ഡി.പി.ഇ.പിയുടെ തുടക്കകാലഘട്ടം. അന്ന് അത് എല്ലാ അധ്യാപകര്‍ക്കും ഒന്നുപോലെ ഉള്‍ക്കൊള്ളാന്‍ കഴി ഞ്ഞിരുന്നില്ല. താളവും മേളവും പാട്ടും കൂത്തും ഒപ്പം അതിലൂടെയുള്ള പഠനവും! കുട്ടികള്‍ ആസ്വാദനത്തിലൂടെ മുന്നേറിയിരിക്കുന്നു. ഉദ്ദേശ്യം അറിയുന്നതേയില്ലെങ്കിലും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും തകൃതിയായി വരുന്നുമുണ്ട്. ഉദ്‌ഗ്രഥനത്തിലൂടെയുള്ള പഠനം. മലയാള പാഠഭാഗങ്ങള്‍ പഠിപ്പിച്ചാല്‍ ഭാഷ, കണക്ക്, സാമൂഹ്യശാസ്‌ത്രം എല്ലാം അതില്‍ അടങ്ങിയിരിക്കും.
ഞാന്‍ രണ്ടാം തരത്തില്‍ `അമ്മയും കുഞ്ഞും' എന്ന പാഠഭാഗം പഠിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളും ഉത്സുകരായിരുന്നു.
അമ്മയും കുഞ്ഞുമായുള്ള അഭേദ്യമായ ബന്ധം അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് കുട്ടികളുടെ ചര്‍ച്ചയില്‍ നിന്നും മനസ്സിലായി. ചര്‍ച്ചയും ഉദാഹരണങ്ങളുമായി പാഠഭാഗം മുന്നേറുകയാണ്. രണ്ടു കുട്ടികള്‍ മാത്രം ഇതിലൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ വീട്ടുവിശേഷങ്ങള്‍ പറയുകയാണ്. മറ്റുള്ള കുട്ടികളുടെ ശ്രദ്ധ പാഴാക്കേണ്ട എന്നു വിചാരിച്ച് അങ്ങോട്ട് തിരിഞ്ഞില്ല. എങ്കിലും ഒരു നോട്ടം കൊണ്ട് ഞാനതു മനസ്സിലാക്കിയെന്ന് കുട്ടികളെ ധരിപ്പിക്കുകയും ചെയ്‌തു.
പിന്നെ സസ്‌തനികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. എല്ലാ കുട്ടികളും ബുക്കും പേനയും എടുത്തെങ്കിലും ആ രണ്ട് കുട്ടികളുടെ വര്‍ത്തമാനം അവസാനിച്ചില്ല. ഞാന്‍ അവരുടെ അടുത്തെത്തി കാര്യം അന്വേഷിച്ചു. അപ്പോള്‍ ഒരു കുട്ടി എന്റെ കാതില്‍ രഹസ്യം പറയാന്‍ തുടങ്ങി. ആ രഹസ്യം കേട്ടു ഞാനൊന്നു ഞെട്ടി. എനിക്ക് അവരുടെ രക്ഷിതാക്കളോട് അമര്‍ഷം തോന്നി. വീട്ടില്‍ അവള്‍ കണ്ടതായ സംഭവങ്ങള്‍ കൂട്ടുകാരിയോട് പറഞ്ഞതാണ്. അതു കേട്ട കുട്ടിയാണ് എന്നോടു വാചാലമായി സംസാരിച്ചത്. സ്‌തംഭിച്ചു പോയെങ്കിലും എങ്ങനെ അതു കൈകാര്യം ചെയ്യും എന്ന ചിന്തയെന്നെ വേട്ടയാടി. എന്നെക്കൊണ്ട് അതിനു പറ്റുമോ? തലപുകഞ്ഞ് ആലോചിച്ചു.
ഉച്ച തിരിഞ്ഞ് ക്ലാസില്‍ വന്നു ഹാജര്‍ വിളിച്ചു. പഠന സന്ദര്‍ഭത്തിന് ഒരു മാറ്റം വരുത്തി. കുട്ടികളെയെല്ലാം ഒരു ഉണര്‍ത്തുപാട്ടാല്‍ ഉണര്‍ത്തി. അതിനു ശേഷം ഒരു ചോദ്യം കുട്ടികളുടെ മുന്നിലേക്ക് എറിയുകയായിരുന്നു. പിന്നെ ഒറ്റക്ക് കിടന്നുറങ്ങിയാലുള്ള ഗുണങ്ങള്‍, സ്വാശ്രയശീലം പോലുള്ള ഗുണങ്ങളെപ്പറ്റി വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായി. അവര്‍ വേറെ മാറിക്കിടക്കാമെന്നും ഏറ്റിരുന്നു. പിറ്റേ ദിവസവും ഈ ചോദ്യം തന്നെ ചോദിച്ചു. ഒരാഴ്‌ചകൊണ്ട് ആ ചോദ്യം ആവര്‍ത്തനമായപ്പോള്‍ ക്രമേണ കുട്ടികളുടെ എണ്ണം കൂടി വന്നു. അപ്പോഴും നമ്മുടെ കഥാനായികയില്‍ ഒരു മാറ്റവും സംഭവിച്ചിരുന്നില്ല.
അപ്പോഴേക്കും മൂല്യനിര്‍ണയം ഞാന്‍ ഉദ്ദേശിച്ചതിന്റെ അതിര്‍വരമ്പും കഴിഞ്ഞിരുന്നു. മാതാക്കള്‍ ഓരോരുത്തരായി എന്നെ സമീപിക്കാന്‍ തുടങ്ങി. തങ്ങളുടെ കുട്ടികളെ മാറ്റിക്കിടത്താന്‍ ബുദ്ധിമുട്ടിയിരുന്ന അവര്‍ക്ക് ഞാനൊരു ഹേതുവായതുപോലെ! അവര്‍ തമാശമട്ടില്‍ പലപ്പോഴും എന്നെ പ്രകീര്‍ത്തിച്ചു. അവസാനമാണ് കഥാനായികയുടെ അമ്മ വന്നത്. അവര്‍ക്കും സന്തോഷമായി. കുട്ടി പറഞ്ഞ കഥ വിശദീകരിക്കാതെത്തന്നെ കുട്ടികളെയും ഒപ്പം അമ്മമാരെയും ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഇന്നും കൃതാര്‍ത്ഥയാണ്. കുട്ടിയുടെ കഥ നമുക്ക് ചിന്തിച്ചറിയാവുന്നതേയുള്ളൂ. `ഒരുവെടിക്ക് രണ്ട് പക്ഷി!'