ഇമാം ശഅബിയുടെ മാതൃക

സഈദ് മുത്തനൂര്‍

''താങ്കള്‍ ഈ കത്ത് വായിച്ചിരുന്നോ''?! ഖലീഫ അബ്ദുല്‍ മാലിക് ചോദിച്ചു. ''ഇല്ല ഞാന്‍ വായിച്ചില്ല''- ശഅബി മറുപടിപറഞ്ഞു. എന്നാല്‍ ഈ കത്തില്‍ എഴുതിയിട്ടുള്ളത് ''രാജ്യം ഭരിക്കാന്‍ യോഗ്യതയുള്ളത് ശഅബിക്കാണെന്നാണ്. വസ്തുത ഇതായിരിക്കെ മറ്റൊരാള്‍ എങ്ങനെ അധികാരത്തില്‍ വന്നു''?!
''അമീറുല്‍ മുഅ്മിനീന്‍! ഇതയാള്‍ താങ്കളെ നേരില്‍ കാണാത്തത് കൊണ്ട് പറയുന്നതാ. അഥവാ താങ്കളുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ഈ അഭിപ്രായം ഉണ്ടാവില്ല''
കത്തിന്റെ ഉദ്ദേശ്യം താങ്കള്‍ക്ക് പിടികിട്ടിയോ?!- ഖലീഫ ചോദിച്ചു. ''ഇല്ല''- നമ്മുടെ അടുക്കല്‍ താങ്കളുടെ സാന്നിധ്യം റോം ചക്രവര്‍ത്തിയെ അസൂയപ്പെടുത്തുന്നു. നമുക്കിടയില്‍ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കുകയാണയാള്‍. ഖലീഫ വിശദീകരിച്ചു.
അബ്ദുല്‍ മാലിക് അധികാരമേറ്റ ഉടനെ ഇറാഖ് ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ കഴിവും യോഗ്യതയുമുള്ള ഒരു പണ്ഡിതനും നമുക്ക് അംബാസഡറായി ലഭിക്കണം എന്നെഴുതിയിരുന്നു. അതനുസരിച്ചാണ് ഇമാം ശഅബി (റ) ഡമസ്‌കസില്‍ എത്തുന്നത്. അബ്ദുല്‍ മാലികിനെ പ്രതിനിധീകരിച്ച് ഒരിക്കല്‍ ശഅബി റോം ചക്രവര്‍ത്തിയുടെ ഭരണ സിരാ കേന്ദ്രത്തിലെത്തി. ശഅബിയുടെ കഴിവും യോഗ്യതയും ബോധ്യപ്പെട്ട റോം ചക്രവര്‍ത്തി കുറച്ച് ദിവസം ശഅബിയെ അവിടെ തടഞ്ഞുവെച്ചു. ശഅബിയാകട്ടെ തിരിച്ചു പോകാന്‍ ധൃതി കാട്ടിക്കൊണ്ടിരുന്നു. അവസാനം ചക്രവര്‍ത്തി ചോദിച്ചു.
''താങ്കള്‍ക്ക് അറേബ്യന്‍ ഭരണാധികാരിയുമായി കുടുംബ ബന്ധമുണ്ടോ?'' ''ഇല്ല, ഞാന്‍ സാധാരണ പൗരന്‍ മാത്രം'' ഇതറിഞ്ഞപ്പോള്‍ ചക്രവര്‍ത്തി ശഅബിയെ പോകാന്‍ അനുവദിച്ചു ''താങ്കള്‍ നാട്ടിലെത്തിയാല്‍ ഖലീഫയോടു നമ്മുടെ വിവരങ്ങള്‍ പറയുക. കൂട്ടത്തില്‍ ഈ കത്ത് അദ്ദേഹത്തെ ഏല്‍പ്പിക്കുക.''
പ്രസ്തുത കത്തിലെ വരികളാണ് നേരത്തെ ഖലീഫ ശഅബിയെ വായിച്ചു കേള്‍പ്പിച്ചത്. എന്നാല്‍ ഖലീഫയുമായി ശഅബിയെ അകറ്റുക എന്ന ദുഷ്ടലാക്കാണ് റോം ചക്രവര്‍ത്തിക്കുണ്ടായതെന്ന് രണ്ടു പേരും ഉടനെ തിരിച്ചറിയുകയായിരുന്നു.
ഇമാം ശഅബി(റ) സല്‍ഗുണ സമ്പന്നനും സാത്വികനുമായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം അമീര്‍ബ്‌നു ശറാഹീല്‍ എന്നായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ശഅബി എന്ന പേരില്‍ വിശ്രുതനായി.
മദീനയില്‍ സഈദ്ബ്‌നു മുസയ്യിബും ബസറയില്‍ ബസരിയും സിറിയയില്‍ മക്ഹൂല്‍ ശാമിയും കഴിഞ്ഞാല്‍ നാലാമനായി പണ്ഡിത ശ്രേണിയില്‍ വരുന്നത് ഇമാം ശഅബിയാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അതോടൊപ്പം ശഅബി വളരെ വിനയാന്വിതനായിരുന്നു. തന്നെ ആരും 'ആലിം' എന്ന് വിളിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.
ഒരിക്കല്‍ ഒരാള്‍ ശഅബിയോട് ഒരു മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം, ഈ വിഷയത്തില്‍ ഹസ്രത്ത് ഉമറുബ്‌നുല്‍ ഖത്താബിന്റെ അഭിപ്രായമിതാണ്, അലിയ്യ്ബ്‌നു അബീത്വാലിബിന്റെ പക്ഷം ഇങ്ങനെയാണ് എന്ന് വിശദീകരിച്ചു. ചോദ്യകര്‍ത്താവിന് തൃപ്തിയായില്ല. എനിക്കറിയേണ്ടത് താങ്കളുടെ അഭിപ്രായമാണ് എന്ന് അയാള്‍ ശഠിച്ചു.
ഉമറും അലിയും (റ) അഭിപ്രായം പറഞ്ഞേടത്ത് എന്റെ പക്ഷത്തിനെന്ത് പ്രസക്തി എന്ന് ഇമാം പ്രതികരിച്ചു.
ഒരു ശത്രു ശഅബിയെ മോശമായ ഭാഷയില്‍ ചീത്ത പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം: ''നീ പറഞ്ഞ പ്രകാരമാണ് കാര്യമെങ്കില്‍ അല്ലാഹു എനിക്ക് മാപ്പ് നല്‍കട്ടെ'' എന്നായിരുന്നു.
പണ്ഡിതനെങ്കിലും തരം പോലെ തമാശ പറയാനും ശഅബിക്ക് താല്‍പര്യമായിരുന്നു. ശഅബി തന്റെ പത്‌നിയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ കയറി ചെന്നിട്ട് ചോദിച്ചു. ''നിങ്ങള്‍ ഇരുവരില്‍ ശഅബി ആരാണ്. ഒരു കാര്യം അന്വേഷിക്കാനാണ്''!
ശഅബി ഉടനെ തന്റെ പത്‌നിയെ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ അയാളുടെ അടുത്ത ചോദ്യം. ഇബ്‌ലീസിന്റെ ഭാര്യയുടെ പേരെന്തായിരുന്നു?! ചിരിച്ചുകൊണ്ട് ശഅബിയുടെ മറുപടി: ''ഇബ്‌ലീസിന്റെ കല്യാണത്തിന് ഞങ്ങള്‍ പങ്കെടുത്തിരുന്നില്ല...''!
വിജ്ഞാനത്തോട് ഇമാം ശഅബിക്ക് മതിവരാത്ത തൃഷ്ണയായിരുന്നു. അദ്ദേഹം പറയുമായിരുന്നു ''വിജ്ഞാനത്തിന്റെ ഒരു തരിയെങ്കിലും ലഭിക്കുമെങ്കില്‍ ആ യാത്ര എത്ര ധന്യം''! കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ശഅബിക്ക് അസാമാന്യ കഴിവായിരുന്നു. ഒരു ഹദീസോ മറ്റോ ഒരാള്‍ ഒന്നിലധികം തവണ അദ്ദേഹത്തോട് പറയേണ്ടതില്ല. അപ്പോഴേക്കും അദ്ദേഹമത് മനഃപാഠമാക്കിയിട്ടുണ്ടാവും. ഒരിക്കലും പേനയെടുത്ത് അദ്ദേഹം ഒന്നും കുറിച്ചു വെക്കാറില്ല.
തന്റെ വിജ്ഞാന സദസ്സിലെത്താറുള്ള ഏത് സാധാരണക്കാരെയും അദ്ദേഹം പ്രത്യേകം പരിഗണിക്കുമായിരുന്നു. ഒരു ഗ്രാമീണന്റെ വാക്കുകള്‍ രസകരമായി പലപ്പോഴും അദ്ദേഹം ഉദ്ധരിക്കാറുണ്ട്. ആ ഗ്രാമീണനോട് ശഅബി ഒരിക്കല്‍ ചോദിച്ചു. ''താങ്കള്‍ നമ്മുടെ സദസ്സില്‍ നാളുകളായി പങ്കെടുക്കുന്നു. ഒന്നും മിണ്ടാറില്ല.
കേള്‍വിക്കാരനായത് എന്ത് കൊണ്ട്?''
മറുപടി: ''കേള്‍ക്കുമ്പോള്‍ അത് എനിക്ക് സ്വന്തം അനുഭവിക്കാം. പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടില്ലെ!''
''ആളുകള്‍ അത്യാഗ്രഹത്തോടെ ദുന്‍യാവ് വാരിക്കൂട്ടുന്നു. ഞാന്‍ അതിന് നേരെ തിരിഞ്ഞു നോക്കാറേ ഇല്ല. ഞാന്‍ എന്റെ അടിമയെ അടിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഒരു ബന്ധു ഒരു കടം ബാക്കിവെച്ച് മരണപ്പെട്ടു. ഞാന്‍ ആ കടം വീട്ടി.'' - ശഅബിയുടെ ഒരു സന്ദര്‍ഭത്തിലെ വിശദീകരണം.
80-ാമത്തെ വയസ്സിലാണ് താബിഈ പണ്ഡിതനായ ഇമാം ശഅബി(റ) മരണപ്പെടുന്നത്. ഈ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇമാം ഹസന്‍ ബസരി പറഞ്ഞു: ''ജ്ഞാനിയും ക്ഷമാശീലനുമായിരുന്നു ശഅബി. ഇസ്‌ലാമില്‍ അദ്ദേഹം ഉന്നത സ്ഥാനിയാണ്. അല്ലാഹു ശഅബിയെ തൃപ്തിപ്പെടട്ടെ! അനുഗ്രഹിക്കട്ടെ!!''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top