മനുഷ്യജീവിതം പാപങ്ങളുടെയും കോപങ്ങളുടെയും സങ്കലനമാണ്. എത്രതന്നെ ശ്രമിച്ചാലും തെറ്റിലേക്ക് നടക്കാനുള്ള പ്രേരണകളാണ് ചുറ്റും. പ്രലോഭനങ്ങളുടെയും പ്രേരണകളുടെയും ഇടയിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ദൈവിക ചിന്തയും അതുമൂലം മനസ്സിലുടലെടുക്കുന്ന നന്മയും നമുക്ക് കൈമോശം വരികയാണ്. നിര്‍ബന്ധവും സമയനിര്‍ണിതവുമായ ആരാധനകളൊക്കെയും കാട്ടിക്കൂട്ടലുകളായി മാറ്റി മനുഷ്യാവതാരങ്ങളും സ്വാര്‍ത്ഥതമുറ്റിയ പൗരോഹിത്യവും മതത്തിന്റെ മേലങ്കിയണിഞ്ഞ് നടത്തുന്ന ചൂഷണങ്ങളുടെ പിന്നാലെയാണ് മതത്തിന്റെ ലേബലിട്ട ആള്‍ക്കൂട്ടമുള്ളത്.
ഇവിടെ, ദൈവത്തെ അറിയാനും ദൈവത്തിലേക്ക് മടങ്ങാനുമുള്ള പ്രേരണയും ശക്തിയും അതിനുള്ള സമയവും നല്‍കിക്കൊണ്ടാണ് പരിശുദ്ധ റമദാന്‍ വരുന്നത്.
റമദാനിനെ വരവേല്‍ക്കാനായി വിശ്വാസി വീടും പള്ളിയും ഒരുക്കുന്ന തിരക്കിലാണ്. മാലിന്യങ്ങളും മാറാലകളും അടിച്ചുവാരി തൂത്തുകഴുകിക്കളയാന്‍ `നനച്ചുകുളി' യാണെവിടെയും. വറുത്തും പൊടിച്ചും കാലിയായ ധാന്യപാത്രങ്ങള്‍ നിറക്കുന്ന തിരക്കിലാണ് വീട്ടുകാരികള്‍. ഒപ്പം ചോദിച്ചുവരുന്നവന് `സക്കാത്ത്' കൊടുക്കാനായ് ഭണ്ഡാരപ്പാട്ടകളില്‍ ചില്ലറ നിറക്കലും. നോമ്പിന്റെ മുന്നോടിയായി കാണുന്ന ഇത്തരം പതിവുകാഴ്‌ചക്കിടയില്‍ ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന സൂക്ഷ്‌മതയും ആരാധനകളുടെ ചൈതന്യവും ജീവിതത്തില്‍ നിന്ന് ചോര്‍ന്നുപോകാതിരിക്കാനുള്ള കരുതലാണ്‌് നമുക്കാവശ്യം. സംയമനത്തിന്റെയും ഭക്തിയുടെയും പശ്ചാത്താപത്തിന്റെയും പരിസമാപ്‌തികുറിച്ചുകൊണ്ട് വരുന്ന പെരുന്നാള്‍ ആഘോഷം മുന്നില്‍ കണ്ട് മൂലധനശക്തികള്‍ ഒരുക്കുന്ന കാഴ്‌ചകളില്‍ മയങ്ങിപ്പോകുകയാണ് പലപ്പോഴും നോമ്പിന്റെ ഏറ്റവും പരിശുദ്ധമായ അവസാനത്തെ പത്ത്. യഥാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ റോഡുകളിലേക്ക് മാറുകയാണ്. ആദ്യ പത്തുകളില്‍ പള്ളികളില്‍ സജീവരായിരുന്നവരത്രയും അവസാനത്തോടെ ഒഴുകുന്നത് കവലകളിലേക്കും കടകളിലേക്കുമാണ്. അലങ്കാരങ്ങളുടെ മായ കാഴ്‌ചകളേയും ആഘോഷമെന്നാല്‍ പ്രജകള്‍ക്ക് മദ്യം സേവിക്കലാണെന്ന് ധരിച്ചുവശായ ഭരണാധികാരികള്‍ ഒരുക്കുന്ന കുരുക്കുകളെയും തിരിച്ചറിയാനും നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളാനും ഇതിനിടയില്‍ നമുക്കാവണം.
|