ഹസ്രത്ത് ആയിശ (റ) പറയുന്നു. ഒരിക്കല്‍ എന്റെ അടുക്കല്‍ ഒരു അന്‍സാരി സ്ത്രീ വന്നു. അവര്‍ നബിതിരുമേനി (സ)യുടെ ചുക്കിച്ചുളിഞ്ഞ വിരിപ്പ് കാണാനിടയായി. ഉടനെ അവര്‍ പോയി ഒരു രോമ വസ്ത്രം എനിക്ക് എത്തിച്ചു തന്നു.
നബിതിരുമേനി (സ) വന്നപ്പോള്‍ ഈ രോമ വസ്ത്രം കണ്ട് ചോദിച്ചു. ''ഇതെന്താണ് ആയിശാ'' അപ്പോള്‍ ഞാന്‍ അന്‍സാരി സ്ത്രീ വന്നതും അവര്‍ വസ്ത്രം എത്തിച്ചു തന്നതുമെല്ലാം നബിയോട് വിവരിച്ചു പറഞ്ഞു. ഉടനെ തിരുമേനി; ''അത് മടക്കിക്കൊടുക്കുക, അത് മടക്കുക, മടക്കുക'' എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. ''പക്ഷേ എനിക്ക് ഈ വിരിപ്പ് വളരെ ഇഷ്ടപ്പെട്ടു'' ആയിശ (റ) പറഞ്ഞു. 'ആയിശാ അത് തിരിച്ചു കൊടുക്കുക' തിരുമേനി വീണ്ടും നിര്‍ബന്ധിച്ചു. തുടര്‍ന്നു അദ്ദേഹം മൊഴിഞ്ഞു. ''ഞാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എന്റെ സ്രഷ്ടാവ് എനിക്ക് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാടശേഖരങ്ങള്‍ തന്നെ നല്‍കിയേനെ'' (ബൈഹഖി)
ഒരു രാത്രി എന്റെ പിതാവ് അബൂബക്കര്‍ (റ) ഒരു ആടിനെ അറുത്ത് അതിന്റെ കാല് ഞങ്ങള്‍ക്ക് കൊടുത്തയച്ചു. അത് കഷ്ണമാക്കാന്‍ വേണ്ടി ഞാന്‍ പിടിച്ചു കൊടുത്തു. തിരുമേനി (സ) അത് കഷ്ണം കഷ്ണമാക്കി.
ഇത് കേട്ടപ്പോള്‍ ഒരാള്‍ ആയിശയോട് ചോദിച്ചു: ''ഉമ്മുല്‍ മുഅ്മിനീന്‍! ഇത് വിളക്കിന്റെ വെട്ടത്തിലാണോ ചെയ്തിരുന്നത്?''
''ഓ! വിളക്കില്‍ പാരാന്‍ എണ്ണയുണ്ടായിരുന്നെങ്കില്‍ ഞങ്ങളത് ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നു!'' - ഹസ്രത്ത് ആയിശ മറുപടി പറഞ്ഞു. (ത്വബ്‌റാനി)
''ഏതൊക്കെ വസ്തുക്കളാണ് ആളുകള്‍ക്ക് തടയാന്‍ പാടില്ലാത്തത്?'' ആയിശ (റ) നബി തിരുമേനി (സ)യോട് ചോദിച്ചു. 'വെള്ളം, ഉപ്പ്, തീ- നബി മറുപടി പറഞ്ഞു. ആയിശ: വെള്ളത്തിന്റെ കാര്യം ശരി. എന്നാല്‍ ഉപ്പും തീയും? അഥവാ ഇവ രണ്ടും വെള്ളത്തോളം പ്രധാനമല്ലല്ലോ!
ആയിശാ ഓര്‍ക്കുക! ഒരാള്‍ തീയില്‍ ആഹാരം വേവിച്ച് അത് ദൈവിക മാര്‍ഗത്തില്‍ ദാനം ചെയ്യുകയോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ കുറച്ച് ഉപ്പ് നല്‍കി അത് മുഖേന ഒരാള്‍ രുചികരമായ ഭക്ഷണം പാകം ചെയ്യുകയും ദൈവത്തെയോര്‍ത്ത് ആരെയെങ്കിലും ഊട്ടുകയും ചെയ്യുകയോ ചെയ്താല്‍ പുണ്യകരം തന്നെ. ആരെങ്കിലും വെള്ളം കിട്ടുന്ന സ്ഥലത്ത് ആളുകളെ വെള്ളം കൊടുത്ത് സഹായിച്ചാല്‍ അവന്‍ ഒരു അടിമയെ മോചിപ്പിക്കുന്നവനെപ്പോലെയും ജലക്ഷാമമുള്ളേടത്ത് ജലപാനം നടത്തിയാല്‍ ദാഹിക്കുന്നവര്‍ക്ക് ജീവിതം നല്‍കിയ പോലെയുമാണ്. (ഇബ്‌നുമാജ)
പേരുമാറ്റവും പെരുമാറ്റവും.
ഹസ്രത്ത് ആയിശ (റ) പറയുന്നു. ഒരു വൃദ്ധ സ്ത്രീ ഒരിക്കല്‍ തിരുമേനി (സ) യെ കാണാന്‍ വന്നു. അദ്ദേഹം അവരോട് ചോദിച്ചു. ''നിങ്ങളുടെ പേര്?'' അവര്‍ പറഞ്ഞു: 'ജസ്സാമ മസനിയ്യ.' തിരുമേനി: ''അല്ല, ഇനിമുതല്‍ നിങ്ങള്‍ ജസ്സാമ (അലസ) അല്ല, പ്രത്യുത ഹുസ്സാന (അഴകുള്ളവള്‍) മസനിയ്യയാണ്. ആവട്ടെ, നിങ്ങളുടെ സ്ഥിതിയെന്താ? ചുറ്റുപാടൊക്കെ?!
എനിക്ക് എന്തുകൊണ്ടും സുഖമാണ്'- അവര്‍ പ്രതികരിച്ചു. പിന്നീട് ആ വൃദ്ധ തിരിച്ചു പോയി, അപ്പോള്‍ ആയിശ ബീവി ചോദിച്ചു. 'ആ വൃദ്ധയുടെ കാര്യത്തില്‍ താങ്കള്‍ പ്രത്യേക താല്‍പര്യം കാണിച്ചല്ലോ. അതെന്താ? തിരുമേനി: ആയിശാ! ഖദീജയുടെ കാലത്ത് അവര്‍ ഞങ്ങളുടെ അടുക്കല്‍ വരാറുണ്ടായിരുന്നു. ആ പഴയ ബന്ധം സല്‍ പെരുമാറ്റത്തിലൂടെ നിലനിര്‍ത്തുക അത്ര തന്നെ അതാവട്ടെ വിശ്വാസത്തിന്റെ ഭാഗവും. (ബൈഹഖി)