ്ഥാനവും, ജീവല്‍ സാഹിത്യ പ്രസ്ഥാനവും കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ പ്രസ്ഥാനങ്ങളും മാപ്പിള കവികളില്‍ ചെലുത്തിയ സ്വാധീനമാണ് മെഹറിന്റെ 'ആമിനക്കുട്ടി', മുനീറിന്റെ 'ജമീല' പോലുള്ള കൃതികളില്‍ കാണുന്നത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളോടുകൂടി മാപ്പിളപ്പാട്ട് പുതിയൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍, സിനിമ, സ്റ്റേജ് പരിപാടികള്‍ എന്നിവയിലൂടെ മാപ്പിളപ്പാട്ട് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു. മുസ്‌ലിം സമുദായത്തിനു പുറത്തേക്കുള്ള മാപ്പിളപ്പാട്ടുകളുടെ തുടക്കം ചലച്ചിത്രത്തിലൂടെയാണ്. പി. ഭാസ്‌കരന്‍, രാഘവന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് ഇതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ഗാനമേളകളും കേസറ്റുകളും അനേകം അമുസ്‌ലിം ഗായകരെ മാപ്പിളപ്പാട്ടിലേക്ക് കൊണ്ടുവന്നു.
  മാപ്പിളപ്പാട്ടുകളുടെ ഗുണനിലവാരം വന്‍തോതില്‍ തകരുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. അക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവരൊക്കെ ഗാനരചയിതാക്കളാകുന്ന അധോഗതിയിലേക്ക് മാപ്പിളപ്പാട്ട് അധപ്പതിച്ചു. കേവലം ആസ്വാദനം എന്നതിലപ്പുറം അവക്ക് മറ്റൊരു ലക്ഷ്യവും ഇല്ലാതായി. പാട്ടുകളുടെ വിഷയ വൈവിധ്യവും കുറഞ്ഞിട്ടുണ്ട്. ക്ലാസിക്കല്‍ മാപ്പിളപ്പാട്ടുകളുടെ പ്രാസനിബന്ധന പുതിയ പാട്ടുകളില്‍ പാലിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. കമ്പി, കഴുത്ത്, വാല്‍കമ്പി തുടങ്ങിയ പ്രാസരൂപങ്ങള്‍ പണ്ട് മാപ്പിളപ്പാട്ടുകളില്‍ നിര്‍ബന്ധമായി കണക്കാക്കപ്പെട്ടിരുന്നു. പുതിയ കാലത്ത് ഈ പ്രാസനിഷ്ഠ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. പാട്ടുകളുടെ സങ്കരഭാഷാ സംസ്‌കാരവും ഇന്ന് വല്ലാതെയൊന്നും പിന്തുടരപ്പെടുന്നില്ല. ഒ.എം കരുവാരക്കുണ്ടിനെപ്പോലുള്ള ചുരുക്കം ചിലര്‍ അത്തരം പാട്ടുകള്‍ എഴുതുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം പാട്ടുകളും പുതിയ കാലത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ഭാഷയിലും ശൈലിയിലും മാറ്റം വരുത്തിയിരിക്കുന്നു.
മാപ്പിളപ്പാട്ടിന്റെ ഈണത്തിന് ഇശല്‍ എന്നാണ് പറയുന്നത്. പഴയ ഇശലുകളില്‍ പലതും അക്കാലത്ത് നിലനിന്നിരുന്ന നാടന്‍ പാട്ടുകളില്‍ നിന്നും മറ്റും സ്വീകരിച്ചതാണെന്ന് ഗായകനും മാപ്പിളപ്പാട്ട് ഗവേഷകനുമായ വി.എം കുട്ടി ഉദാഹരണങ്ങള്‍ സഹിതം എടുത്തുപറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന മൈലാഞ്ചിപ്പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും ഇശല്‍ പൊരുത്തം അദ്ദേഹം എടുത്തുകാണിക്കുന്നു. മുഹ്‌യുദ്ദീന്‍ മാലയും എഴുത്തച്ഛന്റെ രാമായണവും ഒരേ വൃത്തത്തിലാണ് എഴുതപ്പെട്ടത്. സമ്മിശ്രമായി ജീവിക്കുന്ന സമൂഹങ്ങളില്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ സ്വാഭാവികമാണ.് വാസ്തവത്തില്‍ പ്രാസങ്ങള്‍ക്കും ഇശലുകള്‍ക്കുമൊക്കെ അപ്പുറമുള്ള/ ആഴത്തിലുള്ള ഒരു വ്യക്തിത്വമുണ്ട്. അതാണ് മാപ്പിളപ്പാട്ടിനെ മാപ്പിളപ്പാട്ടാക്കുന്നത്.
'പൂമകളാണെ ഹുസ്‌നുല്‍ ജമാല്‍' എന്ന മോയിന്‍കുട്ടി വൈദ്യരുടെ ഗാനം ചങ്ങമ്പുഴയുടെ 'രമണ'നിലെ 'മലരണിക്കാടുകള്‍ തിങ്ങി വിങ്ങി' എന്ന കവിതയുടെ രീതിയില്‍ പാടാന്‍ കഴിയും. പക്ഷേ, ഒന്നിനെ കവിതയായും മറ്റേതിനെ മാപ്പിളപ്പാട്ടായും വേര്‍തിരിച്ചറിയാന്‍ നമുക്ക് പ്രയാസമുണ്ടാകുന്നില്ല. ഈ വേര്‍തിരിവ് സാധ്യമാകുന്ന വസ്തുതയെന്തോ അതാണ് മാപ്പിളപ്പാട്ടിന്റെ തനിമ.
                    

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top