ചേമ്പിലമെത്തയില്‍ പ്രഭാതത്തെപുണരും
വെള്ളത്തുള്ളിയുടെ തണുപ്പും മധുരവും.
പിണക്കത്താല്‍ കൂമ്പുന്ന തൊട്ടാവാടിതന്‍
കൂര്‍ത്ത മുള്ളുകളേകും സുഖമുള്ള നീറ്റല്‍
പിറവികാക്കും പൂമൊട്ടിന്റെ അക്ഷമ
പെരുമഴ ഭയക്കും വഞ്ചിക്കാരന്റെ
ആകുലതവിഴുങ്ങിയ ചാരക്കണ്ണുകള്‍
കാട്ടുതീയുടെ അഴിഞ്ഞ മുടിയിഴകളില്‍
കുരുങ്ങിപ്പിടഞ്ഞു ചത്ത കിളിമുട്ടയുടെ
പാതിവെന്തുവികൃതമാകാനുള്ള ദുര്‍വിധി..
എണ്ണിയാലൊടുങ്ങാത്ത പ്രണയഭാവങ്ങള്‍
ജാലവിദ്യക്കാരനെപ്പോല്‍ രൂപം മാറുന്നു.
ലഹരിനുരയിടും ചില്ലു പാത്രത്തില്‍
ഉന്മത്തരായ് പൊന്തിവന്ന കുമിളകള്‍
ഒരു നൂറു മിന്നല്‍ പിണരുകളിലമര്‍ന്നു;
വേര്‍പാടിന്റെ കാലൊച്ച കേട്ടപോലെ...
ഒന്നായ്‌ച്ചേര്‍ന്നു പൊട്ടിത്തകര്‍ന്നൊരാ-
കുമിളക്കമിതാക്കള്‍ ഭൂതകാലത്തിലൊളിച്ചു.
ചരിത്രത്താളുകളിലെ പ്രണയസ്‌മാരകങ്ങള്‍
അവരെ മൃതിയില്ലാത്തവരെന്ന് വാഴ്‌ത്തി.